22 February 2008

പോത്തന്‍കോടിലെ പരിസ്ഥിതി പ്രശ്നം



തിരുവനന്തപുരം ജില്ലയില്‍, പോത്തന്‍ കോട് പഞ്ചായത്തില്‍, പോത്തന്‍ കോട് വാര്‍ഡില്‍ പ്ലാമൂട് - ചിറ്റിക്കര പ്രദേശത്തെ പ്രവര്‍ത്തനം നിലച്ച പാറമടയുടെ ഇപ്പോഴത്തെ ഭീകരാവസ്ഥയെക്കുറിച്ചാണ് ഈ റിപ്പോര്‍ട്ട്.വളരെ ഏറെക്കാലം നടത്തിയ അനധികൃത പാറ ഖനനം മൂലം ചിറ്റിക്കര പാറമട ഇന്നൊരു അഗാധ ഗര്‍ത്തമായി മാറിയിരിക്കുന്നു.

2002 ജൂണ്‍ മാസത്തില്‍ ഈ പാറമടയുടെ പ്രവര്‍ത്തനം ബഹുമാനപ്പെട്ട ജില്ലാ കളക്ടര്‍ നിര്‍ത്തലാക്കി. അതിനുശേഷം പാറമടയില്‍ മഴ വെള്ളവും പാറയിടുക്കില്‍ കൂടി വരുന്ന ഭൂഗര്‍ഭ ജലവും സംഭരിക്കപ്പെട്ട് വളരെ വലിയൊരു ജലാശയമായി മാറിയിരിക്കുന്നു.റോഡരുകില്‍ നിന്നും ഏകദേശം 150 മുതല്‍ 250 അടി വരെ ആഴത്തിലാണ് പാറമടയുടെയും ജലാശയത്തിന്റെയും നില്‍പ്പ്.

ഏതൊരുവിധ സുരക്ഷാവലയങ്ങളോ, ചുറ്റുമതിലുകളോ ഈ പാറയ്ക്ക് ഇപ്പോള്‍ നിലവിലില്ല. സ്കൂളില്‍ പോകുന്ന കുട്ടികള്‍ക്കും, കാല്‍നട യാത്രക്കാര്‍ക്കും, വാഹനയാത്രക്കാര്‍ക്കും പാറമട ഇപ്പോള്‍ ഭീഷണി ഉയര്‍ത്തുകയാണ്. കൂടാതെ പുറമെ നിന്നുള്ള ചില സാമൂഹ്യവിരുദ്ധര്‍ പ്ലാസ്റ്റിക്, കോഴിമാലിന്യങ്ങള്‍ മുതലായവ നിക്ഷേപിച്ചും തുടങ്ങി.



വേനല്‍ക്കാലാരംഭത്തില്‍ തന്നെ കുടിവെള്ളത്തിനു ക്ഷാമം നേരിടുന്ന ഈ പ്രദേശത്ത്, പാറമടയിലെ ജലസംഭരണിയെ വേണ്ട വിധം സംരക്ഷിച്ച് ഉപയോഗിക്കാവുന്നതാണ്. ഈ കാ‍ര്യങ്ങള്‍ അധികാരികളുടെ ശ്രദ്ധയില്‍ പെടുമെന്നും എത്രയും പെട്ടെന്നു വേണ്ട നടപടികള്‍ സ്വീകരിക്കപ്പെടും എന്നും ഗ്രാമവാസികള്‍ പ്രതീക്ഷിക്കുന്നു.

ഇ മയില്‍ ആയി ഈ റിപ്പോര്‍ട്ട് അയച്ച് തന്നത് ശ്രീജിത്ത് വി. എസ്.

Labels: ,

  - ജെ. എസ്.    






ആര്‍ക്കൈവ്സ്