30 June 2009
ഇറാനില്‍ ഭാഗിക വോട്ടെണ്ണല്‍ വീണ്ടും ; തെരഞ്ഞെടുപ്പ് ഫലം സാധൂകരിച്ചു
വിവാദമായ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ ശരിയാണെന്ന് ഇറാന്‍ അധികാരികള്‍ വീണ്ടും വ്യക്തമാക്കി. ഭാഗികം ആയി ചിലയിടങ്ങളില്‍ മാത്രം വീണ്ടും വോട്ട് എണ്ണല്‍ നടത്തിയ ശേഷം ആണ് ഈ വിശദീകരണം ഉണ്ടായത്.
10 ശതമാനം ബാലറ്റുകള്‍ വീണ്ടും പരിശോധിച്ചതിന് ശേഷം ഗാര്‍ഡിയന്‍ കൌണ്‍സില്‍ സെക്രട്ടറി അയത്തൊള്ള അഹ്മദ് ജന്നതി ഈ തെരഞ്ഞെടുപ്പ് അംഗീകരിച്ചിരിക്കുന്നു എന്ന് എഴുത്ത് മുഖേന മന്ത്രിയായ സാദിക്ക് മഹ്സൌലിയെ അറിയിച്ചു. ഈ വാര്‍ത്ത ഇറാന്‍ ടെലിവിഷന്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. വീണ്ടും തെരഞ്ഞെടുപ്പ് നടത്തണം, തെരഞ്ഞെടുപ്പില്‍ കൃത്രിമം നടന്നു എന്നീ ആവശ്യങ്ങള്‍ എല്ലാം ഗാര്‍ഡിയന്‍ കൌണ്‍സില്‍ നിരാകരിച്ചു. Labels: ഇറാന്‍, തെരഞ്ഞെടുപ്പ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ജോണ്‍ ഉലഹന്നാന്‍ അന്തരിച്ചു
മലയാളത്തിലെ ആദ്യകാല ടെലിവിഷന്‍ റിപ്പോര്ട്ടറായ ജോണ്‍ ഉലഹന്നാന്‍ (48) അന്തരിച്ചു. ഹൃദയാഘാതം ആണ് മരണ കാരണം. കോട്ടയം സ്വദേശിയായ അദ്ദേഹം കുടപ്പനകുന്നിലാണ് താമസിച്ചിരുന്നത്.
തിരുവനന്തപുരം പ്രസ് ക്ലബ്ബില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ പഠനം പൂര്‍ത്തിയാക്കിയ ശേഷം, 1983 ഇല്‍ ഹൈദെരാബാദില്‍ ന്യൂസ് ടൈമിലൂടെ പത്രപ്രവര്‍ത്തകര്‍ ആയി. ന്യൂസ് ടൈമില്‍ ആയിരിക്കുമ്പോള്‍ മികച്ച പത്ര പ്രവര്‍ത്തകനുള്ള സ്റ്റേറ്റ്‌സ്‌മാന്‍ അവാര്‍ഡും കരസ്ഥമാക്കി. 1988 ഇല്‍ ആണ് അദ്ദേഹം ദൂരദര്‍ശനില്‍ റിപ്പോര്‍ട്ടര്‍ ആയി ചേര്‍ന്നത്. ഗള്‍ഫ് യുദ്ധം, മലനട വെടിക്കെട്ട് ദുരന്തം, തെരഞ്ഞെടുപ്പ് റിപ്പോര്‍ട്ടുകള്‍ ഇവയെല്ലാം അദ്ദേഹത്തെ ഏറെ പ്രശസ്തനാക്കി. Labels: കേരളം, ജോണ്‍ ഉലഹന്നാന്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
യെമന്‍ വിമാനം തകര്‍ന്നു
150 യാത്രക്കാരുമായി പറന്ന യെമന്‍ വിമാനം ഇന്ത്യാ മഹാ സമുദ്രത്തില്‍ തകര്‍ന്നു വീണു. മഡഗാസ്കറിനു വടക്ക് കിഴക്ക് കൊമൊറൊ ദ്വീപ് സമൂഹത്തിന് അടുത്ത് എവിടെയോ ഇന്ന് അതി രാവിലെ ആണ് വിമാനം തകര്‍ന്ന് വീണത്. യെമന്റെ ഔദ്യോഗിക വിമാന സര്‍വീസ് ആയ യെമനിയ എയറിന്റേതാണ് തകര്‍ന്ന വിമാനം എന്ന് യെമന്‍ അധികൃതര്‍ സ്ഥിരീകരിച്ചു. അപകടം നടന്ന സ്ഥലം കൃത്യമായി ഇനിയും അറിവായിട്ടില്ല. വിമാനത്തില്‍ 150 ലേറെ യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ ആരെങ്കിലും രക്ഷപ്പെട്ടിട്ടുണ്ടോ എന്നും അറിയില്ല.
യെമന്‍ തലസ്ഥാനമായ സനായില്‍ നിന്ന് ഇന്നലെ രാത്രി 09:30ന് കൊമൊറോ തലസ്ഥാനമായ മൊറോണിയിലേക്ക് തിരിച്ചതായിരുന്നു യെമനിയ എയറിന്റെ ഫ്ലൈറ്റ് 626 വിമാനം. മൊറോണിയില്‍ പുലര്‍ച്ചെ രണ്ട് മണിക്ക് എത്തിച്ചേരേണ്ട വിമാനം പക്ഷെ ഒരു മണിയോട് കൂടി വിമാനം തകര്‍ന്നു എന്ന് യെമനിയ എയര്‍ അധികൃതര്‍ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ ഇത് രണ്ടാമത്തെ എയര്‍ ബസ് വിമാനമാണ് തകരുന്നത്. ജൂണ്‍ 1ന് 228 പേരുമായി എയര്‍ ഫ്രാന്‍സിന്റെ എയര്‍ ബസ് വിമാനം ബ്രസീലിന് അടുത്ത് തകര്‍ന്നു വീണിരുന്നു.
Labels: അപകടം, വിമാന സര്‍വീസ്
- ജെ. എസ്.
|
29 June 2009
സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ നടപടി: കോടിയേരി
കേരളത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഉദ്യോഗസ്തര്‍ക്ക് വിദഗ്ധ പരിശീലനം നല്‍കും എന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു. ഇതിന് വേണ്ടി സൈബര്‍ സ്കൂള്‍ തുടങ്ങും എന്നും അദ്ദേഹം പറഞ്ഞു. സി-ഡിറ്റും കേരള സ്റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിട്ടിയും സംയുക്തമായി തിരുവനന്തപുരത്ത് സംഘടിപ്പിച്ച അന്താരാഷ്ട്ര ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ കൈകാര്യം ചെയ്യാനായി തിരുവനന്തപുരത്ത് സ്ഥാപിച്ചിട്ടുള്ള ഹൈ ടെക് സെല്ലില്‍ ഓരോ വര്ഷം കഴിയും തോറും രജിസ്റ്റര്‍ ചെയ്യുന്ന കേസുകളുടെ എണ്ണം കൂടി വരുകയാണ്. ഈ വര്ഷം ഇത് വരെ 1030 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ആഭ്യന്തര സുരക്ഷയെ പോലും ബാധിക്കുന്ന കാര്യങ്ങള്‍ ആണ് സൈബര്‍ കുറ്റവാളികള്‍ ചെയ്യുന്നത്. ഇത്തരത്തില്‍ ഉള്ള നിരവധി കേസുകള്‍ വിജയകരമായി തെളിയിക്കാന്‍ കേരള പോലീസിന് കഴിഞ്ഞു എന്നും അദ്ദേഹം പറഞ്ഞു. Labels: കേരളം, സൈബര്‍ സ്കൂള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കഥകളുടെ കരുത്തുമായി കഥാകാരന്‍ സ്വപ്ന ലോകത്തേയ്ക്ക് യാത്രയായി
കരുത്തുറ്റ തിരക്കഥകളുമായി മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ലോഹിതാ ദാസിന്റെ ശവ സംസ്കാര ചടങ്ങുകള്‍ നടന്നു. പഴയ ലക്കിടിയിലെ വീട്ടു വളപ്പില്‍ രാവിലെ 11.45 ഓടെയാണ് അദ്ദേഹത്തിന്റെ മക്കള്‍ ചിതയ്ക്ക് തിരി കൊളുത്തിയത്.
നിലയ്ക്കാത്ത ആരാധക പ്രവാഹം മൂലം വിചാരിച്ചതിലും ഒരു മണിയ്ക്കൂര്‍ വൈകി ആണ് സംസ്കാര ചടങ്ങുകള്‍ തുടങ്ങിയത്. വീട്ടില്‍ നിന്നും ഒരു കിലോ മീറ്റര്‍ അകലെ വരെ അദ്ദേഹത്തെ അവസാനമായി ഒരു നോക്ക് കാണാന്‍ എത്തിയവരുടെ നിര നീണ്ടു. തൃശ്ശൂര്‍ സാഹിത്യ അക്കാദമിയില്‍ പൊതു ദര്‍ശനത്തിനു വെച്ച ലോഹിത ദാസിന്റെ മൃത ശരീരത്തില്‍ റവന്യു മന്ത്രി കെ. പി. രാജേന്ദ്രന്‍, തൃശ്ശൂര്‍ മേയര്‍ പ്രൊഫ. ബിന്ദു, ജില്ലാ കളക്ടര്‍ ബേബി എന്നിവര്‍ അന്ത്യോപചാരങ്ങള്‍ അര്‍പ്പിക്കുന്നു. ഫോട്ടോ : ജോബ് മാളിയേക്കല്‍ മലയാള സിനിമയിലെ മമ്മൂട്ടി ഉള്‍പ്പെടെയുള്ള ഒട്ടു മിക്ക താരങ്ങളും ഇതര പ്രവര്‍ത്തകരും സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖരും സംസ്കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി. തിരക്കഥാകൃത്ത്, സംവിധായകന്‍, നിര്‍മാതാവ് എന്നീ നിലകളിലൂടെ അദ്ദേഹം മലയാള സിനിമാ ലോകത്ത് നിറ സാന്നിധ്യം ആയിരുന്നു. 1955 മെയ് 10 നു ചാലക്കുടിയില്‍ ജനിച്ച ലോഹിത ദാസ് ചെറുകഥകളില്‍ ആണ് ആദ്യം ശ്രദ്ധ ചെലുത്തിയത്. 1986 ഇല്‍ തോപ്പില്‍ ഭാസിയുടെ കെ. പി. സി. സി. യുടെ നാടകത്തിന് തിരക്കഥ എഴുതി. സിബി മലയില്‍ സംവിധാനം ചെയ്ത 'തനിയാവര്‍ത്തന' ത്തിലൂടെയാണ് (1987) തിരക്കഥാകൃത്തായി മലയാള സിനിമാ ലോകത്ത് ലോഹിതാ ദാസ് എത്തിയത്. സ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ആദ്യ സംരംഭം മമ്മൂട്ടി നായകനായ ഭൂതക്കണ്ണാടി ആയിരുന്നു. അതിന് 1997 ലെ മികച്ച ചിത്രത്തിനുള്ള ദേശീയ - സംസ്ഥാന സര്‍ക്കാരുകളുടെ അവാര്‍ഡുകളും ലഭിച്ചു. 2007 ഇല്‍ അദ്ദേഹം സംവിധാനം ചെയ്ത നിവേദ്യം ആണ് അവസാന ചിത്രം. സിനിമയുടെ കാതല്‍ തിരക്കഥ ആണെന്ന് ആവര്‍ത്തിച്ചു തെളിയിച്ച ലോഹിതാ ദാസിന്റെ കഥാപാത്രങ്ങള്‍ മലയാളികളുടെ ജീവിതത്തിന്റെ നേര്‍ക്കാഴ്ചകള്‍ ആയിരുന്നു. അദ്ദേഹത്തിന്റെ കഥാപാത്രങ്ങളിലുടെ മാത്രം മലയാള സിനിമയുടെ നെറുകയില്‍ എത്തിയ താരങ്ങള്‍ നിരവധിയാണ്. മോഹന്‍ ലാല്‍ നായകന്‍ ആയുള്ള ഒരു പുതിയ ചിത്രത്തിന്റെ പണിപ്പുരയില്‍ ആയിരുന്നു അദ്ദേഹം. പൂര്‍ത്തിയാക്കാത്ത കഥകളും സഫലമാകാത്ത ഒട്ടനവധി ആഗ്രഹങ്ങളുമായി മലയാള സിനിമയുടെ കരുത്തനായ കഥാകാരന്‍ ഒടുവില്‍ ഒടുങ്ങാത്ത കഥകളുടെ സ്വപ്ന ലോകത്തിലേയ്ക്ക് യാത്രയായി. Labels: ലോഹിതാ ദാസ്, സംസ്ക്കാരം, സിനിമ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഹോണ്ടുറാസ് പ്രസിഡണ്ട് അറസ്റ്റില്‍
ഭരണ ഘടനയില്‍ മാറ്റം വരുത്തുവാന്‍ ഉള്ള നടപടികള്‍ പുരോഗമിക്കവെ ഇന്നലെ നടന്ന സൈനിക അട്ടിമറിയിലൂടെ ഹോണ്ടുറാസ് സൈന്യം പ്രസിഡണ്ട് മാനുവല്‍ സെലായയെ അറസ്റ്റ് ചെയ്തു. ഭരണ ഘടന പരിഷ്കരണത്തില്‍ വോട്ടെടുപ്പ് നടത്താന്‍ മണിക്കൂറുകള്‍ ബാക്കി നില്‍ക്കെയാണ് തീര്‍ത്തും അപ്രതീക്ഷിതമായ ഈ നീക്കം സൈന്യത്തില്‍ നിന്നും ഉണ്ടായത്.
