31 May 2009
ആമിക്ക് സ്നേഹപൂര്‍വ്വം
കല്‍ക്കട്ടയിലെ ബാല്യം, ഇടക്കുള്ള പുന്നയൂര്‍കുളം സന്ദര്‍ശനം, ചഞ്ചലമായ മനസ്സ്, പാരമ്പര്യമായി കിട്ടിയ സാഹിത്യ വാസന, ആമിക്ക് എഴുതാതിരിക്കാന്‍ എങ്ങനെ കഴിയും? ചുറ്റുമുള്ള അപരിചിതരെ തുറിച്ചു നോക്കുന്നു എന്ന് അച്ഛന്റെ ശകാരം. കുഞ്ഞ് ആമിക്ക് ചുറ്റുപാടുകളേയും ചുറ്റും ഉള്ളവരേയും നോക്കാതിരിക്കാനും കഴിഞ്ഞില്ല. എല്ലാം കണ്ടു, കേട്ടു. അങ്ങനെ ആമി, മാധവിക്കുട്ടി എന്ന കഥാകാരിയായി. പിന്നീട് ഇംഗ്ലീഷ് കവിതകളിലൂടെ ലോകം അറിയുന്ന കമലാ ദാസും. സ്വകാര്യ ജീവിതത്തിലെ ഏടുകള്‍ക്ക് അച്ചടി മഷി പുരട്ടി എന്ന ആരോപണങ്ങളും ഒപ്പം കൂട്ടിന്. ഒടുവില്‍ മനസ്സിന്റേയും ശരീരത്തിന്റേയും വേഷപ്പകര്‍ച്ചകളോടെ കമലാ സുരയ്യയും. ഏതായാലും മലയാള ഭാഷയും മലയാളികളും ഉള്ളിടത്തോളം മാധവിക്കുട്ടിക്ക് മരിക്കാന്‍ ആവില്ല, നമ്മുടെ മനസ്സുകളില്‍ നിന്നും. നെയ് പായസത്തിന്റെ മധുരമായ്, നേര്‍ത്ത സങ്കടങ്ങളുടെ നൂലിഴകളായ്, ആമി ഇവിടെ ഉണ്ടാകും. എപ്പോഴും. Labels: കവിത, ലോക മലയാളി, സാഹിത്യം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
മാധവിക്കുട്ടി അന്തരിച്ചു
പ്രശസ്ത എഴുത്തുകാരി മാധവിക്കുട്ടി അന്തരിച്ചു. ഞായറാഴ്ച്ച രാവിലെ 01:55 ന് പൂനെയിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 75 കാരിയായ ഇവര്‍ കഴിഞ്ഞ ഏതാനും മാസങ്ങളായി ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്നു എന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഇംഗ്ലീഷില്‍ കമലാ ദാസ് എന്ന പേരില്‍ എഴുതിയിരുന്ന മാധവിക്കുട്ടി ഇംഗ്ലീഷില്‍ ഏറെ ബഹുമാനിക്കപ്പെടുന്ന ഒരു കവയത്രിയാണ്. എന്നാല്‍ വെട്ടി തുറന്ന് എഴുതിയ തന്റെ കഥകളുടെ പേരില്‍ മലയാളത്തില്‍ ഇവര്‍ എന്നും ഒരു വിവാദ നായിക ആയിരുന്നു. “എന്റെ കഥ” എന്ന പുസ്തകത്തിലൂടെ യാഥാസ്ഥിതിക സാമൂഹ്യ വ്യവസ്ഥിതികളെയും കെട്ടി പിടിച്ചു നടന്ന തന്റെ സമുദായ കാരണവന്മാരെ മൂരാച്ചികള്‍ എന്ന് വിശേഷിപ്പിച്ച് തന്റേടിയായ ഇവര്‍ അനന്തമായ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയെങ്കിലും ജീവിത സായാഹ്നത്തില്‍ അത് തന്റെ കഥ അല്ലായിരുന്നു എന്ന് വെളിപ്പെടുത്തിയിരുന്നു. ലോകത്തെ പ്രേമ സാന്ദ്രമായ തന്റെ മിഴികളിലൂടെ നോക്കി കണ്ട മാധവിക്കുട്ടി സ്വാഭാവികമായ പ്രതികരണങ്ങളിലൂടെ ലോകത്തോട് സംവദിക്കുക വഴി ലോകത്തെമ്പാടുമുള്ള യുവാക്കള്‍ക്ക് എന്നും പ്രിയങ്കരിയായിരുന്നു. Labels: കവിത, ലോക മലയാളി, സാഹിത്യം
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
30 May 2009
വംശീയ ആക്രമണം - ബച്ചന്‍ ഡോക്ടറേറ്റ് നിഷേധിച്ചില്ല
ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ നടക്കുന്ന വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് അമിതാഭ് ബച്ചന്‍ ഒരു ഓസ്ട്രേലിയന്‍ സര്‍വ്വകലാശാല തനിക്ക് നല്‍കാനിരുന്ന ഡോക്ടറേറ്റ് നിരസിച്ചു എന്ന് പല മലയാള മാധ്യമങ്ങളും ഇന്ന് റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി.
ബച്ചന്‍ തന്റെ ബ്ലോഗിലൂടെയാണ് ഇത് അറിയിച്ചത് എന്നാണ് മലയാളത്തിലെ പ്രമുഖ പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ ബച്ചന്റെ ബ്ലോഗ് പരിശോധിക്കുന്ന ആര്‍ക്കും ഇത് ശരിയല്ല എന്ന് ബോധ്യമാവും. ഓസ്ട്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കു നേരെ ഉണ്ടായ ഹീനമായ ആക്രമണം തനിക്ക് ഏറെ ഞെട്ടലും വിഷമവും ഉളവാക്കി എന്ന് പറയുന്ന ബച്ചന്‍ ഇത് തന്നെ ഒരു വലിയ ആശയക്കുഴപ്പത്തില്‍ എത്തിച്ചിരിക്കുന്നു എന്നാണ് പറയുന്നത്. ഓസ്ട്രേലിയയിലെ ബ്രിസ്ബേനില്‍ ഉള്ള ക്വീന്‍സ്‌ലാന്‍ഡ് സാങ്കേതിക സര്‍വ്വകലാശാല വിനോദ രംഗത്തെ തന്റെ സംഭാവനകളുടെ ബഹുമാനാര്‍ത്ഥം തന്നെ ഡോക്ടറേറ്റ് നല്‍കി അലങ്കരിക്കുവാന്‍ തീരുമാനിച്ചതായി കഴിഞ്ഞ ആഴ്ച്ച അറിയിച്ചിരുന്നു. ഇത് താന്‍ സ്വീകരിക്കുന്നതായി അവരെ അറിയിക്കുകയും ചെയ്തു. ഈ വരുന്ന ജൂലൈ മാസത്തില്‍ തന്റെ സിനിമകളുടെ പ്രദര്‍ശനം നടക്കുന്നതിനൊപ്പം ബ്രിസ്ബേനില്‍ നടക്കുന്ന ആഘോഷ പരിപാടിയില്‍ വെച്ച് തനിക്ക് ഡോക്ടറേറ്റ് സമ്മാനിക്കുവാനാണ് തീരുമാനം. എന്നാല്‍ തന്റെ ദേശവാസികളോട് ഇത്തരത്തില്‍ പെരുമാറുന്ന ഒരു രാജ്യത്തില്‍ നിന്നും ഇത്തരം ഒരു അലങ്കാരം സ്വീകരിക്കാന്‍ തന്റെ മനഃസ്സാക്ഷി തന്നെ അനുവദിക്കുന്നില്ല. ഈ വിഷയത്തില്‍ തന്റെ വായനക്കാരുടെ അഭിപ്രായം തനിക്കറിയണം. ഈ വിഷയം ഒരു അഭിപ്രായ വോട്ടെടുപ്പിനായി ബ്ലോഗില്‍ കൊടുത്തിട്ടുണ്ട്. വായനക്കാരുടെ അഭിപ്രായം തന്നെ ഒരു ശരിയായ തീരുമാനം എടുക്കാന്‍ സഹായിക്കും എന്നും ബച്ചന്‍ എഴുതിയിരിക്കുന്നു. ബ്ലോഗിലെ അഭിപ്രായ വോട്ടെടുപ്പിന്റെ ഫലത്തില്‍ ഇപ്പോള്‍ തന്നെ 68% പേര്‍ പറയുന്നത് ബിഗ് ബി ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് സ്വീകരിക്കരുത് എന്നാണ്. ബച്ചന്‍ ഡോക്ടറേറ്റ് സ്വീകരിക്കാതിരിക്കാന്‍ തന്നെയാണ് സാധ്യത എന്ന് ബ്ലോഗ് വായിച്ചാല്‍ തോന്നുകയും ചെയ്യും. എന്നാല്‍ ഇതാണ് കേട്ട പാതി കേള്‍ക്കാത്ത പാതി അമിതാഭ് ബച്ചന്‍ വംശീയ ആക്രമണത്തില്‍ പ്രതിഷേധിച്ച് ഓസ്ട്രേലിയന്‍ ഡോക്ടറേറ്റ് നിരസിച്ചു എന്ന് പ്രമുഖ മലയാള പത്രങ്ങളുടെ വെബ് സൈറ്റുകള്‍ എല്ലാം തന്നെ എഴുതിയത്. Labels: ബഹുമതി, ബ്ലോഗ്, മനുഷ്യാവകാശം
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
പൊലിഞ്ഞത് 20,000 തമിഴ് ജീവന്‍
ശ്രീലങ്കന്‍ സര്‍ക്കാരിനെതിരെ വളരെ ശക്തമായ ആരോപണങ്ങള്‍ ഉയര്‍ത്തുകയാണ് വീണ്ടും ലോക മാധ്യമങ്ങള്‍. തമിഴ് പുലികള്‍ക്ക് എതിരേ നടത്തിയ സൈനിക നടപടിയില്‍ സാധാരണക്കാരായ അനേകായിരം തമിഴ് വംശജരുടെ ജീവനാണ് പൊലിഞ്ഞത്. മാത്രമല്ല ശ്രീലങ്കന്‍ സൈന്യം സന്നദ്ധ സംഘടനകളെപ്പോലും ജനവാസ കേന്ദ്രങ്ങളില്‍ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്കിയിരുന്നില്ല. ഈ ആരോപണങ്ങള്‍ ബ്രിട്ടീഷ് മാധ്യമങ്ങള്‍ നടത്തിയ സ്വതന്ത്ര അന്വേഷണത്തിനു ശേഷമാണ് ശക്തമായത്.