ഇടതു പക്ഷ ചിന്താ ഗതിക്കാരനും വെനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന്റെ അടുത്ത മിത്രവുമായ സെലായ താന്‍ ഒരു സൈനിക കലാപത്തിന്റെ ഇരയാണ് എന്ന് പിന്നീട് അറിയിച്ചു. അറസ്റ്റിലായ പ്രസിഡണ്ടിനെ സൈന്യം പിന്നീട് നാട് കടത്തുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം സെലായയുടെ രാജി കത്ത് കോണ്‍ഗ്രസ് അംഗീകരിച്ചു കൊണ്ട് പ്രമേയം പാസ്സാക്കി. എന്നാല്‍ പ്രസ്തുത രാജി കത്ത് തന്റേതല്ലെന്ന് വ്യക്തമാക്കിയ സെലായ താന്‍ അധികാരത്തില്‍ തന്നെ തുടരും എന്ന് പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം, രാജ്യരക്ഷ
- ജെ. എസ്.
|
28 June 2009
ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ വംശീയം തന്നെ : വയലാര്‍ രവി
ഇന്ത്യക്കാര്‍ക്ക് എതിരെ ആസ്ത്രേലിയയില്‍ നടക്കുന്ന ആക്രമണങ്ങള്‍ "വംശീയം" ആണെന്ന് കേന്ദ്ര പ്രവാസകാര്യ മന്ത്രി വയലാര്‍ രവി അഭിപ്രായപ്പെട്ടു. സാമൂഹ്യ വിരുദ്ധര്‍ ആണ് അക്രമങ്ങള്‍ക്ക് പിന്നില്‍ എന്നും ശനിയാഴ്ച ചെന്നയില്‍ അദ്ധേഹം മാധ്യമങ്ങളോട് വെളിപ്പെടുത്തി.
ഹോസ്റ്റലുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തന്നെ ഏര്പ്പെടുത്തുന്ന താമസ സൌകര്യങ്ങളിലും പെടാതെ പുറത്ത് താമസിക്കുന്നവര്‍ക്കാണ് കവര്‍ച്ച ഉള്‍പ്പെടെയുള്ള അക്രമങ്ങള്‍ നേരിടേണ്ടി വന്നത് എന്ന് അദ്ദേഹം വ്യക്തമാക്കി. രാത്രി വളരെ വൈകി ജോലിയും മറ്റും കഴിഞ്ഞു എത്തിയവരാണ് അക്രമങ്ങള്‍ക്ക് ഇരയാവരില്‍ കൂടുതല്‍. ആസ്ത്രേലിയ ഒരു സമ്മിശ്ര സംസ്കാരം ഉള്ള രാജ്യം ആണെന്നും ഇന്ത്യക്കാര്‍ക്ക് നേരെ നടക്കുന്ന അക്രമങ്ങള്‍ അവര്‍ നേരിടുമെന്നും വയലാര്‍ രവി പറഞ്ഞു. പഠനത്തിനായി വിദേശ രാജ്യത്ത് പോകുന്നവര്‍ ഇന്ത്യന്‍ എമ്പസ്സിയുമായും കോണ്‍സുല്‍ ജനറലുകളുമായും ബന്ധം പുലര്‍ത്തണം എന്നും അദ്ധേഹം ഉപദേശിച്ചു. Labels: അക്രമങ്ങള്‍, ആസ്ത്രേലിയ, ഇന്ത്യ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
സിനിമ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു
മലയാള സിനിമയിലെ പ്രതിഭാധനന്‍ ആയ സംവിധായകന്‍ ലോഹിത ദാസ് അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് രാവിലെ 10:15ന് അദ്ദേഹത്തെ പ്രവേശിപ്പിച്ചു എങ്കിലും 10:50ഓടെ മരണം സംഭവിക്കുക ആയിരുന്നു. മരണ സമയത്ത് ഭാര്യയും മകനും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു. ഹൃദയാഘാതം ആണ് മരണ കാരണം.
മലയാള നാടക രംഗത്തെ അതികായരായ കെ. പി. എ. സി. ക്ക് വേണ്ടി നാടകം രചിച്ചു കോണ്ടാണ് ലോഹിത ദാസ് തന്റെ കലാ ജീവിതത്തിന് തുടക്കമിട്ടത്. തോപ്പില്‍ ഭാസി അംഗീകരിച്ച തന്റെ കന്നി തിരക്കഥ കെ. പി. എ. സി. അവതരിപ്പിക്കുകയും ഈ തിരക്കഥക്ക് ഇദ്ദേഹത്തിന് സംസ്ഥാന പുരസ്കാരം ലഭിക്കുകയും ചെയ്തു. മലയാള സിനിമയില്‍ ലോഹിത ദാസിന്റെ രംഗ പ്രവേശം സിബി മലയില്‍ സംവിധാനം ചെയ്ത ‘തനിയാവര്‍ത്തനം’ എന്ന സിനിമയുടെ തിരക്കഥ രചിച്ചു കൊണ്ടായിരുന്നു. വന്‍ വിജയമായ ആ സിനിമയോടെ സിബി മലയില്‍ - ലോഹിത ദാസ് കൂട്ട് കെട്ട് അവിടുന്നങ്ങോട്ട് ഒട്ടേറെ നല്ല സിനിമകള്‍ മലയാളത്തിന് കാഴ്ച വെച്ചു. Labels: സിനിമ
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കൊച്ചി വിമാന താവളത്തില്‍ ബോംബ് ഭീഷണി
സൌദി അറേബ്യയിലേക്ക് പറക്കാനിരുന്ന വിമാനത്തില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന സന്ദേശം കൊച്ചി വിമാന താവളത്തില്‍ ഏറെ സമയം പരിഭ്രാന്തി പടര്‍ത്തി. സൌദി എയര്‍ലൈന്‍സിന്റെ ജെദ്ദയിലെ ഓഫീസില്‍ നിന്നാണ് വ്യോമ ഗതാഗത ബ്യൂറോക്ക് ഈ അജ്ഞാത ബോംബ് ഭീഷണിയെ കുറിച്ചുള്ള മുന്നറിയിപ്പ് ലഭിച്ചത്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വിമാനങ്ങളും വിമാന താവളവും വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും അരിച്ചു പെറുക്കി പരിശോധിച്ചെങ്കിലും ബോംബ് കണ്ടെത്താനായില്ല. ഏതെങ്കിലും ഒരു പ്രത്യേക വിമാനത്തിനാണോ ഭീഷണി എന്ന കാര്യം വ്യക്തമല്ലായിരുന്നു. ഇതിനെ തുടര്‍ന്ന് രാജ്യത്തെ വിമാന താവളങ്ങള്‍ക്ക് മുഴുവന്‍ ജാഗ്രതാ നിര്‍ദ്ദേശം നല്‍കുകയുണ്ടായി.
വെള്ളിയാഴ്ച രാത്രി മുതല്‍ കൊച്ചി വിമാന താവളവും പരിസരവും അതീവ ജാഗ്രതയിലാണ്. വിമാന താവളത്തിലേക്ക് വരുന്ന എല്ലാ വാഹനങ്ങളും സുരക്ഷാ ഉദ്യോഗസ്ഥര്‍ പരിശോധിക്കുന്നുണ്ട്. കൂടുതല്‍ കേന്ദ്ര സുരക്ഷാ സേനയേയും പോലീസിനേയും വിന്യസിച്ചിട്ടുണ്ട്. വിമാന താവളത്തിലൂടെ വിദേശത്തേക്ക് പോവുന്ന എല്ലാവരേയും, പ്രത്യേകിച്ച് സൌദി അറേബ്യയിലേക്ക് പോവുന്ന യാത്രക്കാരെ വിശദമായ പരിശോധനക്ക് വിധേയമാക്കുന്നുണ്ട്. Labels: വിമാന സര്‍വീസ്
- ജെ. എസ്.
|
27 June 2009
അമേരിക്കയ്ക്ക് വേണം 'ക്ലീന്‍ എനര്‍ജി'
ഗ്രീന്‍ ഹൌസ് വാതകങ്ങളുടെ അളവ് കുറയ്ക്കാനുള്ള ബില്‍ (American Clean Energy and Security Act) അമേരിക്കന്‍ പ്രതിനിധി സഭ പാസ്സാക്കി. 219 - 212 എന്ന നേരിയ ഭൂരിപക്ഷത്തിലാണ് മണിക്കൂറുകള്‍ നീണ്ട വാദ പ്രതിവാദങ്ങള്‍ക്ക് ഒടുവില്‍ ബില്‍ പാസാക്കിയത്. താപം ആഗിരണം ചെയ്യുന്ന വാതകങ്ങളുടെ ഉല്പാദനത്തില്‍ 2050 ഓടെ 83% ശതമാനം കുറവ് വരുത്താനാണ് ഈ ബില്ലിലൂടെ ഉദ്ദേശിക്കുന്നത്.
വിദേശ രാജ്യങ്ങളില്‍ നിന്നുള്ള പെട്രോളിയം പോലുള്ള ഊര്‍ജത്തിന് പകരം അമേരിക്കയില്‍ തന്നെ ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന മറ്റു തരത്തിലുള്ള ഊര്‍ജ സ്രോതസ്സുകള്‍ കണ്ടെത്താനാണ് ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഈ ബില്‍ അവതരിപ്പിച്ച അവസരത്തില്‍ അമേരിക്കന്‍ പ്രസിടണ്ട് ബറാക് ഒബാമ പറയുകയുണ്ടായി. പെട്രോളിയം പോലുള്ള ഇന്ധനങ്ങള്‍ കത്തുമ്പോള്‍ വന്‍ തോതിലാണ് ഗ്രീന്‍ ഹൌസ് വാതകങ്ങള്‍ പുറത്തു വിടുന്നത്. ഇവ അന്തരീക്ഷത്തെ മലിനപ്പെടുത്തുകയും ചൂട് കൂട്ടുകയും ചെയ്യുന്നു. സൌരോര്‍ജം, തിരമാലയില്‍ നിന്നുള്ള ഊര്‍ജം, തുടങ്ങിയ മാര്‍ഗങ്ങളിലൂടെ ആവണം ഊര്‍ജ ഉല്പാദനം. ഈ ഊര്‍ജ സ്രോതസുകളെ 'ക്ലീന്‍ എനര്‍ജി' വിഭാഗത്തില്‍ ഉള്‍പ്പെടുത്താം എന്നും അദ്ദേഹം പറഞ്ഞു. പുതിയ വ്യവസായങ്ങളും ലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളും ഇതിലൂടെ സൃഷ്ടിക്കാനും അതോടൊപ്പം അപകടകരമായ വിദേശ ഇന്ധനത്തെ ഒഴിവാക്കാനും ഇതിലൂടെ സാധിക്കും എന്നും ഒബാമ പറഞ്ഞു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ജാഗ്രതൈ, ഇന്ത്യന്‍ മുളക് ബോംബുകള്‍ വരുന്നു!
ഇന്ത്യന്‍ പ്രതിരോധ സേനയുടെ ഗവേഷണ വിഭാഗം(Defence Research Laboraoty), മുളക് ഉപയോഗിച്ചു ബോംബുകളും ഹാന്‍ഡ് ഗ്രനേഡുകളും ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍.