ഏകദേശം 20,000 സാധാരണക്കാരായ തമിഴ് ജനങ്ങളാണ് ഏറ്റുമുട്ടലിന്റെ അവസാന ആഴ്ച്ചകളില്‍ നടന്ന സൈന്യത്തിന്റെ വെടി വെപ്പില്‍ കൊല്ലപ്പെട്ടത്. ആകാശത്ത് നിന്ന് എടുത്ത ചിത്രങ്ങള്‍, ഔദ്യോഗിക രേഖകള്‍, ദൃക് സാക്ഷി വിവരണങ്ങള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ ആണ് ഈ കണ്ടെത്തല്‍. പ്രതിദിനം ആയിരത്തോളം സാധാരണ ജനങ്ങള്‍ ആണ് മെയ് 19 വരെ കൊല്ലപ്പെട്ടതെന്നും അവര്‍ അവകാശപ്പെട്ടു. ശ്രീലങ്കന്‍ സൈന്യം ഈ റിപ്പോര്‍ട്ടുകള്‍ തള്ളിയിട്ടുണ്ട്. തെളിവിനായി പുറത്തു വിട്ട ചിത്രങ്ങള്‍ വ്യാജമാണെന്ന് ശ്രീലങ്കന്‍ പ്രതിരോധ മന്ത്രാലയ വക്താവ് അവകാശപ്പെട്ടു. അതേ സമയം ഐക്യ രാഷ്ട്ര സഭയുടെ കണക്കുകള്‍ അനുസരിച്ച് ഏപ്രില്‍ അവസാന വാരം വരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം ആകെ 7,000 ആണ്. ഐക്യ രാഷ്ട്ര സഭയും സര്‍ക്കാരും മാധ്യമങ്ങളും ഇങ്ങനെ കണക്കുകളും തെളിവുകളും നിരത്തുമ്പോഴും അവശേഷിക്കുന്ന തമിഴ് ജനതയുടെ ഭാവി എന്താണെന്ന് കണ്ടറിയേണ്ടിയിരിക്കുന്നു. Labels: മനുഷ്യാവകാശം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
29 May 2009
അര്‍ബുദം തടയാന്‍ 'ഗ്രീന്‍ ടീ'
പ്രാഥമിക ഘട്ടത്തില്‍ ഉള്ള രക്താര്‍ബുദം (ലൂകീമിയ) തടയാന്‍ ഗ്രീന്‍ ടീ ഫലപ്രദം ആണെന്ന് പുതിയ ഗവേഷണ ഫലങ്ങള്‍ സൂചിപ്പിക്കുന്നു. ഗ്രീന്‍ ടീയില്‍ ഉള്ള എപ്പിഗല്ലോ കടെചിന്‍ ഗാലെറ്റ് (epigallocatechin gallate) എന്ന രാസ പദാര്‍ത്ഥം ആണ് രക്താര്‍ബുദത്തെ തടയുന്നത്. ലിംഫ് നോടുകള്‍ക്ക് വീക്കം ബാധിച്ച രോഗികളുടെ നീര്‍ക്കെട്ട് 50 ശതമാനം വരെ കുറയ്ക്കാന്‍ ഗ്രീന്‍ ടീയ്ക്ക് കഴിഞ്ഞു എന്ന് ഹെമറ്റോളജിസ്റ്റ് ആയ ടയിറ്റ് ഷാനാഫെല്റ്റ് പറയുന്നു. ഷാനാഫെല്റ്റ്‌ന്റെ നേതൃത്വത്തില്‍ റോഷസ്ടറിലെ മയോ ക്ലിനിക്കിലാണ് ഈ ഗവേഷണം നടന്നത്. ഗാഡത കൂടിയ ഗ്രീന്‍ ടീ സത്ത് ആണ് പരീക്ഷണത്തിനായി ഉപയോഗിച്ചത്. ഈ കണ്ടെത്തല്‍ മെയ് 26 ന് ജേര്‍ണല്‍ ഓഫ് ക്ലിനിക്കല്‍ ഓണ്‍കോളജിയില്‍ പ്രസിദ്ധീകരി ക്കുകയുണ്ടായി. അമേരിക്കന്‍ ഐക്യ നാടുകളില്‍ ഏറ്റവും കൂടുതല്‍ കണ്ടു വരുന്ന കഠിനമായ ലിംഫോ സൈടിക് രോഗികളില്‍ ഇവ പരീക്ഷിച്ചു നോക്കി. ഈ രോഗത്തിന് നിലവില്‍ ഫലപ്രദമായ ചികിത്സ ഇല്ല.
ഈ രോഗാവസ്ഥ തുടങ്ങുന്നത് ലിംഫോ സൈറ്റുകള്‍ എന്ന ചുവന്ന രക്ത കോശങ്ങള്‍ക്ക് 'മ്യുട്ടേഷന്‍' സംഭവിക്കുമ്പോള്‍ ആണ്. കാലക്രമേണ ഈ പരിണാമം വന്ന കോശങ്ങള്‍ ത്വരിത ഗതിയില്‍ വിഭജനം നടത്തുകയും സാധാരണ രക്ത കോശങ്ങള്‍ക്ക് പകരം അസ്ഥികളുടെ മജ്ജയിലും ലിംഫ് ഗ്രന്ഥികളിലും സ്ഥാനം പിടിക്കും. മാത്രമല്ല പുറമേ നിന്നുള്ള അനാവശ്യ പദാര്‍ഥങ്ങളെ അവിടേക്ക് കേന്ദ്രീകരിക്കുകയും ചെയ്യും. തത്‌ഫലമായി ലിംഫ് നോടുകള്‍ക്ക് വീക്കവും ഉണ്ടാകും. ഏതാണ്ട് പകുതിയോളം രോഗികള്‍ അവസാനം മരണത്തിന് കീഴടങ്ങും എന്നാണു ഗവേഷകര്‍ പറയുന്നത്. രോഗം പ്രാരംഭ ഘട്ടത്തില്‍ ആണെങ്കില്‍ ഗ്രീന്‍ ടീ സത്ത് മാത്രമായോ അല്ലെങ്കില്‍ ഈ സത്ത് അവര്‍ ഉപയോഗിക്കുന്ന മരുന്നുകള്‍ക്ക് ഒപ്പമോ നല്‍കിയാല്‍ വളരെ പ്രയോജനം ചെയ്യും എന്ന് അവര്‍ അവകാശപ്പെടുന്നു. ഗ്രീന്‍ ടീ, ഏഷ്യന്‍ സ്വദേശിയായ 'കമേലിയ സൈനെന്‍സിസ്' എന്ന കുറ്റി ച്ചെടിയുടെ ഇലകളില്‍ നിന്നാണ് ഉണ്ടാക്കുന്നത്. അര്‍ബുദ കോശങ്ങളെ നശിപ്പിക്കുന്നതില്‍ അത്ഭുതകരമായ ശേഷിയാണ് ഇതിനു ഉള്ളതെന്ന് ഈ ഗവേഷണത്തില്‍ പങ്കാളിയായ നീല്‍ കെയും പറയുന്നു. ഈ പുതിയ കണ്ടു പിടിത്തം രക്താര്‍ബുദം ബാധിച്ചവര്‍ക്ക് ആശ്വാസം ആകട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
നിഴല്‍ ചിത്രങ്ങള്‍ പ്രസിദ്ധീകരിച്ചു
കാപ്പിലാന്‍ എന്ന ബ്ലോഗര്‍ നാമത്തില്‍ അറിയപ്പെടുന്ന ശ്രീ. ലാല്‍. പി. തോമസ്സ്, ബ്ലോഗില്‍ പ്രസിദ്ധീകരിച്ച കവിതകള്‍ സമാഹരിച്ച്, "നിഴല്‍ ചിത്രങ്ങള്‍ " എന്ന പേരില്‍ പുസ്തക രൂപത്തിലാക്കി, കോട്ടയം കമ്മ്യൂണിറ്റി ലീഡര്‍ഷിപ്പ് ഫൌണ്ടേഷന്‍ സെക്രട്ടറി ശ്രീ. തോമസ് നീലാര്‍ മഠം പ്രസിദ്ധീകരിച്ചു.
ഈ കവിതാ സമാഹാരത്തിന്റെ പ്രകാശന കര്‍മ്മം കാപ്പില്‍ മാര്‍ത്തോമ്മാ പള്ളിയില്‍ വച്ച് ഇടവക പള്ളി വികാരിയച്ചന്റെ അദ്ധ്യക്ഷതയില്‍ നടന്നു. പള്ളിയിലെ സര്‍വീസ് കഴിഞ്ഞ ശേഷം പതിനൊന്നരയോടു കൂടി ചടങ്ങ് ആരംഭിച്ചു. പ്രകാശന കര്‍മ്മത്തിന് സാക്ഷ്യം വഹിക്കാനായി, കവിയുടെ ബന്ധു മിത്രാദികള്‍ മാത്രമല്ല, ഇടവകയിലെ ഒട്ടു മിക്കവരും സന്നിഹിതരായിരുന്നു. പള്ളിയുടെ സംഗീത ദിനം കൂടി ആയിരുന്നതിനാല്‍ പള്ളി ക്വയര്‍ ഗ്രൂപ്പ് ഗാനങ്ങള്‍ ആലപിക്കാന്‍ തയ്യാറായി നിന്നിരുന്നു. പ്രകാശന ചടങ്ങിനിടയില്‍ പല തവണയായി പ്രാര്‍ത്ഥനാ ഗീതങ്ങള്‍ മനോഹരമായി ആലപിച്ച് അവര്‍ ഈ ചടങ്ങിന് അപൂര്‍വ്വ ചാരുത പകര്‍ന്നു. ചടങ്ങുകള്‍ ശ്രീ. നീലാര്‍ മഠത്തിന്റെ സ്വാഗത പ്രസംഗത്തോടു കൂടി ആരംഭിച്ചു. കവിയുടെ അസാന്നിദ്ധ്യത്തില്‍ കവിതാ പ്രകാശനം നടക്കുക എന്നൊരു അത്യപൂര്‍വ്വത കൂടി ഈ ചടങ്ങിനുണ്ട് എന്നദ്ദേഹം പറഞ്ഞു. വിശിഷ്ടാതിഥി ആയി എത്തിയിരുന്ന ദീപികയുടെ മുന്‍ എഡിറ്ററായ ശ്രീ. തേക്കിന്‍ കാട് ജോസഫ് കവിതാ പരിചയം നടത്തി. കവിതകള്‍ വിശദമായി അപഗ്രഥിച്ചു പഠിച്ച് നല്ലൊരു വിശകലം തന്നെയാണ് അദ്ദേഹം തന്നത്. അതിനു ശേഷം പള്ളി ക്വയര്‍ ഗ്രൂപ്പ് മനോഹരമായ ഒരു പ്രാര്‍ത്ഥനാ ഗീതം ആലപിച്ചു. കാതിന് ഇമ്പവും മനസ്സിന് ഭക്തി നിര്‍ഭരതയും പകര്‍ന്ന ഈ ഗാനാ ലാപനത്തിനു ശേഷമായിരുന്നു പുസ്തക പ്രകാശനം. പള്ളി വികാരിയച്ചന്‍ പുസ്തകത്തിന്റെ ഒരു പ്രതി ശ്രീമതി കെ. സി. ഗീതയ്ക്ക് നല്‍കി ക്കൊണ്ട് പ്രകാശന കര്‍മ്മം നിര്‍വഹിച്ചു. അതേ സമയം തന്നെ തൊടുപുഴയില്‍ ശ്രീ ഹരീഷിന്റെ നേതൃത്വത്തില്‍ നടന്ന ബ്ലോഗേര്‍സ് മീറ്റിലും നിഴല്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുകയും ആദ്യ വില്പന നടത്തുകയും ചെയ്തു. ബ്ലോഗില്‍ നിന്നുള്ള പുസ്തകത്തില്‍ ഒരു ബ്ലോഗര്‍ തന്നെ അവതാരിക എഴുതുന്ന ആദ്യ പുസ്തകമാണ് "നിഴല്‍ ചിത്രങ്ങള്‍". ഇതിന്റെ അവതാരിക എഴുതിയിരിക്കുന്നത് തിരുവനന്തപുരം വിമന്‍സ് കോളേജ് പ്രോഫസര്‍ ശ്രീമതി കെ. സി. ഗീതയാണ്. ബ്ലോഗിനെ ക്കുറിച്ച് വളരെ നല്ല ഒരു വിശദീകരണം കൂടി അവതാരികയില്‍ നല്‍കുന്നുണ്ട്. കേരളത്തിലെ മിക്ക ബുക്ക് സ്റ്റോറുകളിലും ഈ പുസ്തകം ഉടനെ ലഭ്യമാകും. ദുബായില്‍ പകല്‍ കിനാവാന്‍, നിരക്ഷരന്‍ എന്നിവരുടെ കയ്യില്‍ ഇപ്പോള്‍ ഈ പുസ്തകം വില്പനക്കായുണ്ട്. കേരളത്തില്‍ ഈ പുസ്തകത്തിനായി ഇപ്പോള്‍ ശ്രീ. തോമസ് നീലര്‍ മഠവുമായി ബന്ധപ്പെടാം. തോമസ് നീലര്‍ മഠം - ഫോണ്‍ : 04792416343, മൊബൈല്‍ : 944 721 2232 വില 50 രൂപ Labels: ബ്ലോഗ്
- ജെ. എസ്.
|
പ്രഭാകരന്റെ മാതാ പിതാക്കളെ കണ്ടെത്തി
പുലി തലവന്‍ വേലുപിള്ള പ്രഭാകരന്റെ മാതാപിതാക്കള്‍ തമിഴ് അഭയാര്‍ഥി ക്യാമ്പില്‍ ഉണ്ടെന്നു ശ്രീലങ്കന്‍ സൈന്യം പറഞ്ഞു. പ്രഭാകരന്റെ അച്ഛന്‍ തിരുവെങ്കടം വേലുപിള്ളയും (76) അമ്മ പാര്‍വതിയും (71) വാവുനിയ പട്ടണത്തിന് അടുത്ത മെനിക് ഫാം കാമ്പില്‍ ആണ് ഉള്ളത്. അവര്‍ സുരക്ഷിതരും ആരോഗ്യം ഉള്ളവരും ആണെന്ന് സൈന്യത്തിന്റെ വാര്‍ത്താ വക്താവ് ബ്രിഗേഡിയര്‍ ഉദയ നനയകര പറഞ്ഞു.