പ്രധാനമായും ആഭ്യന്തര കലാപങ്ങള്‍ നേരിടാന്‍ ഇവ ഉപയോഗിക്കാം. ആളുകളുടെ ജീവന് അപായം വരുത്താതെ തന്നെ ഫലപ്രദമായി ഇവ ഉപയോഗിക്കാം എന്നതാണ് മുളക് ബോംബുകളുടെ നേട്ടം. "ഭുട്ട്/നാഗ ജോലോകിയ"(King Cobra Chilli)എന്ന ഇനം ചൈനീസ് കാപ്സിക്കം ആണ് പരീക്ഷണങ്ങള്‍ക്കായി ശാസ്ത്രജ്ഞര്‍ ഉപയോഗിക്കുന്നത്. 'ഗോസ്റ്റ് പെപ്പര്‍', 'കാലിഫോര്‍ണിയ ഡെത്ത് പെപ്പര്‍' എന്നൊക്കെ ഇതിനു വിളിപ്പേരുകള്‍ ഉണ്ട്. ഇന്ത്യയുടെ ആസ്സാം തുടങ്ങിയ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ സമൃദ്ധിയായി വളരുന്ന ഈ മുളകിന് സാധാരണ മുളകിനേക്കാള്‍ 1000 മടങ്ങ് ശക്തി ഉണ്ടത്രേ. മുളകുകളുടെ തീവ്രത അളക്കുന്ന 'Scoville scale'ലില്‍ ഇത് ഏറ്റവും ഉയര്‍ന്ന യൂനിട്ടാണ് രേഖപ്പെടുത്തിയത്. ഇതോടെ ലോകത്തെ ഏറ്റവും എരിവ് കൂടിയ ഈ മുളകാവും ഇന്ത്യന്‍ ബോംബില്‍ സ്ഥാനം പിടിക്കുക. Labels: നാഗ ജോലോകിയ, പ്രതിരോധ സേന
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
26 June 2009
മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു
കഴിഞ്ഞ നൂറ്റാണ്ടിന്റെ പോപ് രാജാവ് മൈക്കല്‍ ജാക്സണ്‍ അന്തരിച്ചു. വ്യാഴാഴ്ച ലോസ് ആഞ്ചലസിലെ ഒരു ആശുപത്രിയില്‍ വെച്ചാണ് അന്‍പതുകാരനായ ജാക്സണ്‍ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചത്. ലോസ് ആഞ്ചത്സിലെ വാടക വീട്ടില്‍ നിന്നും ഹ്രദയാഘാതത്തെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോയതെങ്കിലും ആശുപത്രിയില്‍ എത്തുമ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ഒരു കാലത്ത് കോടിക്കണക്കിന് സംഗീത പ്രേമികളുടെ ഹൃദയ സ്പന്ദനമായിരുന്ന മൈക്കല്‍ ജാക്ക്സണ്‍ കുറേ വര്‍ഷങ്ങളായി ചില വിവാദങ്ങളില്‍ പെട്ട് ഉഴലുകയായിരുന്നു. അടുത്ത മാസം ലണ്ടനില്‍ തുടങ്ങാനിരുന്ന അന്‍പതോളം സംഗീത പരിപാടികളിലൂടെ ഒരു തിരിച്ചു വരവിനായുള്ള ഒരുക്കത്തിലായിരുന്നു ജാക്സണ്‍.
കഴിഞ്ഞ നൂറ്റാണ്ടിലെ ഏറ്റവും ജനപ്രീതി നേടിയ പോപ് ഗായകരില്‍ അഗ്രഗണ്യനായ മൈക്കല്‍ ജാക്സണ് 13 ഗ്രാമി അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ 75 കോടി റെക്കോഡുകളാണ് ഇതു വരെ വിറ്റഴിക്കപ്പെട്ടിരിക്കുന്നത്. Labels: സംഗീതം
- ജെ. എസ്.
|
25 June 2009
മെയ്ഡ് ഇന്‍ ചൈന ഇന്ത്യക്ക് വേണ്ട
ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്യുന്ന വ്യാജ മൊബൈല്‍ ഫോണുകള്‍ ഇന്ത്യ നിരോധിച്ചു. തരം താണ ബാറ്ററികളും മറ്റും ഉപയോഗിക്കുന്ന ഇവ ഏതു നിമിഷവും പൊട്ടിത്തെറിക്കാന്‍ ഇടയുള്ള ടൈം ബോംബുകളാണ് എന്ന സുരക്ഷാ കാരണമാണ് ഈ ഫോണുകള്‍ക്കെതിരെ അധികൃതര്‍ ചൂണ്ടിക്കാണിക്കുന്നത് എങ്കിലും വന്‍കിട മൊബൈല്‍ ഫോണ്‍ നിര്‍മ്മാതാക്കളായ നോക്കിയ ഉള്‍പ്പടെയുള്ള കമ്പനികള്‍ അംഗമായ ഇന്ത്യന്‍ സെല്ലുലാര്‍ അസോസിയേഷന്റെ ശക്തമായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഇത്തരം ഒരു നടപടിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത് എന്ന് കരുതപ്പെടുന്നു.
ആയിരം രൂപയില്‍ താഴെ മാത്രം ഉല്‍പ്പാദന ചിലവു വരുന്ന ഫോണുകള്‍ പത്തിരട്ടി വിലക്കാണ് വന്‍കിട കമ്പനികള്‍ വിറ്റഴിക്കുന്നത്. പരസ്യങ്ങളോ മറ്റ് അധിക ചിലവുകളോ ഇല്ലാതെ വിപണിയില്‍ ഇറങ്ങുന്ന ചൈനീസ് ഫോണുകള്‍ ഇന്ത്യയിലെ കോടിക്കണക്കിന് സാധാരണക്കാര്‍ക്ക് താങ്ങാവുന്ന വിലക്ക് ലഭ്യമാവുകയും ചെയ്യുന്നു. ഇന്ത്യന്‍ നിര്‍മ്മാതാക്കളുടെ കണക്ക് പ്രകാരം രാജ്യത്ത് പ്രതിവര്‍ഷം ചൈനയില്‍ നിന്നും 50 ലക്ഷത്തോളം മൊബൈല്‍ ഫോണുകള്‍ ആണ് ഇറക്കുമതി ചെയ്യപ്പെടുന്നത്. ഇതില്‍ 15 ലക്ഷത്തോളം ഫോണുകള്‍ ഇത്തരത്തിലുള്ള വ്യാജ ഫോണുകള്‍ ആണെന്ന് ഇവര്‍ ആരോപിക്കുന്നു. സെല്ലുലാര്‍ ഫോണുകളെ തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന IMEI (International Mobile Equipment Identity) നമ്പര്‍ ഇല്ലാത്ത ഇത്തരം ഫോണുകള്‍ ഭീകര പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നത് മൂലം ഇവയില്‍ നിന്നും വിളിക്കുന്ന കോളുകള്‍ തിരിച്ചറിയാന്‍ കഴിയാത്തത് ഇത്തരം കേസുകള്‍ അന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് തലവേദന സൃഷ്ടിക്കുന്നു. മുംബൈ ഭീകര ആക്രമണത്തിന് ഇത്തരം ചൈനീസ് ഫോണുകള്‍ ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ട്. *#06# എന്ന നമ്പര്‍ ഡയല്‍ ചെയ്താല്‍ IMEI നമ്പര്‍ സ്ക്രീനില്‍ തെളിഞ്ഞു വരും. ഇത്തരം നമ്പറുകള്‍ ഇല്ലാത്തതോ അഥവാ ഈ നമ്പര്‍ പൂജ്യം എന്നു കാണിക്കുന്നതോ ആയ ഫോണുകള്‍ ഇന്ത്യയില്‍ ഇറക്കുമതി ചെയ്യുന്നത് നിരോധിച്ചു കൊണ്ടാണ് ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് ഉത്തരവ് ഇറക്കിയിരിക്കുന്നത്. Labels: വ്യവസായം, സാങ്കേതികം
- ജെ. എസ്.
|
ഒളിച്ചോടി ഒടുവില്‍ 'ഓര്‍കുട്ടിന്റെ' വലയിലായി!
പ്രതീക്ഷിച്ച അത്ര മാര്‍ക്ക് സി.ബി.എസ്.ഇ. പന്ത്രണ്ടാം ക്ലാസ് പരീക്ഷയില്‍ നേടാന്‍ കഴിയാത്തതിനാല്‍ ഡല്‍ഹിയിലെ തന്റെ വീട്ടില്‍ നിന്ന് ഒളിച്ചു ഓടിയ ആണ്‍കുട്ടിയെ 'ഓര്‍കുട്ടിന്റെ' സഹായത്തോടെ പോലീസ് കണ്ടെത്തി.
പരീക്ഷാ ഫലം വന്ന മെയ് 12 മുതല്‍ കാണാതായ ഈ പതിനെട്ടുകാരന്‍, ഒരു സ്പെഷ്യല്‍ സെല്‍ സബ് ഇന്‍സ്പെക്ടറുടെ മകന്‍ ആണ്. ഡല്‍ഹിയില്‍ നിന്നും കാണാതായ ഈ കുട്ടിയെ അംബാലയില്‍ നിന്ന് ആണ് പോലീസ് കണ്ടെത്തിയത്. ഫരീദാ ബാദില്‍ ഒരു ചായക്കടയില്‍ ജോലിയ്ക്ക് നിന്ന ഈ കുട്ടി തന്റെ ഒരു ഓര്‍ക്കുട്ട് സുഹൃത്തിനു അയച്ച സന്ദേശങ്ങള്‍ ആണ് ഈ കേസില്‍ പോലീസിനു സഹായകം ആയത്. ഈ പ്രദേശത്തുള്ള നിരവധി ഇന്റര്‍നെറ്റ് കഫേകളില്‍ നിന്നാണ് ഈ സന്ദേശങ്ങള്‍ കിട്ടിയത് എന്ന് അനുമാനിച്ച പോലീസ് ഓര്‍കുട്ട് ഉടമയായ ഗൂഗിളിനെ സമീപിക്കുകയായിരുന്നു. ഗൂഗിളില്‍ നിന്ന് 'ഇന്റര്‍നെറ്റ് പ്രോട്ടോകോള്‍' വിലാസം കരസ്ഥമാക്കിയ അവര്‍ സ്ഥലം മനസ്സിലാക്കി കുട്ടിയെ കണ്ടെത്തുകയാണ് ഉണ്ടായത്. ഇന്റര്‍നെറ്റ് കഫെയില്‍ തെറ്റായ മേല്‍ വിലാസമാണ് കാണാതായ ഈ കുട്ടി നല്‍കിയിരുന്നത് എന്നും ഈ കേസ് അന്വേഷിച്ച പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. Labels: ഇന്റര്‍നെറ്റ്, കുട്ടികള്‍, വിദ്യാഭ്യാസം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
24 June 2009
ഇന്ത്യയുടെ മെഴുക് മ്യുസിയം
ലണ്ടനിലെ ലോക പ്രശസ്തമായ മെഴുക് മ്യൂസിയത്തെ അനുസ്മരിപ്പിക്കുന്ന ഒരു ചെറിയ മെഴുക് മ്യൂസിയം ഇന്ത്യയിലുമുണ്ട്. അധികം പ്രശസ്തി ഇല്ലാത്ത മഹാരാഷ്ട്രയിലുള്ള കോലാപൂരിലെ സിദ്ധഗിരി മ്യുസിയം ആണിത്. ബെല്‍ഗാമിലേയ്ക്കുള്ള വഴിയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്.
അധികം ധനസഹായങ്ങളോ പ്രശസ്തിയോ ഇല്ലാതെ നിലകൊള്ളുന്ന ഇവ കൂടുതല്‍ പരിഗണ അര്‍ഹിക്കുന്നില്ലേ?, ഇതോടൊപ്പം ഉള്ള ചിത്രങ്ങള്‍ കണ്ടു നോക്കൂ, എന്നിട്ട് നിങ്ങള്‍ ഇതിന് മറുപടി പറയൂ. Labels: ഇന്ത്യ, മെഴുക് മ്യൂസിയം, സിദ്ധഗിരി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Subscribe to Post Comments [Atom] |
ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായ നെദ
ശനിയാഴ്ച ഇറാന്‍ തെരുവില്‍ അര്‍ദ്ധ സൈനിക വിഭാഗത്തിന്റെ വെടിയേറ്റ് പിടഞ്ഞു മരിച്ച നെദ സലേഹി ആഗാ സുല്‍ത്താന്‍ ഇറാന്‍ പ്രതിഷേധത്തിന്റെ പ്രതീകമായി മാറി. തന്റെ അദ്ധ്യാപകനും സഹപാഠികളുമൊത്ത് ശനിയാഴ്ച നടന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കാന്‍ പോയതായിരുന്നു നെദ. അവര്‍ സഞ്ചരിച്ച വാഹനം ഗതാഗത കുരുക്കില്‍ പെട്ടപ്പോള്‍ കുറച്ചു ശുദ്ധ വായു ശ്വസിക്കാന്‍ പുറത്തിറങ്ങിയ നെദക്ക് പക്ഷെ അന്ത്യശ്വാസം വലിക്കാനാണ് താന്‍ കാറിനു പുറത്തിറങ്ങുന്നത് എന്നറിയാമായിരുന്നില്ല. പുറത്തിറങ്ങി തന്റെ മൊബൈല്‍ ഫോണിലൂടെ ആരെയോ വിളിച്ചു സംസാരിക്കാന്‍ തുടങ്ങിയതും സാധാരണ വേഷത്തില്‍ നടക്കുന്ന ബസിജി എന്ന അര്‍ദ്ധ സൈനിക വിഭാഗത്തിലെ സൈനികര്‍ നെദക്ക് നേരെ വെടിയുതിര്‍ത്തു. നെഞ്ചില്‍ വെടിയേറ്റ നെദ റോഡില്‍ വീഴുകയും ചുറ്റുമുള്ളവര്‍ ഓടി അടുത്തപ്പോഴേക്കും പിടഞ്ഞു മരിക്കുകയും ചെയ്തു. അടുത്തുള്ള ശരിയത്തി ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നെദ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
ഒരു അജ്ഞാതനായ കാഴ്ചക്കാരന്‍ പകര്‍ത്തിയ വീഡിയോ മുകളിലത്തെ വീഡിയോ കാണാനാവുന്നില്ലെങ്കില്‍ ഈ ലിങ്ക് ഉപയോഗിച്ചും ഈ വീഡിയോ കാണാം. അല്ലെങ്കില്‍ ഇതില്‍ എവിടെയെങ്കിലും ഇത് ലഭ്യമാവും. തങ്ങള്‍ ആരേയും ലക്ഷ്യം വെച്ച് നടപടി എടുക്കുന്നില്ല എന്ന ഇറാന്‍ സര്‍ക്കാരിന്റെ വാദം ഇതോടെ പൊളിഞ്ഞതായി പ്രതിഷേധക്കാര്‍ പറയുന്നു. തികച്ചും നിരപരാധി ആയിരുന്നു കൊല്ലപ്പെട്ട നെദ. ഇവര്‍ കലാപകാരിയായിരുന്നില്ല. വെടി ഏല്‍ക്കുന്ന സമയം ഇവര്‍ എന്തെങ്കിലും അക്രമ പ്രവര്‍ത്തനം നടത്തുകയായിരുന്നില്ല എന്ന് വീഡിയോയില്‍ വ്യക്തമാണ്. അതു വഴി മോട്ടോര്‍ സൈക്കിളില്‍ സാധാരണ വേഷത്തില്‍ വന്ന രണ്ടു പട്ടാളക്കാര്‍ ആണ് ഇവരെ വെടി വെച്ചു കൊന്നത് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ലോക മാധ്യമങ്ങളിലും ഇന്റര്‍നെറ്റിലും ഇറാന്‍ പ്രതിഷേധത്തിന് ഇതോടെ ഒരു പുതിയ മുഖം കൈവന്നിരിക്കുന്നു. ഇന്റര്‍നെറ്റ് സങ്കേതം വിപ്ലവത്തിന്റെ മുഖ്യ ഉപാധിയാക്കി മാറ്റിയ ഇറാന്‍ പ്രതിഷേധക്കാര്‍ നെദയുടെ ഓര്‍മ്മക്കായി ഫേസ് ബുക്കില്‍ പുതിയ പേജ് ആരംഭിച്ചിട്ടുണ്ട്. സ്വാതന്ത്ര്യത്തിന്റെ മാലാഖ എന്നാണ് ഇറാനിലെ ബ്ലോഗ്ഗര്‍മാര്‍ നെദയെ വിശേഷിപ്പിക്കുന്നത്. Labels: ഇറാന്‍
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
23 June 2009
ഇറാന്‍ മാധ്യമ പ്രവര്‍ത്തനം വിലക്കുന്നു
ഇറാന്‍ ഭരണകൂടം പത്രപ്രവര്‍ത്തകരെയും ബ്ലോഗ്ഗെര്‍മാരെയും അറസ്റ്റു ചെയ്യുന്നു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ തുടങ്ങി ഒരു ആഴ്ചയ്ക്ക് ശേഷം 24 മാധ്യമ പ്രവര്‍ത്തകരെയാണ് ഇത് വരെ അറസ്റ്റ് ചെയ്തത്.
ഇതില്‍ ഇറാനിയന്‍ പത്ര പ്രവര്‍ത്തക സംഘടനയുടെ നേതാവും ന്യൂസ് വീക്കിന്റെ കനേഡിയന്‍ റിപ്പോര്ട്ടറും ഉള്‍പ്പെടും. ഇതോടൊപ്പം ബി.ബി.സി. റിപ്പോര്‍ട്ടറോട് രാജ്യം വിട്ടു പോകാനും ആവശ്യപ്പെട്ടിട്ടുണ്ട്. കാരണം ഒന്നും തന്നെയില്ലാതെയും ചില മാധ്യമ പ്രവര്‍ത്തകരെ തടവില്‍ വയ്ക്കുന്നു എന്നും റിപ്പോര്ട്ടുകള്‍ ഉണ്ട്. ഇറാന്‍ ഭരണകൂടം പ്രാദേശിക മാധ്യമങ്ങളെയും വിദേശ മാധ്യമങ്ങളെയും ഒരു പോലെ സൂഷ്മ നിരീക്ഷണം ചെയ്യുകയാണ്. ജൂണ്‍ 12ന് നടന്ന പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ അവസാനം നിലവിലുള്ള പ്രസിഡണ്ട് അഹമ്മദ് നെജാദിനെ തന്നെ വിജയി ആയി പ്രഖ്യാപിക്കുകയും ചെയ്തു. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ വ്യാപകമായ ക്രമക്കേടുകള്‍ നടന്നു എന്നാണ് എതിര്‍ ഭാഗം നേതാവായ മിര്‍ മോഹസ്സിന്‍ മൌസാവിയുടെ അനുയായികള്‍ പറയുന്നത്. ഇതില്‍ പ്രതിഷേധിച്ച് ഇറാനില്‍ വന്‍ റാലികള്‍ സംഘടിപ്പിക്കുകയുണ്ടായി. പ്രതിഷേധക്കാരെ അനുകൂലിച്ചു കൊണ്ടുള്ള വാര്‍ത്തകള്‍ കൊടുക്കുന്നതു തടയാനാണ് ഇറാന്‍ ഭരണ കൂടം ഈ അറസ്റ്റുകള്‍ നടത്തുന്നത്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മാവോയിസ്റ്റുകളെ ഭീകരരായി പ്രഖ്യാപിച്ചു
മാവോയിസ്റ്റുകളെ രാജ്യമെമ്പാടും നിരോധിച്ചു കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് ഇറക്കി. പശ്ചിമ ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് കൊണ്ടാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതലസമിതി യോഗം ഈ തീരുമാനം എടുത്തത്.
എന്നാല്‍ പശ്ചിമ ബംഗാളിലെ ഭരണ കക്ഷിയായ ഇടതു പക്ഷം പറഞ്ഞത് മാവോയിസ്റ്റുകളെ രാഷ്ട്രീയമായി നേരിടും എന്നാണ്. പിന്നീട് രണ്ടു ദിവസങ്ങള്‍ക്ക് ശേഷം മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ പ്രസ്താവിച്ചത് അദ്ധേഹത്തിന്റെ ഗവണ്‍മെന്റ് മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ ശ്രദ്ധ കാണിക്കും എന്നും. മാവോയിസ്റ്റുകളെ രാഷ്ട്രീയമായും ഭരണപരമായും നേരിടുമെന്ന് സി.പി.ഐ.(എം) ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടും പറഞ്ഞു. അതേ സമയമം പ്രശ്ന ബാധിതമായ ലാല്‍ഗര്‍ഹില്‍ നിന്ന് മാവോയിസ്റ്റുകളെ തുരത്താനുള്ള സുരക്ഷാസേനയുടെ ശ്രമങ്ങള്‍ കൂടുതല്‍ ഊര്‍ജിതപ്പെടുത്തി. പശ്ചിമ ബംഗാളില്‍ മാവോയിസ്റ്റുകള്‍ അവര്‍ക്ക് സ്വാധീനമുള്ള സ്ഥലങ്ങളില്‍ നടത്തിയ 48 മണിക്കൂര്‍ ഹര്‍ത്താലില്‍ ജന ജീവിതം ഏറെക്കൂറെ നിശ്ചലം ആയി. അഞ്ചു ദിവസങ്ങള്‍ നീണ്ട ലാല്‍ഗര്ഹ് പട്ടണത്തിലെ സൈനിക നടപടികള്‍ക്ക് ശേഷം, സേന ഇപ്പോള്‍ 22 കിലോ മീറ്റര്‍ അകലെ ഉള്ള രാംഗര്ഹിലേയ്ക്ക് നീങ്ങിയിരിക്കുകയാണ്. ഈ മാസം ആദ്യം ഈ പ്രദേശങ്ങളുടെ സിവില്‍ പോലീസ് ഭരണങ്ങള്‍ മാവോയിസ്റ്റുകള്‍ കൈപ്പിടിയില്‍ ഒതുക്കുകയുണ്ടായി. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം സി.പി.ഐ. മാവോയിസ്റ്റുകളെ ഭീകര സംഘടന ആയി പ്രഖ്യാപിച്ചതോടെ ഈ കാര്യത്തില്‍ നില നിന്നിരുന്ന അവ്യക്തത നീങ്ങിയതായി ആഭ്യന്തര മന്ത്രി പി.ചിദംബരം ന്യൂഡല്‍ഹിയില്‍ പറഞ്ഞു. ഇതോടെ സി.പി.ഐ. മാവോയിസ്റ്റുകള്‍ രാജ്യത്തുള്ള ലഷ്ക്കര്‍-ഇ-തോയ്ബ, സിമി ഉള്‍പ്പെടെയുള്ള ഇതര ഭീകര സംഘടനകളുടെ പട്ടികയില്‍ എത്തി. ഈ പട്ടികയില്‍ 32 സംഘടനകളെ ഇത് വരെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മാവോയിസ്റ്റുകളെ നിരോധിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ പശ്ചിമ ബംഗാള്‍ സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദം ചെലുത്തുന്നുണ്ട്.ഒടുവില്‍ കിട്ടിയ സൂചനകള്‍ അനുസരിച്ച് കേന്ദ്രം കൊണ്ട് വന്ന നിയമം മിക്കവാറും ബുദ്ധദേവ് സര്‍ക്കാരും നടപ്പാക്കാനുള്ള സാധ്യതകള്‍ ഉണ്ട്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
പര്ദ്ദ ഫ്രാന്‍സ് സ്വാഗതം ചെയ്യില്ല - സര്‍ക്കോസി
സ്ത്രീകള്‍ക്ക് ഇസ്ലാം നിഷ്കര്‍ഷിക്കുന്ന ബുര്‍ഖ അഥവ പര്‍ദ്ദ മതപരമായ ചിഹ്നം ആയല്ല, മറിച്ച് സ്ത്രീകളെ തരം താഴ്ത്താനുള്ള ഉപാധി ആയിട്ടാണ് ഫ്രാന്‍സ് കാണുന്നത് എന്ന് ഫ്രഞ്ച് പ്രസിഡണ്ട് നിക്കോളാസ് സാര്‍ക്കോസി വ്യക്തമാക്കി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഫ്രാന്‍സില്‍ സജീവമായ ബുര്‍ഖാ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ആണ് പ്രസിഡണ്ടിന്റെ ഈ പരാമര്‍ശം.
ഫ്രാന്‍സില്‍ മുസ്ലിം വനിതകള്‍ പൊതു സ്ഥലത്ത് ദേഹം മുഴുവന്‍ മൂടി പ്രത്യക്ഷപ്പെടുന്നത് ഫ്രഞ്ച് മതേതരത്വത്തിനും സ്ത്രീകളുടെ അവകാശങ്ങള്‍ക്കും നേരെയുള്ള വെല്ലുവിളി ആണെന്നും ഇതിനെതിരെ സ്വതന്ത്രമായ ഒരു അന്വേഷണം നടത്തണമെന്നും ഫ്രഞ്ച് പാര്‍ലമെന്റില്‍ ആവശ്യം ഉയര്‍ന്നതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസങ്ങളില്‍ ഇത് ഫ്രാന്‍സില്‍ വന്‍ ചര്‍ച്ചക്ക് ഇടയാക്കിയിരുന്നു. തങ്ങളുടെ രാജ്യത്ത് മൂടുപടത്തിനു പുറകില്‍ തടവുകാരെ പോലെ സ്ത്രീകള്‍ ഒളിക്കേണ്ടി വരുന്ന ദുരവസ്ഥ അനുവദിക്കാനാവില്ല. തങ്ങളുടെ വ്യക്തിത്വം നഷ്ടപ്പെട്ട് ഇത്തരത്തില്‍ സാമൂഹികമായി വേര്‍പെടുത്തപ്പെട്ട് കഴിയുന്ന സ്ത്രീത്വമല്ല ഫ്രഞ്ച് റിപ്പബ്ലിക്കില്‍ സ്ത്രീകളുടെ അന്തസ്സിനെ കുറിച്ചുള്ള സങ്കല്‍പ്പം എന്നും ഫ്രഞ്ച് പ്രസിഡണ്ട് അറിയിച്ചു. മതത്തിന്റെ പേരില്‍ ഇത്തരത്തില്‍ സ്ത്രീകളെ താഴ്ത്തിക്കെട്ടുന്ന ഈ ഏര്‍പ്പാട് ഫ്രഞ്ച് മണ്ണില്‍ സ്വാഗതം ചെയ്യില്ല എന്നും അദ്ദേഹം വ്യക്തമാക്കി. Labels: സ്ത്രീ വിമോചനം
- ജെ. എസ്.