ഇവര്‍ക്ക് നേരിട്ട് എല്‍. ടി. ടി. യുമായി ബന്ധം ഇല്ലെങ്കിലും ഇവരുടെ സുരക്ഷയെ കുറിച്ച് ആശങ്ക ഉണ്ടെന്നു കുടുംബ സുഹൃത്തുക്കള്‍ പറയുന്നു. മെനിക് ഫാം, കൊളംബൊയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെയാണ്. ഇത് ശ്രീലങ്കയിലെ ഏറ്റവും വലിയ അഭയാര്‍ത്ഥി ക്യാമ്പ് ആണ്. പ്രഭാകരന്റെ മാതാ പിതാക്കള്‍ക്ക് ഭക്ഷണവും താമസ സൌകര്യങ്ങളും ഉറപ്പാക്കിയിട്ടുണ്ട്. അവരെ കസ്റ്റഡിയില്‍ എടുത്തു ചോദ്യം ചെയ്യുമോ എന്ന് അറിവായിട്ടില്ല. മാതാ പിതാക്കളെ കണ്ടെത്തിയെന്ന വാര്‍ത്ത പ്രഭാകരന്റെ ഇംഗ്ലണ്ടില്‍ ഉള്ള സുഹൃത്തുക്കളും സ്ഥിരീകരിച്ചിട്ടുണ്ട്. തമിഴ് നാട്ടില്‍ പത്തു വര്‍ഷത്തോളം അഭയാര്‍ത്ഥികള്‍ ആയി താമസിച്ച ഇവര്‍ 2003ലാണ് ആണ് ശ്രീലങ്കയില്‍ മടങ്ങി എത്തിയത്. ഗവണ്മെന്റ് അവരുടെ സുരക്ഷ ഉറപ്പാക്കി എന്ന് പറയുന്നെങ്കിലും ഇക്കാര്യത്തില്‍ വളരയേറെ ആശങ്കകള്‍ ഉണ്ടെന്നു കുടുംബ വൃത്തങ്ങള്‍ പറയുന്നു. പ്രഭാകരന്റെ പുത്രനായ ചാള്‍സ് ആന്റണി പോരാട്ടത്തിനിടയില്‍ കൊല്ലപ്പെട്ടു എന്ന് ശ്രീലങ്കന്‍ സേന അവകാശപ്പെടുന്നു എങ്കിലും, അദ്ദേഹത്തിന്റെ ഭാര്യയും മകളും മകനും എവിടെ ആണെന്ന കാര്യത്തില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. പുലി നേതാവിന് മൂന്നു സഹോദരങ്ങള്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഒരു സഹോദരന്‍ ലണ്ടനിലും സഹോദരി കാനഡയില്‍ ആണെന്നും കരുതുന്നു. കുടുംബ അംഗങ്ങള്‍ പറയുന്നത് അദ്ദേഹത്തിന്റെ മാതാ പിതാക്കള്‍ക്ക് മകന്റെ പ്രവര്‍ത്തികളെ കുറിച്ച് അറിവ് ഉണ്ടായിരുന്നില്ല എന്നും നാട്ടില്‍ ഉണ്ടാകുന്ന രക്ത ചൊരിച്ചിലുകളെ കുറിച്ച് ആകുല ചിത്തര്‍ ആയിരുന്നു എന്നും ആണ്. ഏതായാലും ഒന്നുറപ്പ്, പ്രഭാകരനെ കുറിച്ച് ശ്രീലങ്കയില്‍ നിന്നുള്ള വാര്‍ത്തകള്‍ക്കും ഊഹാപോ ഹങ്ങള്‍ക്കും വിരാമം ആയിട്ടില്ല. Labels: അന്താരാഷ്ട്രം, യുദ്ധം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ആക്രമണം തുടരുന്നു - ഇന്ത്യന്‍ വിദ്യാര്‍ത്ഥിക്കു നേരെ ബോംബേറ്
വംശീയ ആക്രമണത്തിന് ഇരയായ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ശ്രാവണ്‍ കുമാറിന്റെ നില അതീവ ഗുരുതരമായി തുടരുന്നതിന് ഇടയിലും ഓസ്ട്രേലിയയില്‍ ഇന്താക്കാര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ തുടരുന്നു. ഇന്നലെ രാത്രി നടന്ന ഏറ്റവും അവസാനത്തെ സംഭവത്തില്‍ സിഡ്നിയിലെ ഹാരിസ് പാര്‍ക്കിലെ തന്റെ ഫ്ലാറ്റ് മുറിയില്‍ കട്ടിലില്‍ ഇരിക്കുകയായിരുന്ന രാജേഷ് കുമാര്‍ എന്ന ഇരുപത്തി അഞ്ചുകാരന്റെ നേരെ ഒരു അജ്ഞാതന്‍ പെട്രോള്‍ ബോംബ് എറിഞ്ഞു. ബോംബ് പൊട്ടിത്തെറിക്കുകയും തീ ആളി പടരുകയും ചെയ്തു. കത്തി പിടിച്ച തീയുമായി ഇയാള്‍ ഉറക്കെ നിലവിളിച്ചു കൊണ്ട് വീടിനു വെളിയിലേക്ക് ഓടിയതിനെ തുടര്‍ന്ന് ഇയാളുടെ അയല്‍ക്കാരന്‍ ഓടി എത്തുകയും ഒരു കരിമ്പടം കൊണ്ട് പുതപ്പിച്ച് തീ കെടുത്തുകയും ആയിരുന്നു. രാജേഷ് കുമാറിന്റെ ദേഹത്ത് 30 ശതമാനം പൊള്ളല്‍ ഏറ്റിട്ടുണ്ട്.
വെള്ളക്കാര്‍ കൊള്ളയടിക്കുകയും കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്ത ബല്‍ജിന്ദര്‍ സിംഗ് നേരത്തേ വെള്ളക്കാരുടെ ആക്രമണത്തിന് ഇരയായിരുന്ന നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ കിടക്കുമ്പോള്‍ ഇവരുടെ വീടുകള്‍ കൊള്ള അടിച്ച് സംഭവം ഏവരേയും അമ്പരപ്പിച്ചിരുന്നു. ഇവരുടെ വീട്ടില്‍ കയറി അവിടെയുള്ള സര്‍വ്വതും കൊള്ളയടിച്ചു. ഇവര്‍ക്ക് വീട്ടിലെത്തിയാല്‍ മാറ്റിയിടാന്‍ വസ്ത്രം പോലും കൊള്ളക്കാര്‍ ബാക്കി വെച്ചിട്ടില്ല എന്ന് ഓസ്ട്രേലിയയിലെ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ സ്റ്റുഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (Federation of Indian Students of Australia - FISA) യുടെ പ്രതിനിധികള്‍ അറിയിച്ചു. Labels: കുറ്റകൃത്യം, തീവ്രവാദം
- ജെ. എസ്.
|
28 May 2009
ഏറെ പുതു മുഖങ്ങളുമായി കേന്ദ്ര മന്ത്രി സഭ
മന്‍മോഹന്‍ സിംഗ് മന്ത്രി സഭയുടെ ആദ്യ വികസനം ഇന്ന് നടന്നു. കഴിഞ്ഞ ഒരു ദശാബ്ദ്ത്തിനു ശേഷമാണു ഇത്രയും അംഗ സംഖ്യയുള്ള ഒരു മന്ത്രി സഭ ഉണ്ടാകുന്നത്. രാഷ്ട്രപതി ഭവനിലെ അശോക ഹാളില്‍ നടന്ന ചടങ്ങില്‍, 14 ക്യാബിനെറ്റ് മന്ത്രിമാരും, സ്വതന്ത്ര ചുമതല ഉള്ള 7 മന്ത്രിമാരും, 38 സഹമന്ത്രിമാരും ഇന്ന് സത്യപ്രതിജ്ഞ ചെയ്തു.