4 Comments:
Subscribe to Post Comments [Atom] |
22 June 2009
'ജ്യോ'യും ദൈവത്തിന്റെ മാലാഖയും
മൂസാബായി എന്ന കുറ്റവാളിയിലൂടെ കേരളത്തിന്റെ വേരുകള്‍ തേടുന്ന, മൂസയുടെ തെറ്റുകളെ വിശകലനം ചെയ്യാത്ത "ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്" എന്ന പുസ്തകം എഴുതിയ, സ്വയം 'ജ്യോ'എന്ന് അറിയപ്പെടാന്‍ ഇഷ്ടമുള്ള ജ്യോതി മേനോന്‍ മാനേജ്മെന്റ് ലോകത്ത് നിന്നും ആംഗലേയ സാഹിത്യത്തിലെയ്ക്ക് വഴി തെറ്റി വന്ന ഒരു പറവയാണ്. എഞ്ചിനീയറിങ്ങ് പഠിച്ച ഈ എഴുത്തുകാരി കഴിഞ്ഞ പതിനാല് വര്‍ഷമായി മനുഷ്യ വിഭവ ശേഷി രംഗത്ത് ജോലി ചെയ്യുന്നു.
ജീവിതത്തില്‍ നാം കണ്ടുമുട്ടിയേക്കാവുന്ന ഒരു പാട് കഥാപാത്രങ്ങള്‍ ജ്യോതിയുടെ ഈ ഏറ്റവും പുതിയ പുസ്തകത്തില്‍ ഉണ്ട്. അതോടൊപ്പം അപരിചിതത്വത്തിന്റെ മൂടുപടമുള്ള കുറെയേറെ സംഭവങ്ങളും. മാനേജ്മെന്റ് സംബന്ധിയായ "ദ പവര്‍ ഓഫ് ഹ്യൂമന്‍ റിലേഷന്‍സ്" ആണ് ആദ്യ പുസ്തകം. 2004 ല്‍ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന് മുന്‍ പ്രസിഡണ്ട് അബ്ദുല്‍ കലാം ഉള്‍പ്പെടെ നിരവധി വായനക്കാര്‍ ഉണ്ടായി. പുസ്തകം വായിച്ച ശേഷം അദ്ദേഹം എഴുത്തുകാരിക്ക് എഴുതിയ കുറുപ്പില്‍ നിന്നും ആവേശം ഉള്‍ക്കൊണ്ട് അടുത്ത പുസ്തകം ആയ "ബ്രാണ്ട് വൈസ്" എഴുതി. ഭര്‍ത്താവായ ബോബി മേനോടൊപ്പം എഴുതിയ "മി-ദ വിന്നര്‍" പുസ്തകവും പിന്നീട് പ്രസിദ്ധീകരിച്ചു. പുസ്തക് മഹല്‍ പ്രസിദ്ധീകരിച്ച "ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്" എന്ന ഈ അഞ്ചാമത്തെ പുസ്തകം സാഹിത്യ ലോകത്തേയ്ക്കുള്ള ജ്യോതിയുടെ വരവിന് ഒരു നാഴികക്കല്ല് ആകുമെന്ന് പ്രതീക്ഷിക്കാം. Labels: ജ്യോതി മേനോന്‍, ദി ഏയ്ഞ്ചല്‍ ഓഫ് ഗോഡ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
21 June 2009
ലോകം ഇറാനെ ഉറ്റു നോക്കുന്നു: ഒബാമ
ലോകം ഇറാനെ ഉറ്റു നോക്കുകുയാണെന്ന് അമേരിക്കന്‍ പ്രസിടണ്ട് ബരാക് ഒബാമ അഭിപ്രായപ്പെട്ടു. ഇലക്‌ഷന് ശേഷമുള്ള പ്രതിഷേധ പ്രകടനങ്ങള്‍ അവസാനിപ്പിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവ് പറഞ്ഞതിന് തൊട്ട് പിന്നാലെ ആണ് ഒബാമയുടെ ഈ പരാമര്‍ശം.
ഇറാന്റെ കാര്യങ്ങളില്‍ ഇടപെടില്ല എന്ന് ബരാക് ഒബാമ മുന്‍പ് പറഞ്ഞിരു,രിച്ചറിയണം എന്നുമാണ്. വൈറ്റ് ഹൌസ് വക്താവ് റോബര്‍ട്ട് ഗിബ്ബ്സ് നേരത്തെ നടത്തിയ പ്രസ്താവനയില്‍ ഇറാനില്‍ നടക്കുന്ന പ്രതിഷേധ പ്രകടനങ്ങള്‍ "അസാധാരണവും" "ധീരവും" ആണെന്ന് പരാമര്ശിച്ചിരുന്നു. റാലിയില്‍ രക്ത്ത ചൊരിച്ചില്‍ ഉണ്ടായാല്‍ അതിന് ഉത്തരവാദി പ്രതിഷേധക്കാര്‍ തന്നെ ആണെന്ന് അയതൊള്ള അലി ഖമേനി മുന്നറിയിപ്പ് നല്‍കി. തെരഞ്ഞെടുപ്പില്‍ തിരിമറികള്‍ നടന്നു എന്ന ആരോപണത്തെ ഖമേനി തള്ളിക്കളഞ്ഞു. ഇസ്ലാമിക് റിപബ്ലിക് ഒരിക്കലും ജനങ്ങളെ കബളിപ്പിക്കില്ല. 11 ലക്ഷം വോട്ടുകളുടെ വലിയ വ്യത്യാസം ഭൂരിപക്ഷത്തില്‍ ഉണ്ടെന്നും, ഇത് എങ്ങനെയാണ് തിരിമറിയിലൂടെ ഉണ്ടാക്കുന്നത് എന്നും അദ്ദേഹം വാദിക്കുന്നു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ നടന്ന തിരിമറിയില്‍ പ്രതിഷേധിക്കാന്‍ ഇനിയും ശക്ത്തമായ റാലികള്‍ നടത്തുമെന്ന് പ്രതിഷേധക്കാര്‍ പറയുന്നു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Subscribe to Post Comments [Atom] |
20 June 2009
പീഡന കേസ് : ബോളിവുഡ് താരം ഷിനി അഹൂജയ്ക്ക് ഡി. എന്‍. എ. പരിശോധന
ബോളിവുഡ് താരം ഷിനി അഹൂജയെ ഡി.എന്‍.എ പരിശോധനയ്ക്ക് വിധേയമാക്കുമെന്ന് മുംബായ് പോലീസ് അറിയിച്ചു. അഹൂജ തന്റെ ഫ്ലാറ്റില്‍ ജോലിയ്ക്ക് നിന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ചു എന്നാണ് കേസ്.
ഷിനി അഹൂജയെ അതിവേഗ കോടതിയില്‍ വിചാരണയ്ക്ക് വിധേയമാക്കുമെന്നും പ്രാഥമിക അന്വേഷണത്തില്‍ മാനഭംഗം നടന്നതായി തെളിഞ്ഞതിനാല്‍ വാദിയ്ക്ക് സാമ്പത്തിക സഹായം നല്‍കുമെന്നും മഹാരാഷ്ട്ര സര്‍ക്കാര്‍ ഇന്നലെ അറിയിച്ചു. പെണ്‍കുട്ടിയ്ക്ക് നല്ല രീതിയില്‍ ഉള്ള ചികിത്സയും നല്‍കുന്നുണ്ട്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ ഗിരിജ വ്യാസിനെ സന്ദര്‍ശിച്ച ശേഷം ആണ് മുഖ്യമന്ത്രി അശോക് ചവാന്‍ ഈ കേസില്‍ നീതി ഉറപ്പാക്കുമെന്ന് പറഞ്ഞത്. ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ കുറ്റം ആരോപിച്ച പെണ്‍കുട്ടിയുമായും അഹൂജയുടെ ഭാര്യ അനുപമയുമായും കൂടിക്കാഴ്ച നടത്തി. 35 വയസ്സുള്ള നടനെ ജൂണ്‍ 14 നാണ് സ്വന്തം വസതിയില്‍ നിന്ന് വീട്ടു ജോലിക്കാരിയെ പീഡിപ്പിച്ചു എന്നാ കുറ്റത്തിന് അറസ്റ്റ് ചെയ്തത്. ഞായറാഴ്ചയാണ് ഓഷിവാരയിലെ അഹൂജയുടെ വീട്ടില്‍ സംഭവം നടന്നത്. അഹൂജയെ ജൂലൈ 2 വരെ ജൂഡീഷ്യല്‍ കസ്റ്റടിയില്‍ വയ്ക്കാന്‍ പ്രാദേശിക കോടതി ഉത്തരവ് ഇട്ടു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
കാശ്മീരില്‍ ഇടപെടില്ലെന്ന് ഒബാമ
കാശ്മീര്‍ പ്രശ്ന പരിഹാരത്തിന് ഏറ്റവും ഉചിതം ചര്‍ച്ച ആണെന്നും ഇതില്‍ അമേരിക്ക ഇടപെടാന്‍ ഉദ്ദേശിക്കുന്നില്ല എന്നും അമേരിക്കന്‍ പ്രസിഡണ്ട് ബറാക് ഒബാമ വ്യക്തമാക്കി. പാക്കിസ്ഥാനും ഇന്ത്യയുമായി പല പ്രശ്നങ്ങളും നില നില്‍ക്കുന്നുണ്ട്. ഇതില്‍ പലതും ചര്‍ച്ചയിലൂടെ രമ്യമായി പരിഹരിക്കാന്‍ കഴിയും. അത്തരം വിഷയങ്ങള്‍ കണ്ടെത്തി ചര്‍ച്ച ആരംഭിച്ചാല്‍ ഇരു രാജ്യങ്ങളും തമ്മില്‍ നില നില്‍ക്കുന്ന അസ്വസ്ഥതകള്‍ കുറക്കുവാന്‍ സാധിക്കും. ഈ രീതിയില്‍ ചര്‍ച്ചകള്‍ പുരോഗമിച്ചാല്‍ ഇത് അവസാനം കാശ്മീര്‍ പ്രശ്നത്തിനും ഒരു പരിഹാരം കണ്ടെത്തുവാന്‍ സഹായകരം ആവും എന്നും ഒബാമ പ്രത്യാശ പ്രകടിപ്പിച്ചു. കാശ്മീര്‍ പ്രശ്നത്തില്‍ ഒബാമാ ഭരണകൂടം എന്തു കൊണ്ട് നിശ്ശബ്ദത പാലിക്കുന്നു എന്ന മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു ഒബാമ.
Labels: അമേരിക്ക, പാക്കിസ്ഥാന്
- ജെ. എസ്.
|
വിമാന യാത്രയ്ക്കിടെ പൈലറ്റ് കോക്ക്പിറ്റില്‍ മരിച്ചു ; വിമാനം യാത്ര തുടര്‍ന്നു
കോണ്ടിനെന്ടല്‍ എയര്‍ലൈന്‍സ് പതിവ് പോലെ കൃത്യ സമയത്ത് തന്നെ ബ്രസ്സല്‍സില്‍ നിന്ന് യാത്ര പുറപ്പെട്ടു. യാത്രക്കാര്‍ സിനിമ കാണുകയും, മാസികകള്‍ വായിക്കുകയും ചെയ്യുന്നു. വിമാന ജോലിക്കാര്‍ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിതരണം ചെയ്യുന്നു.
അപ്പോഴാണ് വിമാനത്തിലെ ഉച്ച ഭാഷിണിയിലൂടെ ഒരു അറിയിപ്പ് വന്നത്. യാത്രക്കാര്‍ക്ക് ഇടയില്‍ ഡോക്ടര്‍ ഉണ്ടോ എന്നായിരുന്നു സന്ദേശം. എന്തോ കുഴപ്പം ഉണ്ടെന്ന തോന്നല്‍ യാത്രക്കാര്‍ക്ക് ഉണ്ടായെങ്കിലും പിന്നീട് അറിയിപ്പുകള്‍ ഒന്നും തന്നെ വന്നില്ല. കോക്ക്പിറ്റില്‍ ഉണ്ടായിരുന്ന 60 വയസ്സുള്ള പൈലറ്റ് മരണപ്പെട്ടിരുന്നു. പിന്നീട് സഹ പൈലറ്റുകള്‍ വിമാനത്തിന്റെ നിയന്ത്രണവും ഏറ്റെടുത്തു. എന്നാല്‍ വിമാനത്തില്‍ ഉണ്ടായിരുന്ന 247 യാത്രക്കാരും ഈ സംഭവം അറിയാതെ ആശങ്കകള്‍ ഇല്ലാതെ സുരക്ഷിതരായി വിമാനം ഇറങ്ങി. അപ്പോഴേയ്ക്കും ഫയര്‍ എന്ജിനുകളും മറ്റു വാഹനങ്ങളും നിരവധി മാധ്യമ പ്രവര്‍ത്തകരും വിമാനത്താവളത്തില്‍ എത്തിയിരുന്നു. മിക്ക യാത്രക്കാരും അപ്പോഴാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത അറിയുന്നത്. ഹൃദയാഘാതം ആണ് പൈലറ്റിന്റെ മരണ കാരണം എന്ന് സംശയിക്കുന്നു. 32 വര്ഷം ആയി കോണ്ടിനെന്റല്‍ കമ്പനിയില്‍ പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ പേര് വിമാന കമ്പനി ഇത് വരെ വെളിപ്പെടുത്തിയിട്ടില്ല. വിമാനത്തില്‍ ഉണ്ടായിരുന്ന ഒരു ഹൃദ്രോഗ വിദഗ്ദ്ധന്‍ കോക്ക് പിറ്റില്‍ വച്ച് തന്നെ പൈലറ്റിനെ രക്ഷപെടുത്താന്‍ നോക്കിയെങ്കിലും അപ്പോഴേയ്ക്കും ജീവന്റെ തുടിപ്പുകള്‍ വിട്ടൊഴിഞ്ഞിരുന്നു. Labels: എയര്‍ലൈന്‍സ്, കോണ്ടിനെന്റല്‍, പൈലറ്റ്
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
19 June 2009
ഇസ്ലാമിനെതിരെ സംസാരിച്ച ഷാറൂഖ് ഖാനെതിരെ കേസെടുത്തു
ബോളിവുഡ് താരം ഷാറൂഖ് ഖാനെതിരെ ബാന്ദ്ര പോലീസ് കേസ് എടുത്തു. പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിച്ചു എന്നാണു പരാതിയില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ ഇത് 'എഴുത്തില്‍ വന്ന പിശകാണെന്ന്'താരം അവകാശപ്പെട്ടു.
എന്നാല്‍ മുസ്ലിം മത വികാരം വ്രണപ്പെടുത്തുന്ന പ്രസ്താവനകള്‍ ഇറക്കിയതിന് ഷാരുഖ് ഖാനെതിരെ ഒരു വക്കീല്‍ തന്ന പരാതിയിന്‍ മേല്‍ കേസ് എടുത്തിട്ടുണ്ടെന്ന് ബാന്ദ്ര പോലീസ് സ്റ്റേഷനിലെ മുതിര്‍ന്ന പോലീസ് ഓഫീസര്‍ ആയ പ്രകാശ് ജോര്‍ജ് ഒരു വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഷാരുഖ് ഖാനും ഈ പ്രസ്താവന പ്രസിദ്ധീകരിച്ച പത്രാധിപര്‍ക്കും എതിരെ ആണ് കേസ് രേഖപ്പെടുത്തിയത്.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മത പരിവര്‍ത്തന നിരോധന നിയമം കോണ്‍ഗ്രസ് തടയും
മതം മാറ്റത്തെ നിരോധിക്കുന്ന ബില്ലുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തടയിടുന്നു. പല സംസ്ഥാനങ്ങളിലെയും ബി.ജെ.പി. സര്‍ക്കാരുകള്‍ കൊണ്ട് വന്ന മതം മാറ്റ നിരോധന ബില്ലുകള്‍ക്ക് എതിരെ ശക്തമായ നിലപാടുകള്‍ എടുക്കാനാണ് ആഭ്യന്തര മന്ത്രി പി.ചിദംബരത്തിന്റെ നീക്കം.
പക്ഷെ ഈ തീരുമാനത്തിന് പല സംസ്ഥാനങ്ങളില്‍ നിന്നും സമ്മിശ്ര പ്രതികരണം ആണ് ഉയര്‍ന്നു വന്നിട്ടുള്ളത്. രാജസ്ഥാനില്‍ മുന്‍ ബി.ജെ.പി സര്‍ക്കാര്‍ കൊണ്ട് വന്ന ബില്ലിനെ ഉപേക്ഷിക്കാനാണ് ഇപ്പോഴത്തെ കോണ്‍ഗ്രസ് സര്കാരിന് കേന്ദ്രം നിര്‍ദേശം നല്‍കിയിട്ടുള്ളത്. മതം മാറ്റ നിരോധന ബില്‍ പ്രകാരം നിര്‍ബന്ധിതവും പ്രേരിതവുമായ മതം മാറ്റം ശിക്ഷാര്‍ഹം ആണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായത്തില്‍ ഈ നിയമം മത സ്വാതത്ര്യത്തെ തടയുമെന്നും ഇത് തികച്ചും ഭരണ ഘടനാ വിരുദ്ധം എന്നും ആണ്. പക്ഷെ ബി.ജെ.പി. നേതാവായ രവിശങ്കര്‍ പറയുന്നത് കേന്ദ്ര സര്‍ക്കാരിന്റെ ഈ നീക്കം സുപ്രീം കോടതി വിധികള്‍ക്ക് എതിര് ആണ് എന്നാണ്. ക്രിസ്ത്യന്‍ മിഷനറിമാരാല്‍ പ്രേരിതം ആയ മതം മാറ്റങ്ങള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ ആണ് ബി.ജ.പി സര്‍ക്കാരുകള്‍ ഈ നിയമം കൊണ്ട് വന്നത്. Labels: കേന്ദ്ര സര്‍ക്കാര്‍, മതം മാറ്റങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
18 June 2009
വി.എസ് - കാരാട്ട് ചര്‍ച്ച
കേരള മുഖ്യമന്ത്രി വി.എസ്.അച്ചുതാനന്ദന്‍ സി.പി.എം. ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. ലാവലിന്‍ കേസില്‍ ഗവര്‍ണറുടെ നടപടിയെ എന്ത് കൊണ്ടാണ് താന്‍ വിമര്‍ശിക്കാത്തത് എന്നതിന് വിശദീകരണവും മുഖ്യമന്ത്രി നല്‍കി എന്നാണ് അറിയുന്നത്.
വിചാരണ സംബന്ധിച്ച ഗവര്‍ണറുടെ നിലപാടിനെ പിന്താങ്ങിയിട്ടില്ലെന്നും തന്റെ വാക്കുകളെ മാധ്യമങ്ങള്‍ വ്യാഖ്യാനം ചെയ്തതത് തെറ്റായി ആണെന്നും അദ്ദേഹം പറഞ്ഞു. സി.പി.എം. സംസ്ഥാന കമ്മിറ്റി അംഗം ആയ പി.വിജയകുമാറും പ്രകാശ് കാരാട്ടുമായി ചര്‍ച്ച നടത്തി. ലാവലിന്‍ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ സി. പി.എം. പി.ബിയുടെ യോഗം ചേരുമെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. Labels: ലാവലിന്‍, വി.എസ്.അച്ചുതാനന്ദന്‍, സി.പി.എം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ആസ്ത്രേലിയയില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ "ആഭ്യന്തര കാര്യം" : ശശി തരൂര്‍
അടുത്ത കാലത്തായി ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് എതിരെ നടക്കുന്ന അക്രമങ്ങള്‍, അവരുടെ ആഭ്യന്തര കാര്യം ആണെന്ന് വിദേശകാര്യ സഹമന്ത്രി ശശി തരൂരിന്റെ അഭിപ്രായം വിവാദങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വെറും ഒരു ചെറിയ "ക്രമസമാധാന പ്രശ്നം അല്ല" എന്ന് പറഞ്ഞാണ് ബി.ജെ.പി. തരൂരിന്റെ ഈ അഭിപ്രായത്തെ എതിര്‍ത്തത്.
വംശീയ വിരോധവും അതില്‍ നിന്നുണ്ടാകുന്ന അക്രമവും ഒരു രാജ്യത്തിന്റെ ആഭ്യന്തര പ്രശ്നം ആയി മാത്രം കാണാന്‍ ആവില്ല എന്നാണ് ബി.ജെ.പി യുടെ വാദം. നമ്മുടെ രാജ്യത്തില്‍ നിന്നും ഏറെ അകലെ ആയ സൌത്ത് ആഫ്രിക്കയില്‍ വച്ചാണ് മഹാത്മാ ഗാന്ധിജി വര്ണവിവേചനത്തിന് എതിരെ പ്രക്ഷോഭം ആരംഭിച്ചത് എന്ന കാര്യം തരൂര്‍ ഓര്‍ക്കണം എന്നും ബി.ജെ.പി വ്യക്തം ആക്കി.ഇങ്ങനെ ഒരു അഭിപ്രായം എന്ത് കൊണ്ടാണ് മന്ത്രി പറഞ്ഞത് എന്ന് മനസ്സിലാക്കാന്‍ പ്രയാസം ആണെന്നും ബി.ജെ.പി. നേതാവ് മുരളി മനോഹര്‍ ജോഷി പറഞ്ഞു. ഈ അക്രമങ്ങള്‍ പ്രധാനം ആയും ആസ്ത്രേലിയന്‍ സമൂഹത്തിന്റെ ആഭ്യന്തര പ്രശ്നം ആണെന്നും അതിനെ ഇന്ത്യയും ആസ്ത്രേലിയയും തമ്മിലുള്ള ഉഭയകക്ഷി പ്രശ്നം ആയി കാണാന്‍ ആകില്ല എന്നുമാണ് തിരുവനന്തപുരം എം.പി. ആയ തരൂര്‍ സ്വന്തം മണ്ഡലത്തില്‍ വച്ച് പറഞ്ഞത്. അതെ സമയം പഠനത്തിനായി വിദേശത്ത് പോകുന്ന വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാന്‍ ഉള്ള ബാധ്യത ഇന്ത്യയ്ക്ക് ഉണ്ടെന്നും, എന്നാല്‍ അതിനുള്ള ഉത്തരവാദിത്തം ആസ്ത്രേലിയയ്ക്ക് ആണെന്നും അദ്ദേഹം പറഞ്ഞു. Labels: ആസ്ത്രേലിയ, ക്രമസമാധാന പ്രശ്നം, തരൂര്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Subscribe to Post Comments [Atom] |
ജനതാദള്‍ ദേശീയ നേതൃത്വത്തെ മറി കടന്ന് വീരേന്ദ്രകുമാര്‍ വിഭാഗം
അടുത്ത നിയമസഭാ സമ്മേളനത്തില്‍ ഇടതു മുന്നണിയില്‍ നിന്നും വേറിട്ട ഒരു ബ്ലോക്ക് വേണമെന്ന് വീരേന്ദ്രകുമാര്‍ വിഭാഗം ജനതാദള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടിയുടെ നിയമ സഭാകക്ഷി നേതാവ് കെ.പി.മോഹനന്‍ ആണ് ഈ ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള കത്ത് സ്പീക്കര്‍ക്ക് കൊടുത്തത്.