മുന്‍ നിശ്ചയിച്ചത് പോലെ രാവിലെ കൃത്യം 11.30നു തന്നെ ചടങ്ങുകള്‍ ആരംഭിച്ചു. രാഷ്ട്രപതി പ്രതിഭ പടീല്‍ സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. പ്രധാന മന്ത്രി ഡോ. മന്‍മോഹന്‍ സിംഗ്, സോണിയ ഗാന്ധി, തുടങ്ങിയ പ്രമുഖര്‍ മുന്‍ നിരയില്‍ ഇരുന്നു ചടങ്ങിനു സാക്ഷ്യം വഹിച്ചു. അതേ സമയം എല്‍. കെ. അദ്വാനി തന്റെ അസാന്നിധ്യം കൊണ്ട് ശ്രദ്ധേയം ആയി. കോണ്‍ഗ്രസ് അംഗങ്ങളെ കൂടാതെ ഡി. എം. കെ., ത്രിണമൂല്‍ കോണ്‍ഗ്രസ്, എന്‍. സി. പി., മുസ്ലിം ലീഗ് തുടങ്ങിയ സഖ്യ കക്ഷികളുടെ അംഗങ്ങളും ഉണ്ടായിരുന്നു. ഏറെ പുതു മുഖങ്ങളും യുവ ജനങ്ങളും ഈ മന്ത്രി സഭയില്‍ സ്ഥാനം കണ്ടെത്തി. മന്ത്രി സഭയിലെ 13 അംഗങ്ങള്‍ 40 വയസിന് താഴെ ഉള്ളവര്‍ ആണ്. 9 വനിതകളുടെയും പ്രാതിനിത്യം ഉണ്ട്, കഴിഞ്ഞ മന്ത്രി സഭയേക്കാള്‍ ഒന്ന് കുറവ്. ഇതില്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധേയം ആയതു 27 വയസു മാത്രം പ്രായമുള്ള അഗത സങ്ങ്മ ആണ്. മുന്‍ ലോക സഭ സ്പീക്കര്‍ പി. എ. സങ്ങ്മയുടെ മകളാണ് അഗത. ലോക് സഭയില്‍ മതിയായ പ്രാതിനിധ്യം ഉണ്ടാവില്ലെന്ന സ്ഥിരം പരാതി ഇത്തവണ മലയാളികള്‍ക്ക് ഉണ്ടാകില്ല. ഇ. അഹമ്മദ്, ശശി തരൂര്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ.വി.തോമസ് എന്നിവരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്ത മലയാളികള്‍. ഇവരെ കൂടാതെ ആദ്യ പട്ടികയില്‍ സ്ഥാനം പിടിച്ച എ. കെ. ആന്റണിയും വയലാര്‍ രവിയും ഉള്‍പ്പെടെ 6 മന്ത്രിമാര്‍. അതേ സമയം ഏറ്റവും കൂടുതല്‍ ജന സംഖ്യയുള്ള ഉത്തര്‍ പ്രദേശിന് ഇക്കുറി മതിയായ പ്രാതിനിധ്യം ലോക് സഭയില്‍ ഇല്ല എന്നുള്ളത് ഒരു പോരായ്മ ആയി. സത്യപ്രതിജ്ഞ ചെയ്ത മന്ത്രിമാരുടെ വകുപ്പുകള്‍ ഏതൊക്കെ ആണെന്ന് ഇത് വരെ തീരുമാനം ആയിട്ടില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
തുളസി ഇലകള്‍ കഴിക്കൂ, പന്നിപ്പനിയെ തടയൂ !
പന്നിപ്പനി വരാതെ തടയാനും ചികില്‍സയ്ക്കും തുളസിയില ഉത്തമമെന്ന അവകാശവാദവുമായി ആയുര്‍വേദ വിദഗ്ദ്ധര്‍. തുളസിയുടെ പതിവായുള്ള ഉപയോഗം ശരീരത്തിന്റെ പൊതുവേയുള്ള രോഗപ്രതിരോധശേഷി കൂട്ടും. അങ്ങനെ ഇത് വൈറസ് മുഖേനയുള്ള രോഗങ്ങള്‍ തടയാന്‍ ഫലപ്രദവും ആകുമെന്നാണ് വാദം. ജപ്പാന്‍ജ്വരം തടയാനും തുളസി വിജയകരം ആയിരുന്നെന്നു ആയുര്‍വേദ ഡോക്ടറായ, ഡോ. യു.കെ.തിവാരി പറയുന്നു. പന്നിപ്പനി വൈറസ് ബാധിച്ച ആളുകളില്‍ തുളസി പരീക്ഷിച്ചപ്പോള്‍ അവരുടെ ആരോഗ്യശേഷിയില്‍ കാര്യമായ പുരോഗതി ഉണ്ടായതായും അദ്ദേഹം അവകാശപ്പെടുന്നു.
ജാം നഗറിലെ ഗുജറാത്ത് ആയുര്‍വേദ സര്‍വകലാശാലയിലെ ഡോ.ഭുപേഷ് പട്ടീലും ഈ കണ്ടുപിടിത്തത്തെ ന്യായീകരിക്കുന്നു. 20-25 പച്ച തുളസിയിലയോ അതിന്റെ നീരോ വെറും വയറ്റില്‍, ദിവസം രണ്ടു നേരം കഴിച്ചാല്‍ രോഗ പ്രതിരോധശേഷി കൂട്ടാമെന്നും അത് പന്നിപ്പനി വരാനുള്ള നേരിയ സാധ്യത പോലും ഇല്ലാതാക്കുമെന്നും ഡോ.പാട്ടീല്‍. "An apple a day, keep the doctor away" എന്ന ആംഗലേയ പഴമൊഴി പോലെ തുളസിയിലകള്‍ ശീലമാക്കി വൈറസ് രോഗങ്ങള്‍ക്ക് തടയിടാം. തുളസിച്ചെടി അതിന്റെ അത്ഭുതസിദ്ധി അങ്ങനെ വീണ്ടും വീണ്ടും തെളിയിച്ചു കൊണ്ടിരിക്കുന്നു. Labels: തുളസി, പന്നിപ്പനി, രോഗപ്രതിരോധശേഷി
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
വംശീയ ആക്രമണം : ഇന്ത്യന്‍ വിദ്യാര്‍ത്ഥി അത്യാസന്ന നിലയില്‍
ഓസ്ട്രേലിയയില്‍ വിദ്യാര്‍ത്ഥി ആയിരുന്ന ആന്ധ്രാ പ്രദേശ് സ്വദേശി വംശീയ ആക്രമണത്തെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആണെന്ന് ഓസ്ട്രേലിയയിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അനിതാ നായര്‍ അറിയിച്ചു. 25 കാരനായ ശ്രാവണ്‍ കുമാര്‍ ആണ് ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായി ഇപ്പോള്‍ മെല്‍ബണിലെ ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുന്നത്. ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരവും ആശങ്കാ ജനകവും ആണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ഈ അവസരത്തില്‍ ഇയാളുടെ ജീവന്‍ രക്ഷപ്പെടുത്താന്‍ ആവുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നില്ലെന്നും എന്നാല്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുമോ എന്ന പ്രതീക്ഷയില്‍ തന്നെ ഏവരും കാത്തിരിക്കുകയാണ് എന്നും ഇവര്‍ കൂട്ടിച്ചേര്‍ത്തു. ഒന്നു രണ്ട് ദിവസത്തിനകം വ്യക്തം ആയ ഒരു ചിത്രം ലഭിക്കും എന്നാണ് പ്രതീക്ഷ. തങ്ങള്‍ ആശുപത്രി അധികൃതരുമായി നിരന്തര സമ്പര്‍ക്കത്തിലാണ് എന്നും അനിത പറഞ്ഞു.
ശ്രാവണ്‍ കുമാര്‍ അടക്കം നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ ആണ് കഴിഞ്ഞ ദിവസം മെല്‍ബണില്‍ ഒരു സംഘം ഓസ്ട്രേലിയന്‍ യുവാക്കളുടെ ആക്രമണത്തിന് ഇരയായത്. ക്രൂരമായി മര്‍ദ്ദിച്ച ഇവരെ ആക്രമികള്‍ സ്ക്രൂ ഡ്രൈവര്‍ കൊണ്ട് കുത്തി മുറിവേല്‍പ്പിക്കുകയും ചെയ്തു എന്ന് പോലീസ് പറഞ്ഞു. ആക്രമണത്തില്‍ വിദേശ കാര്യ മന്ത്രി എസ്. എം കൃഷ്ണ ഞെട്ടല്‍ രേഖപ്പെടുത്തി. തങ്ങളുടെ വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കുവാന്‍ വേണ്ട നടപടികള്‍ കൈക്കൊള്ളണം എന്ന് ഇന്ത്യ ഓസ്ട്രേലിയയോട് ആവശ്യപ്പെട്ടു. ആക്രമണത്തെ അപലപിച്ച ഇന്ത്യ അക്രമികളെ മാതൃകാപരമായി ശിക്ഷിക്കണം എന്ന് ആവശ്യപ്പെട്ടു.