ഔദ്യോഗിക പക്ഷത്തുള്ള എം.എല്‍.എമാര്‍ കെ.പി.മോഹനന്‍, എം.വി.ശ്രേയാംസ്‌കുമാര്‍, എം.കെ. എന്നിവരാണ്. എന്നാല്‍ ഇതോടെ ആശയ ക്കുഴപ്പത്തില്‍ ആകുന്നതു വിമത വിഭാഗം എം.എല്‍.എ മാരാണ്. വിപ് ലംഘിച്ചു ഇടതു മുന്നണിയ്ക്ക് ഒപ്പം നിയമ സഭയില്‍ ഇരിപ്പിടം തേടിയാല്‍ കൂറ് മാറ്റ നിയമ പ്രകാരം ഇവര്‍ അയോഗ്യര്‍ ആക്കപ്പെടാനും സാധ്യത ഉണ്ട്. ഇടതു മുന്നണിക്ക് ഒപ്പം ആയിരിക്കും തന്റെ പാര്‍ട്ടി എന്ന് ജനതാദള്‍ ദേശീയ ജനറല്‍ സെക്രെട്ടറി ഡാനിഷ് അലിയുടെ പ്രഖ്യാപനം വന്നതിനു ശേഷം അതിനു ഘടക വിരുദ്ധം ആയാണ് കേരളത്തിലെ ഈ തീരുമാനം എന്നതും ശ്രദ്ധേയം ആണ്. ഇന്നലെ തിരുവനന്തപുരത്ത് കേരളത്തിലെ പ്രമുഖ ജനതാദള്‍ ഭാരവാഹികളുടെയും എം.എല്‍.എ. മാരുടെയും, ജില്ലാ പഞ്ചായത്ത് പ്രസിഡന്ടുമാരുടെയും യോഗം നടക്കുകയുണ്ടായി. അതില്‍ എടുത്ത തീരുമാനം ഇടതു മുന്നണിയില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ഉള്ളതായിരുന്നു. ഈ തീരുമാനങ്ങള്‍ പത്രക്കുറിപ്പിലൂടെ വ്യക്തം ആക്കുകയും ചെയ്തു. അതിന് പിന്നാലെ ആണ് നിയമ സഭയില്‍ വേറെ ഇരിപ്പിടം എന്ന ആവശ്യവും ഉന്നയിച്ചത്. ഔദ്യോഗിക വിഭാഗം ഇതില്‍ ഏതാണ് എന്ന കാര്യത്തില്‍ ആശയക്കുഴപ്പങ്ങള്‍ക്കും ഇതോടെ തുടക്കം ആയി. ദേശീയ നേതൃത്വത്തിന്റെ അഭിപ്രായത്തോട് വിയോജിച്ച വീരേന്ദ്രകുമാര്‍ വിഭാഗം ആണോ അതോ ദേശീയ നേതൃത്വത്തെ അനുകൂലിക്കുന്ന മറുപക്ഷം ആണൊ എന്നത് വരും ദിനങ്ങളില്‍ ചര്‍ച്ച ആയേക്കാം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
1 Comments:
Subscribe to Post Comments [Atom] |
17 June 2009
ഇറാന്റെ കിളിവാതില്‍ ആകുന്ന ട്വിറ്റര്‍
വിദേശ മാധ്യമങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഇറാനില്‍ നടക്കുന്ന വന്‍ ജനകീയ പ്രതിഷേധ സമരത്തെ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്ന ഇറാന്‍ സര്‍ക്കാരിന്റെ നിയന്ത്രണങ്ങള്‍ മറി കടന്ന് തങ്ങള്‍ക്കിടയിലെ ആശയ വിനിമയത്തിനും ഇറാനിലെ വിശേഷങ്ങള്‍ പുറം ലോകത്തേക്ക് എത്തിക്കുന്നതിനും ഇറാനിലെ ജനത ഏറ്റവും ഫലപ്രദമായി ഉപയോഗിച്ചു വരുന്ന ട്വിറ്റര്‍ എന്ന ഇന്റര്‍നെറ്റ് സങ്കേതം അറ്റ കുറ്റ പണികള്‍ക്കായി ഇന്നലെ അല്‍പ്പ സമയത്തേക്ക് നിര്‍ത്തി വെക്കാന്‍ ഉള്ള ട്വിറ്റര്‍ കമ്പനിയുടെ നീക്കത്തെ അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ തടഞ്ഞു. ഇറാന്‍ ജനതയുടെ പുറം ലോകത്തേക്കുള്ള കിളിവാതില്‍ ആയ ട്വിറ്റര്‍ നിര്‍ത്തി വെക്കുന്നത് ആശയ വിനിമയത്തിന് ഉള്ള മറ്റ് എല്ലാ വാതിലുകളും കൊട്ടി അടക്കപ്പെട്ട ഇറാന്‍ ജനതയുടെ ദുരിതം വര്‍ദ്ധിപ്പിക്കും എന്നതാണ് ഇത്തരം ഒരു അസാധാരണ നീക്കം നടത്തുവാന്‍ ഒബാമയെ പ്രേരിപ്പിച്ചത്. എന്നാല്‍ ആശയ വിനിമയത്തിനുള്ള മാര്‍ഗ്ഗം ഉറപ്പാക്കുക എന്നതിന് അപ്പുറം ഈ നീക്കം ഏതെങ്കിലും കക്ഷിയോടുള്ള പിന്തുണയല്ല സൂചിപ്പിക്കുന്നത് എന്ന് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തം ആക്കിയിട്ടുണ്ട്.
ഒബാമയുടെ അഭ്യര്‍ത്ഥന മാനിച്ച ട്വിറ്റര്‍ അറ്റകുറ്റ പണികള്‍ രാത്രിയിലേക്ക് മാറ്റി വെച്ചു. അനേകായിരം അമേരിക്കക്കാര്‍ക്ക് ട്വിറ്റര്‍ സേവനത്തില്‍ തടസ്സം നേരിട്ടുവെങ്കിലും ഈ സമയ മാറ്റം മൂലം ഇറാനില്‍ പകല്‍ സമയത്ത് ട്വിറ്റര്‍ ലഭ്യമാവുകയും ചെയ്തു. അറ്റകുറ്റ പണികള്‍ക്ക് ശേഷം കൂടുതല്‍ ശക്തമായ സര്‍വറുകളുടെ സഹായത്തോടെ കൂടുതല്‍ മെച്ചപ്പെട്ട സേവനമാണ് ട്വിറ്റര്‍ ഇപ്പോള്‍ നല്‍കുന്നത് എന്ന് ട്വിറ്റര്‍ കമ്പനി അറിയിച്ചു. വെറും രണ്ടു വര്‍ഷം പ്രായമായ തങ്ങള്‍ക്ക് ഈ രീതിയില്‍ ആഗോള തല ആശയ വിനിമയ രംഗത്ത് അര്‍ത്ഥ പൂര്‍ണ്ണമായ ഒരു പങ്ക് വഹിക്കുവാന്‍ കഴിഞ്ഞതില്‍ ഏറെ ചാരിതാര്‍ത്ഥ്യം ഉണ്ടെന്ന് ട്വിറ്റര്‍ സ്ഥാപകന്‍ ബിസ് സ്റ്റോണ്‍ പറഞ്ഞു. ആന്‍ഡ്രൂ സള്ളിവാന്റെ ഇറാന്‍ ട്വീറ്റുകള്‍ (ട്വിറ്ററിലേക്ക് സന്ദേശങ്ങള്‍ അയക്കുന്നതിന് ട്വീറ്റിങ് എന്നാണ് പറയുന്നത്, സന്ദേശങ്ങളെ ട്വീറ്റുകള്‍ എന്നും) ഇവിടെ വായിക്കാം. Labels: ഇന്റര്‍നെറ്റ്, ഇറാന്‍, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
16 June 2009
ഇറാന്‍ തെരഞ്ഞെടുപ്പ് ക്രമക്കേട് അന്വേഷിക്കും എന്ന് ഖമേനി
തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നിട്ടുണ്ടോ എന്ന് അന്വേഷിക്കാന്‍ ഇറാന്റെ പരമോന്നത ആത്മീയ നേതാവായ അയത്തൊള്ളാ അലി ഖമേനി ഉത്തരവിട്ടു. ഇതോടെ തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടത്തിയാണ് പ്രസിഡണ്ട് അഹമ്മദി നെജാദ് ജയിച്ചത് എന്ന് ആരോപിച്ച പ്രതിപക്ഷത്തിന് പുതിയ പ്രതീക്ഷയായി. കഴിഞ്ഞ ദിവസങ്ങളില്‍ തെരഞ്ഞെടുപ്പില്‍ നടന്ന ക്രമക്കേടിനെതിരെ ഇറാന്റെ തെരുവുകളില്‍ വമ്പിച്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു വരികയായിരുന്നു. അതിനിടെയാണ് ഏവരേയും അമ്പരപ്പിച്ചു കൊണ്ട് ഇറാന്റെ പരമോന്നത നേതാവിന്റെ തികച്ചും അപ്രതീക്ഷിതമായ ഈ നിലപാട്.
ഇപ്പോള്‍ നിലവിലുള്ള തര്‍ക്കങ്ങള്‍ നിയമത്തിന്റെ വഴിയിലൂടെ പരിഹരിക്കണം എന്ന് ഖമേനി അറിയിച്ചതായി ഇറാന്‍ ടെലിവിഷന്‍ വെളിപ്പെടുത്തി. തെരഞ്ഞെടുപ്പില്‍ നെജാദിന്റെ മുഖ്യ എതിരാളി ആയിരുന്ന മൂസാവി ഇത് സംബന്ധിച്ച് ഇറാനിലെ പരമോന്നത അധികാര കേന്ദ്രമായ രക്ഷാ സമിതിക്ക് എഴുത്തയക്കുകയും ഞായറാഴ്ച ഖമേനിയെ നേരിട്ട് കണ്ട് പരാതി ബോധിപ്പിക്കുകയും ചെയ്തിരുന്നു. ഇറാനില്‍ സമ്പൂര്‍ണ്ണമായ പരമാധികാരമാണ് ആത്മീയ നേതാവ് കൂടിയായ ഖമേനിക്കുള്ളത്. ഈ കൂടിക്കാഴ്ച്ചയെ തുടര്‍ന്നാണ് ഖമേനി തെരഞ്ഞെടുപ്പിനെ ചൊല്ലി നില നില്‍ക്കുന്ന തര്‍ക്കങ്ങള്‍ എത്രയും പെട്ടെന്ന് അന്വേഷിക്കുകയും മൂസാവി സമര്‍പ്പിച്ച പരാതി ശ്രദ്ധാപൂര്‍വ്വം പഠിച്ച് വേണ്ട നടപടി കൈക്കൊള്ളുകയും വേണം എന്ന് രക്ഷാ സമിതിയോട് ആവശ്യപ്പെട്ടത്. Labels: ഇറാന്‍
- ജെ. എസ്.
|
കൊല്ലപ്പെടുന്നതിനു മുന്‍പ് പ്രഭാകരന്‍ കൊടിയ പീഡനങ്ങള്‍ ഏറ്റ് വാങ്ങി
തമിഴ് പുലി നേതാവ് വേലുപ്പിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സേന കടുത്ത ശാരീരിക പീഡനങ്ങള്‍ക്ക് വിധേയം ആക്കിയിരുന്നെന്ന് ഒരു പ്രമുഖ മനുഷ്യാവാകാശ സംഘടനയുടെ കഴിഞ്ഞ ആഴ്ച പുറത്തു വന്ന റിപ്പോര്‍ട്ടില്‍ പറയുന്നു. ഉന്നത സൈനിക വൃത്തങ്ങളെ ഉദ്ധരിച്ചാണ് സര്‍വ്വകലാശാലാ അധ്യാപകരുടെ ഈ മനുഷ്യാവകാശ സംഘടന ഈ വിവരങ്ങള്‍ പുറത്തു വിട്ടത്.
പ്രഭാകരനെ പീഡനങ്ങള്‍ ഏല്‍പ്പിച്ചത് ഒരു തമിഴ് രാഷ്ട്രീയ നേതാവിന്റെയും ജനറലിന്റെയും സാന്നിധ്യത്തില്‍ ആണ്. കഴിഞ്ഞ മാസം, ശ്രീലങ്കന്‍ പട്ടാളത്തിന്റെ 53ന്നാം വിഭാഗത്തിന്റെ ആസ്ഥാനത്ത് വച്ച് ആയിരിക്കാം ഈ പീഡനങ്ങള്‍ നടന്നത് എന്ന് അനുമാനിക്കാം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ലോകത്തിന് ആകാംക്ഷ ഉള്ളത് കൊണ്ടാണ് ഏറ്റ് മുട്ടലിന് ഇടയില്‍ കൊല്ലപ്പെട്ട പ്രഭാകരന്റെ ശവശരീരം കണ്ടെത്തിയതെന്നും മൂത്ത മകന്‍ ചാള്‍സ് ആന്‍ടണി ഒഴികെ ഉള്ള മറ്റു കുടുംബാംഗങ്ങള്‍ എവിടെ ആണെന്ന് അറിവില്ല എന്നുമാണ് സൈന്യത്തിന്റെ ഭാഷ്യം. Labels: അന്താരാഷ്ട്രം, കുറ്റകൃത്യം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
14 June 2009
ഏകജാലക സംവിധാനം ; ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി
ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കുമെന്നും അദ്ദേഹം ദുബായില്‍ പറഞ്ഞു.