- ജെ. എസ്.
|
26 May 2009
ഉത്തര കൊറിയ മിസൈലുകള്‍ വിക്ഷേപിച്ചു
ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ പ്രതിഷേധവും തൃണവല്‍ ഗണിച്ചു കൊണ്ട് ഉത്തര കൊറിയ വീണ്ടും തങ്ങളുടെ ആയുധ പരീക്ഷണങ്ങള്‍ തുടരുന്നു. ഇന്ന് രാവിലെ രണ്ട് ഹ്രസ്വ ദൂര മിസൈലുകള്‍ ആണ് ഉത്തര കൊറിയ വിക്ഷേപിച്ചത്. ഇന്നലെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സിലിന്റെ വിലക്ക് ലംഘിച്ചു കൊണ്ട് ഉത്തര കൊറിയ ആണവ പരീക്ഷണം നടത്തിയത് ലോക രാഷ്ട്രങ്ങള്‍ മുഴുവനും അപലപിച്ചിരുന്നു. ഇതിന് തൊട്ടു പിന്നാലെയാണ് തങ്ങളുടെ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുക എന്ന പ്രഖ്യാപിത ലക്ഷ്യവുമായി തങ്ങള്‍ മുന്നോട്ട് തന്നെ പോകും എന്ന് പ്രഖ്യാപിക്കുമാറ് ഇന്ന് രാവിലെ ഉത്തര കൊറിയ നടത്തിയ മിസൈല്‍ വിക്ഷേപം.
ആണവ പരീക്ഷണത്തെ തുടര്‍ന്നുണ്ടായ പ്രകമ്പനങ്ങളെ പറ്റി ശാസ്ത്രജ്ഞന്‍ വിശദീകരിക്കുന്നു ഈ നീക്കത്തോടെ, ഐക്യ രാഷ്ട്ര സഭയുടെ സുരക്ഷാ കൌണ്‍സിലില്‍ ഉത്തര കൊറിയക്കുള്ള ഒരേ ഒരു സുഹൃദ് രാഷ്ട്രമായ ചൈനയും ഉത്തര കൊറിയയുടെ നിലപാടുകളെ എതിര്‍ക്കുവാന്‍ നിര്‍ബന്ധിത രായിരിക്കുകയാണ്. ലോക സമൂഹത്തിന്റെ പൊതുവായ ലക്ഷ്യങ്ങള്‍ക്ക് വിരുദ്ധമായ കൊറിയയുടെ പ്രവര്‍ത്തിയില്‍ തങ്ങള്‍ക്കുള്ള നീരസം ചൈനീസ് സര്‍ക്കാര്‍ പ്രകടിപ്പിക്കുകയും ചെയ്തു. Labels: അന്താരാഷ്ട്രം, യുദ്ധം
- ജെ. എസ്.
|
25 May 2009
ഫൈസല്‍ ബാവക്ക് പുരസ്ക്കാരം
കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരത്തിന് പ്രമുഖ പ്രവാസി പരിസ്ഥിതി പ്രവര്‍ത്തകനും e പത്ര ത്തില്‍ കോളമിസ്റ്റുമായ ഫൈസല്‍ ബാവ അര്‍ഹനായി. വര്‍ത്തമാനം ആഴ്ച്ചപ്പതിപ്പില്‍ പ്രസിദ്ധീകരിച്ച “വിധി കാത്ത് ഒരു ഹരിത താഴ്വര കൂടി” എന്ന ലേഖനത്തിനാണ് പുരസ്ക്കാരം. മെയ് 28ന് പാലക്കാട് വെച്ച് വനം വകുപ്പ് മന്ത്രി ബിനോയ് വിശ്വം പുരസ്ക്കാരം നല്‍കും.
- ജെ. എസ്.
|
ഉത്തര കൊറിയ വീണ്ടും അണു പരീക്ഷണം നടത്തി
അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദ്ദം വക വെക്കാതെ ഉത്തര കൊറിയ മറ്റൊരു അണു പരീക്ഷണം കൂടി വിജയകരമായി പൂര്‍ത്തി ആക്കിയതായി പ്രഖ്യാപിച്ചു. കൊറിയന്‍ കേന്ദ്ര വാര്‍ത്താ ഏജന്‍സി ആണ് ഈ വാര്‍ത്ത പുറത്തു വിട്ടത്. ആണവായുധ ശക്തി കൈവരിച്ച് തങ്ങളുടെ പ്രതിരോധ ശേഷിയും വര്‍ധിപ്പിക്കുന്നതിനായി സ്വീകരിക്കുന്ന നടപടികളുടെ ഭാഗം ആണ് ഈ പരീക്ഷണം എന്ന് കൊറിയ വ്യക്തമാക്കി. 2000 ഒക്ടോബര്‍ 9ന് നടത്തിയതിലും ശക്തമായ സ്ഫോടനം ആയിരുന്നു ഇത്തവണത്തേത്. ഏപ്രില്‍ 5ന് ഉത്തര കൊറിയ ഒരു മിസൈല്‍ വിക്ഷേപണ പരീക്ഷണം നടത്തിയത് ഏറെ ഒച്ചപ്പാടുണ്ടാക്കുകയും ഐക്യ രാഷ്ട്ര സഭ ഇതിനെ അപലപിക്കുകയും ചെയ്തിരുന്നു. എന്നാല്‍ മിസൈല്‍ പരീക്ഷണത്തെ അപലപിച്ച നടപടിക്ക് തങ്ങള്‍ മറ്റൊരു അണു പരീക്ഷണം തന്നെ നടത്തി പ്രതിഷേധിക്കും എന്ന് ഉത്തര കൊറിയ ഭീഷണി മുഴക്കി. ആ ഭീഷണിയാണ് അവര്‍ ഇപ്പോള്‍ നടപ്പിലാക്കിയിരിക്കുന്നത്.
2006ലെ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തര കൊറിയക്കെതിരെ ഐക്യ രാഷ്ട്ര സുരക്ഷാ കൌണ്‍സില്‍ ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുകയും എല്ലാ ആണവ പ്രവര്‍ത്തനങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. വാര്‍ത്താ കുറിപ്പില്‍ പരീക്ഷണം നടത്തിയ സ്ഥലം വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ ദക്ഷിണ കൊറിയയില്‍ ഇന്ന് രാവിലെ അനുഭവപ്പെട്ട 4.5 അളവിലുള്ള ഭൂ ചലനത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ വിശകലനം മുന്‍പ് ഉത്തര കൊറിയ പരീക്ഷണം നടത്തിയ കില്‍ജു എന്ന പ്രദേശത്ത് തന്നെയാണ് ഇത്തവണയും പരീക്ഷണം നടത്തിയത് എന്നാണ് സൂചിപ്പിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജപ്പാന്‍, ദക്ഷിണ കൊറിയ, റഷ്യ എന്നീ രാജ്യങ്ങള്‍ ഈ പരീക്ഷണത്തെ അപലപിച്ചു. അന്താരാഷ്ട്ര സമൂഹത്തെ വെല്ലു വിളിക്കുന്ന ഈ നടപടി ആശങ്ക ഉളവാക്കുന്നു എന്ന് അമേരിക്കന്‍ പ്രസിഡണ്ട് ഒബാമ പ്രസ്താവിച്ചു. Labels: അന്താരാഷ്ട്രം
- ജെ. എസ്.
|
വെടിയേറ്റ സിഖ് ഗുരു മരണമടഞ്ഞു
വിയന്നയില്‍ രണ്ട് സിഖ് വിഭാഗങ്ങള്‍ തമ്മില്‍ നടന്ന സംഘര്‍ഷം അക്രമാസക്തമായതിനെ തുടര്‍ന്ന് ആക്രമണത്തില്‍ പരിക്കേറ്റ സിഖ് ഗുരു ഇന്നലെ അര്‍ധ രാത്രി ആശുപത്രിയില്‍ വെച്ച് ജീവന്‍ വെടിഞ്ഞു. വിയന്നയിലെ 15ാം ജില്ലയിലെ ഒരു ഗുരുദ്വാരയില്‍ ആണ് ഇന്നലെ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ രൂക്ഷമായ വാക്കു തര്‍ക്കം ഉണ്ടായത്. തര്‍ക്കം മൂത്തതിനെ തുടര്‍ന്ന് ആയുധമെടുത്ത സിഖുകാര്‍ പരസ്പരം ആക്രമിക്കുകയും ആക്രമണത്തില്‍ മുപ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കഠാരയും തോക്കും ഉപയോഗിച്ചായിരുന്നു ഇവരുടെ പോരാട്ടം എന്ന് പോലീസ് അറിയിച്ചു. ആക്രമണത്തിനിടയില്‍ 57 കാരനായ ഗുരു സന്ത് രാമാനന്ദിന് വെടി ഏല്‍ക്കുകയാണ് ഉണ്ടായത്. ഇദ്ദേഹത്തോടൊപ്പം വിയന്നയില്‍ സന്ദര്‍ശനത്തിന് എത്തിയ ഗുരു സന്ത് നിരഞ്ജന്‍ ദാസിനും വെടി ഏറ്റു എങ്കിലും ഒരു അടിയന്തര ശസ്ത്രക്രിയയെ തുടര്‍ന്ന് ഇദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു വരികയാണ് എന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
ഓസ്ട്രിയയില്‍ ഏതാണ്ട് മൂവായിരത്തോളം സിഖുകാര്‍ താമസിക്കുന്നുണ്ട്. വിയന്നയില്‍ നടന്ന കലാപത്തിന്റെ അലയടികള്‍ ഇന്ത്യയിലും അനുഭവപ്പെടുകയുണ്ടായി. പഞ്ചാബിലെ ജലന്ധറില്‍ ഇന്നലെ രാത്രി അക്രമം പൊട്ടിപ്പുറപ്പെടുകയും വ്യാപകമായ കൊള്ളിവെപ്പിലേക്ക് കാര്യങ്ങള്‍ നീങ്ങുകയും പട്ടാളം രംഗത്തിറങ്ങുകയും ചെയ്തു. ജലന്ധറില്‍ ഇപ്പോള്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. Labels: ക്രമസമാധാനം
- ജെ. എസ്.
|
മത്സ്യ തൊഴിലാളികളെ കാണാതായി
വിഴിഞ്ഞം തുറമുഖത്ത് നിന്ന് മത്സ്യ ബന്ധനത്തിനു പോയ നിരവധി പേരെ കാണാതായി. നൂറോളം മത്സ്യ തൊഴിലാളികള്‍ ഉണ്ടെന്നു കരുതുന്നു. 25 ബോട്ടുകള്‍ ആണ് ഇന്നലെ രാത്രിയില്‍ കടലില്‍ പോയത്. ശക്തമായ കാറ്റിലും തിരമാലകളിലും പെട്ട് രണ്ടു ബോട്ടുകള്‍ പൂര്‍ണമായി തകര്‍ന്നെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തകര്‍ന്ന ബോട്ടുകളില്‍ ഉണ്ടായിരുന്ന രണ്ടു പേര്‍ മരിച്ചെന്നും സംശയിക്കുന്നു. 6 പേര്‍ കരയില്‍ എത്തിയിട്ടുണ്ട്. മറൈന്‍ എന്‍ഫോഴ്സ്മെന്റും തീര സേനയും നടത്തുന്ന തിരച്ചില്‍ ഇപ്പോഴും തുടരുകയാണ്. 20 ഓളം ബോട്ടുകളെ തിരിച്ചു കൊണ്ട് വരാനുള്ള ശ്രമങ്ങള്‍ തീര ദേശ സേന നടത്തുകയാണ്. തിരച്ചിലിന് വ്യോമ സേനയുടെ സഹായവും തേടിയിട്ടുണ്ട്.
Labels: മത്സ്യബന്ധനം, വിഴിഞ്ഞം
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
24 May 2009
ഒരു അധ്യയന വര്‍ഷം കൂടി
മധ്യ വേനലവധിക്ക് ശേഷം കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ജൂണ്‍ ഒന്നിന് തുറക്കും. പ്രവേശന ഉത്സവത്തോടെയാണ് കുരുന്നുകളെ വിദ്യാലയത്തിലേക്ക് ആനയിക്കുന്നത്. പാഠ പുസ്തകങ്ങള്‍ സമയത്തിന് വിതരണം ചെയ്യാനുള്ള നടപടികള്‍ വേഗത്തില്‍ നടക്കുന്നു. പാഠപുസ്തക വകുപ്പ് നേരിട്ടാണ് ഇത്തവണ വിതരണം ചെയ്യുന്നത്. എട്ടാം ക്ലാസ്സ് വരെയുള്ള പാഠ പുസ്തകങ്ങള്‍ സൌജന്യമാണ്. എസ്.എസ്.എ യ്ക്ക് ആണ് അച്ചടിയുടെയും വിതരണത്തിന്റെയും സാമ്പത്തിക ചുമതല. വേനല്‍ക്കാല അധ്യാപക പരിശീലന ബാച്ച് ഈ മാസം 30നു അവസാനിക്കും. അധ്യാപകരുടെ സ്ഥലം മാറ്റത്തിനുള്ള നടപടി ക്രമങ്ങള്‍ ആദ്യമായി ഓണ്‍ലൈന്‍ ആക്കി.
Labels: പാഠ പുസ്തകങ്ങള്‍, വിദ്യാലയങ്ങള്‍
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ആശ്വാസമായി ഇടവപ്പാതി
പൊള്ളുന്ന വേനല്‍ ചൂടിനു ആശ്വാസമായി കേരളത്തില്‍ ഇന്നലെ ഇടവപ്പാതി എത്തി. കേരളത്തിന്റെ തെക്കന്‍ ജില്ലകളില്‍ ഇന്നലെ പരക്കെ മഴ കിട്ടി. ഉത്തര ഇന്ത്യയിലേക്കും അടുത്ത ദിവസങ്ങളില്‍ മഴ വ്യാപകം ആകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍ ഡോ. എം. ഡി. രാമചന്ദ്രന്‍ അറിയിച്ചു. ആദ്യ ഘട്ടത്തില്‍ കിട്ടുന്ന മഴയുടെ തോത് പിന്നീട് കുറഞ്ഞു വീണ്ടും ശക്തി പ്രാപിക്കുമെന്നതാണ് ഇടവപ്പാതിയുടെ സവിശേഷത എന്നും ഈ തവണയും അങ്ങനെ തന്നെ പ്രതീക്ഷിക്കാം എന്നും അദ്ദേഹം സൂചിപ്പിചു.
- ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)
|
ഇറാനെ ഭയക്കുന്ന ഇസ്രയേല്‍
ഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍വ്വകലാശാല നടത്തിയ ഒരു സര്‍വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
- ജെ. എസ്.
|
23 May 2009
സിംഗിന്റെ രണ്ടാമൂഴം
മന്‍മോഹന്‍ സിംഗ് ഇന്ത്യയുടെ പ്രധാന മന്ത്രിയായി വീണ്ടും സത്യപ്രതിജ്ഞ ചെയ്തു. അദ്ദേഹത്തിന്റെ രണ്ടാമൂഴം ആണ് ഇത്. പ്രസിഡണ്ട് പ്രതിഭ പാട്ടീല്‍ രാഷ്ട്ര ഭവനില്‍ നടന്ന ചടങ്ങില്‍ അദ്ദേഹത്തിന് സത്യപ്രതിജ്ഞ ചൊല്ലി കൊടുത്തു. മുതിര്‍ന്ന പത്തൊന്‍പതു യു. പി. എ. നേതാക്കളും ഇന്ന് അധികാരത്തിലേറി. ഇന്ന് സത്യ പ്രതിജ്ഞ ചെയ്ത പ്രമുഖരില്‍ പ്രണബ് മുഖര്‍ജി, എ. കെ. ആന്റണി, ശരത് പവാര്‍, മമത ബനര്‍ജി, എസ്. എം. കൃഷ്ണ, ഗുലാം നബി ആസാദ്, വീരപ്പ മോയ്‌ലി എന്നിവര്‍ ഉള്‍പ്പെട്ടു. സുശീല്‍ കുമാര്‍ ഷിന്‍ഡെ, എസ്. ജയപാല്‍ റെഡ്ഡി, കമല്‍ നാഥ്, വയലാര്‍ രവി, മെയിറ കുമാര്‍, മുരളി ദെവോറ, കപില്‍ സിബല്‍, അംബിക സോണി, ബി. കെ. ഹന്ദീക്, ആനന്ദ് ശര്‍മ, സി. പി .ജോഷി എന്നിവരും മന്ത്രിമാര്‍ ആയി സത്യ പ്രതിജ്ഞ ചെയ്തു. അടുത്ത ഏതാനും ദിവസങ്ങള്‍ക്ക് ഉള്ളില്‍ തന്നെ മന്ത്രി സഭ വിപുലീ കരിക്കുമെന്ന് പ്രധാന മന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ദീപക് സന്ധു പറഞ്ഞു. എല്ലാ സഖ്യ കക്ഷികള്‍ക്കും മതിയായ പ്രാധിനിധ്യം ഉണ്ടാകുമെന്നു അവര്‍ ഓര്‍മ്മിപ്പിച്ചു.