ഗള്‍ഫ് മലയാളികളുടെ കുട്ടികളുടെ വിദ്യാഭ്യാസ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ വേണ്ട എല്ലാ നടപടികളും സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി എം.എ ബേബി പറഞ്ഞു. ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സി.ബി.എസ്.ഇ ഫലം വൈകിയത് കാരണം കേരളത്തിലെ ഏകജാലക സംവിധാനം ഉപയോഗപ്പെടുത്താന്‍ കഴിയാത്ത ഗള്‍ഫിലെ വിദ്യാര്‍ത്ഥികള്‍ക്ക് പ്ലസ് വണ്ണിന് അപേക്ഷിക്കാന്‍ ഒരവസരം കൂടി നല്‍കും. തൊഴില്‍ നഷ്ടപ്പെട്ടും മറ്റും നാട്ടിലെത്തുന്നവരുടെ കുട്ടികള്‍ക്ക് ഗവണ്‍മെന്‍റ് ,എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ജില്ലാ വിദ്യാഭ്യാസ ഓഫീസുമായി ബന്ധപ്പെടണമെന്നും മന്ത്രി പറഞ്ഞു. തെറ്റുതിരുത്തല്‍ എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്പാര്‍ട്ടി നേതൃത്വ നിരയിലോ ഭരണതലത്തിലോ മാറ്റം വരുത്തുമെന്നല്ല. പാര്‍ട്ടി തെറ്റു തിരുത്തല്‍ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. ഭരണ തലത്തിലും നയപരമായ മാറ്റം വരുത്തേണ്ടതുണ്ട്. രാജി വയ്ക്കണോ എന്ന് തീരുമാനിക്കേണ്ടത് പിണറായി വിജയന്‍ അല്ലെന്നും പാര്‍ട്ടിയാണ് തീരുമാനം എടുക്കേണ്ടതെന്നും അദ്ദേഹം വിശദീകരിച്ചു. കോണ്‍സുല്‍ ജനറല്‍ വേണുരാജാമണി, പി.വി വിവേകാനന്ദ്, കെ.എം അബ്ബാസ് എന്നിവരും മുഖാമുഖത്തില്‍ പങ്കെടുത്തു.
- സ്വന്തം ലേഖകന്‍
|
13 June 2009
പന്നി പനി : ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആദ്യ ഔദ്യോഗിക ആഗോള പകര്‍ച്ചവ്യാധി
പന്നി പനിയെ ആഗോള പകര്‍ച്ചവ്യാധി ആയി പ്രഖ്യാപിച്ചു. ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആദ്യമായാണ് ഒരു രോഗത്തെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച വ്യാധികളുടെ പട്ടികയില്‍ പെടുത്തുന്നത്. 40 വര്‍ഷങ്ങള്‍ക്കിടയില്‍ ലോകം കണ്ട ഏറ്റവും വിനാശകാരിയായ ഇന്ഫ്ലുവന്സ വൈറസ് ആണ് ഇത്.
ഇംഗ്ലണ്ട്, ഓസ്ട്രേലിയ, ജപ്പാന്‍, ചിലി തുടങ്ങിയ രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിച്ചപ്പോള്‍ ആണ് ലോക ആരോഗ്യ സംഘടന പന്നി പനിയെ ആഗോള പകര്‍ച്ച വ്യാധി ആയി പ്രഖ്യാപിച്ചത്. ഇന്ത്യയില്‍ ഇപ്പോഴും സ്ഥിതി ഗതികള്‍ നിയന്ത്രണാതീതം ആണ് എന്നാണു കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ അനുമാനം. HI NI വൈറസ് ത്വരിത ഗതിയിലാണ് ലോകം എമ്പാടും വ്യാപിക്കുന്നത്. എന്നാല്‍ ഇതിനെ വളരെ തുടക്കത്തില്‍ തന്നെ കണ്ടെത്താനും നിരീക്ഷിക്കാനും ആയി എന്ന് ലോക ആരോഗ്യ സംഘടനയുടെ മേധാവി ആയ ഡോ. മാര്‍ഗറെറ്റ് ചാന്‍ പറയുന്നു. പന്നി പനി വൈറസിനെ ആദ്യം ആയി കണ്ടെത്തിയത്, ഏപ്രില്‍ മാസത്തില്‍ മെക്സിക്കോയില്‍ ആണ്. അതിനു ശേഷം ലോക വ്യാപകം ആയി 74 രാജ്യങ്ങളില്‍ ഇത് പടര്‍ന്നു പിടിക്കുക ആയിരുന്നു. ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇതുവരെ 30,000 ആളുകളെ പന്നി പനി വൈറസ് പിടി കൂടി. 140 മരണങ്ങള്‍ ഇത് വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ദിനം പ്രതി മരണ സംഖ്യ ഇപ്പോഴും ഉയര്‍ന്നു കൊണ്ടിരിക്കുകയാണ്. ഇന്ത്യയില്‍ 15 പേര്‍ക്ക് പന്നി പനി പിടിപെട്ടു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹൈദരാബാദില്‍ ആണ് ഇത് ആദ്യം ആയി കണ്ടെത്തിയത്. അതില്‍ 7 പേര്‍ക്ക് പന്നി പനി തന്നെ എന്ന് ഉറപ്പായിട്ടുണ്ട്. കോയമ്പത്തൂര്‍, ഗോവ, ഡല്‍ഹി, തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പന്നി പനിയ്ക്ക് സമാനമായ ലക്ഷണങ്ങള്‍ ഉള്ള രോഗികളെയും കണ്ടെത്തിയിട്ടുണ്ട്. പന്നി പനിയെ ഔദ്യോഗികം ആയി ആഗോള പകര്‍ച്ച പനി ആയി പ്രഖ്യാപിച്ചത് സ്ഥിതിഗതികള്‍ അത്രയും വഷളായത് കൊണ്ടല്ല, പക്ഷേ ഇത് ലോകവ്യാപകം ആയി പടരുന്നതിനാല്‍ എല്ലാ രാജ്യങ്ങളും മതിയായ കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ വേണ്ടി ആണ് എന്നാണ് ലോക ആരോഗ്യ സംഘടന പറയുന്നത്. Labels: അന്താരാഷ്ട്രം, ആരോഗ്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ലങ്ക തമിഴരെ ജീവനോടെ കുഴിച്ചു മൂടി
കീഴടങ്ങാന്‍ വന്ന തമിഴ് പുലികളെ ശ്രീലങ്കന്‍ സൈന്യം നിഷ്കരുണം വെടി വച്ച് കൊല്ലുകയും പരിക്കേറ്റ സാധാരണ ജനത്തെ വരെ ബുള്‍ഡോസര്‍ ഉപയോഗിച്ച് കുഴിമാടത്തിലേയ്ക്ക് തള്ളി ഇട്ടു കുഴിച്ചു മൂടി എന്നും ഉള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ ജാഫ്നയിലെ സര്‍വകലാശാലാ അധ്യാപകരുടെ മനുഷ്യാവകാശ സംഘടന വെളിപ്പെടുത്തി. പോരാട്ടത്തിന്റെ അവസാന നാളുകളില്‍ ആണ് ഈ കൊടും പാതകങ്ങള്‍ നടന്നത്.
പോരാട്ടത്തിന്റെ ആദ്യ നാളുകളില്‍ സൈന്യം വളരെ അച്ചടക്കത്തോടെ ആണ് പ്രവര്‍ത്തിച്ചിരുന്നത്. സാധാരണക്കാരെ സംരക്ഷിക്കാനും അവര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കാടത്തം കാട്ടാനുള്ള നിര്‍ദ്ദേശം വന്നതിനു ശേഷം ആകാം ഇത്തരത്തിലുള്ള ഏറ്റവും കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ നടത്താന്‍ സേന മുതിര്‍ന്നത് എന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. ശാരീരിക പീഡനങ്ങള്‍, കൊലപാതകങ്ങള്‍, നിര്‍ബന്ധിത സൈനിക സൈനിക സേവനം തുടങ്ങിയ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് എല്‍. ടി. ടി. ഇ. യും ഉത്തരവാദി ആണ്. അവസാന പോരാട്ടത്തിന് ഇടയില്‍ സാധാരണക്കാരുടെ മരണ സംഖ്യ ഇത്രയും ഉയരാന്‍ കാരണം പുലികളുടെ സമീപനം ആണ്. 21 വര്‍ഷങ്ങള്‍ ആയി നടന്ന് വരുന്ന ആഭ്യന്തര യുദ്ധത്തില്‍ ഇരു വശങ്ങളും നടത്തിയ പാതകങ്ങള്‍ ആണ് ഈ റിപ്പോര്ട്ടുകള്‍ പുറത്തു വന്നത്. രക്ഷപ്പെടാന്‍ ശ്രമിച്ച സാധാരണക്കാരെ പുലികള്‍ വെടി വച്ച് കൊന്നു എന്നും അതേ സമയം ശ്രീലങ്കന്‍ സൈന്യം സാധാരണക്കാര്‍ അഭയം പ്രാപിച്ചിരുന്ന ബങ്കറുകളില്‍ വരെ ഗ്രനേഡ് ആക്രമണങ്ങള്‍ നടത്തി എന്നും റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു. Labels: മനുഷ്യാവകാശം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
നീലചിത്ര വ്യവസായം പ്രതിസന്ധിയില്‍
അമേരിക്കയിലെ കാലിഫോണിയ യിലെ ഏറ്റവും വലിയ വ്യവസായങ്ങളില്‍ ഒന്നായ നീല ചിത്ര നിര്‍മ്മാണം ഒരു വന്‍ പ്രതിസന്ധി നേരിടുന്നു. നീല ചിത്രങ്ങളില്‍ അഭിനയിക്കുന്ന 22 പേര്‍ക്കാണ് കഴിഞ്ഞ കാലങ്ങളില്‍ എഛ്. ഐ. വി. ബാധ കണ്ടെത്തിയത്. ഈ കഴിഞ്ഞ ആഴ്ച്ച നീല ചിത്ര രംഗത്തെ അതി പ്രശസ്തയായ ഒരു നടിക്ക് എഛ്. ഐ. വി. ബാധ കണ്ടെത്തിയതോടെയാണ് ഈ രംഗത്ത് മതിയായ സുരക്ഷാ മുന്‍കരുതല്‍ പാലിക്കപ്പെടുന്നില്ല എന്ന് അധികൃതരുടെ നിലപാട് ശക്തിപ്പെട്ടത്. 2004ല്‍ വ്യാപകമായ എഛ്. ഐ. വി. ബാധ കാലിഫോണിയയിലെ നീല ചിത്ര നിര്‍മ്മാണ രംഗത്ത് ഉണ്ടാവുകയും അന്ന് അധികൃതര്‍ ഇടപെട്ട് സിനിമാ നിര്‍മ്മാണം നാല് ആഴ്ച്ചകളോളം നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഇത് ആദ്യമായാണ് ഇത്തരം ഒരു കേസ് പുറത്തു വരുന്നത്.
ഇപ്പോള്‍ വൈറസ് ബാധ ഉള്ള നടിക്ക് ഒപ്പം നീല ചിത്ര നിര്‍മ്മാണത്തില്‍ പങ്കെടുത്ത മറ്റാര്‍ക്കും എഛ്. ഐ. വി. ബാധ ഉള്ളതായി കണ്ടെത്തിയിട്ടില്ല. എന്നാലും വൈറസ് ബാധ വൈദ്യ പരിശോധനയിലൂടെ കണ്ടെത്താന്‍ ചിലപ്പോള്‍ ദിവസങ്ങള്‍ വേണ്ടി വരും. ഈ കാരണത്താല്‍ ഇവരെ ആരെയും അടുത്ത 14 ദിവസത്തേക്ക് നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാന്‍ അനുവദിക്കില്ല എന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ അറിയിച്ചു. Labels: ആരോഗ്യം, തൊഴില്‍ നിയമം
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
ഇറാനില്‍ നെജാദ് ജയിച്ചതായ് പ്രഖ്യാപിച്ചു
വെള്ളിയാഴ്ച്ച ഇറാനില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ പ്രസ്ഡന്റ് മഹമൂദ് അഹമദിനെജാദ് ജയിച്ചതായി തെര്‍ഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പില്‍ വ്യാപകമായി തിരിമറി നടന്നെന്നും താനാണ് യഥാര്‍ത്ഥ വിജയി എന്നും നെജാദിന്റെ എതിരാളി മിര്‍ഹൊസ്സെയിന്‍ മൂസാവിയും അവകാശപ്പെട്ടു.
നെജാജ് പ്രസിഡന്റായിരുന്ന നാല് വര്‍ഷം കൊണ്ട് അമേരിക്കയും ആയുള്ള ഇറാന്റെ ബന്ധം ഒട്ടേറെ വഷളായിരുന്നു. തീവ്രമായ ഇസ്ലാമിക നിയന്ത്രണങ്ങളില്‍ അയവു വരുത്തുകയും അമേരിക്കയുമായുള്ള അകലം കുറക്കുകയും ചെയ്യാന്‍ വേണ്ടി നെജാദിനെ മാറ്റി ഒരു പരിഷ്ക്കരണ വാദിയെ ജയിപ്പിക്കണോ എന്നതായിരുന്നു ഇറാന്‍ ജനതയുടെ മുന്നിലുള്ള പ്രധാന തെരഞ്ഞെടുപ്പ് ലക്ഷ്യം. Labels: ഇറാന്‍
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്