സത്യ പ്രതിജ്ഞാ ചടങ്ങിനു വൈസ് പ്രസിഡണ്ട് ഹമീദ് അന്‍സാരി, യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, ബി. ജെ. പി. നേതാവ് എല്‍. കെ. അദ്വാനി എന്നിവരുടെ സാന്നിധ്യവും ഉണ്ടായിരുന്നു. - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്) Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
|
21 May 2009
സമ്പന്നരുടെ രഹസ്യ കൂടിക്കാഴ്ച്ച
ലോകത്തെ ഏറ്റവും വലിയ സമ്പന്നര്‍ ന്യൂ യോര്‍ക്കില്‍ രഹസ്യമായി കൂടിക്കാഴ്ച്ച നടത്തി. ആഗോള സാമ്പത്തിക മാന്ദ്യത്തെ കുറിച്ച് സംസാരിക്കാന്‍ ആയിരുന്നു ഈ യോഗം. ആരെയും അറിയിക്കാതെ ഈ കഴിഞ്ഞ മെയ് 5ന് ന്യൂയോര്‍ക്കിലെ റോക്ക്ഫെല്ലര്‍ സര്‍വ്വകലാശാലയിലെ പ്രസിഡന്‍സ് റൂമില്‍ വെച്ചായിരുന്നു ഈ രഹസ്യ യോഗം കൂടിയത്. വാറന്‍ ബുഫ്ഫറ്റ്, ബില്‍ ഗേറ്റ്സ്, ഡേവിഡ് റോക്ക്ഫെല്ലര്‍ ജൂനിയര്‍ എന്നിവരാണ് യോഗം വിളിച്ചു ചേര്‍ത്തത്. ഇവരെ കൂടാതെ യോഗത്തില്‍ ഓപ്രാ വിന്‍ഫ്രി, ജോര്‍ജ്ജ് സോറോസ്, ടെഡ് ടര്‍ണര്‍, മൈക്കല്‍ ബ്ലൂംബെര്‍ഗ് എന്നീ കോടീശ്വരന്മാരും പങ്കെടുത്തു. തിരക്കു പിടിച്ച തങ്ങളുടെ ജീവിതത്തില്‍ നിന്നും ഈ സമ്മേളനത്തില്‍ വരുവാനുള്ള സമയം ഇവര്‍ കണ്ടെത്തിയതും ആരും അറിയാതെ ഇത്രയും പ്രശസ്തര്‍ ഒരുമിച്ചു കൂടിയതും എല്ലാവരേയും അമ്പരപ്പിച്ചിരിക്കുന്നു.
സാമ്പത്തിക മാന്ദ്യത്തെ തങ്ങള്‍ ഓരോരുത്തരും എങ്ങനെയാണ് കാണുന്നത് എന്ന് ഈ യോഗത്തില്‍ പങ്കെടുത്തവര്‍ ഓരോരുത്തരും വിശദീകരിച്ചു. ഒരാള്‍ക്ക് 15 മിനിട്ടായിരുന്നും സമയം അനുവദിച്ചിരുന്നത്. ബില്‍ ഗേറ്റ്സാണ് ഏറ്റവും നന്നായി സംസാരിച്ചത് എന്ന് യോഗത്തില്‍ പങ്കെടുത്ത ഒരു കോടീശ്വരന്‍ അഭിപ്രായപ്പെട്ടു. 2008ല്‍ ബില്‍ ഗേറ്റ്സിന്റെ ആസ്തി 2.7 ലക്ഷം കോടി രൂപയായിരുന്നു. ബുഫ്ഫറ്റിന്റെ ആസ്തി 1.8 ലക്ഷം കോടി രൂപയും. Labels: അന്താരാഷ്ട്രം, സാമ്പത്തികം
- ജെ. എസ്.
|
അഴീക്കോട് മാനസിക അടിമത്തം കാണിക്കുകയാണെണെന്ന് സി.വി ബാലകൃഷ്ണന്‍
സുകുമാര്‍ അഴീക്കോടിനെ പോലെയുള്ള സാംസ്കാരിക നായകന്മാര്‍ മാനസിക അടിമത്തം പ്രകടിപ്പിക്കുകയാണെന്ന് പ്രമുഖ എഴുത്തുകാരന് സി.വി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടു. അഴീക്കോട് നിഷ്പക്ഷ സാമൂഹ്യ വിമര്‍ശകന്‍ അല്ലെന്നും മുഖ്യമന്ത്രിയെ വിമര്‍ശിക്കാന്‍ അദ്ദേഹത്തിന് അര്‍ഹതയില്ലെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞു.
ദുബായില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് –ജീര്‍ണത സംഭവിച്ചിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിന്‍റെ തോല്‍വിയുടെ കാരണം അതാണെന്നും സി.വി ബാലകൃഷ്ണന്‍ പറഞ്ഞു. തന്‍റെ നോവലായ ആയുസിന്‍റെ പുസ്തകം സിനിമയാക്കുന്നതുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹം ദുബായില്‍ എത്തിയത്.
- സ്വന്തം ലേഖകന്‍
|
20 May 2009
സൂ ചി യുടെ മോചനത്തിനായ് നൊബേല്‍ ജേതാക്കള്‍
മ്യാന്‍മാറില്‍ തടവിലായ സൂ ചി യെ ഉടന്‍ മോചിപ്പിക്കണം എന്ന ആഹ്വാനവുമായി നോബേല്‍ സമാധാന പുരസ്ക്കാര ജേതാക്കളായ ഒന്‍പത് പേര്‍ രംഗത്തു വന്നു. നിയമ വ്യവസ്ഥ നില നില്‍ക്കാത്ത മ്യാന്‍മാറില്‍ വീട്ടു തടങ്കലിന്റെ വ്യവസ്ഥ ലംഘിച്ചു എന്നും പറഞ്ഞ് സൂ ചി യെ തടവില്‍ ആക്കിയ നടപടി പരിഹാസ്യമാണ് എന്ന് ഇവര്‍ ഐക്യ രാഷ്ട്ര സഭാ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിന് അയച്ച എഴുത്തില്‍ പറയുന്നു. ഇപ്പോള്‍ നടക്കുന്ന സൂ ചി യുടെ വിചാരണയും വെറും പ്രഹസനം ആണെന്ന് ഇവര്‍ ആരോപിച്ചു. മ്യാന്‍മാറിലും സമീപ പ്രദേശങ്ങളിലും സമാധാനം നില നില്‍ക്കാന്‍ സൂ ചി യുടെ മോചനം അനിവാര്യം ആണ് എന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. കോസ്റ്റാ റിക്കാ പ്രസിഡണ്ട് ഓസ്ക്കാര്‍ ഏരിയാസ്, ഡെസ്മണ്ട് ടുട്ടു, ജോഡി വില്ല്യംസ്, റിഗോബെര്‍ട്ടാ മെഞ്ചു, അഡോള്‍ഫോ പെരേസ് എസ്ക്വിവേല്‍, വംഗാരി മത്തായ്, ഷിറിന്‍ എബാദി, ബെറ്റി വില്ല്യംസ്, മയ്‌റീഡ് കോറിഗന്‍ മഗ്വൈര്‍ എന്നിവര്‍ സംയുക്തമായാണ് എഴുത്ത് എഴുതിയിരിക്കുന്നത്.
Labels: പീഢനം, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
19 May 2009
കാര്‍ട്ടൂണിസ്റ്റ് സുജിത്ത് ലിംക ബുക്കില്‍
കഴിഞ്ഞ ജനുവരിയില്‍ തെരഞ്ഞെടുത്ത കാര്‍ട്ടൂണുകളുടെ ഓണ്‍ലൈന്‍ പ്രദര്‍ശനവും തത്സമയം തന്നെ തിരുവനന്തപുരത്ത് വി. ജെ. ടി. ഹാളിലും കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഒരുക്കിയ കാര്‍ട്ടൂണിസ്റ്റ് സുജിത്തിന്റെ പേര്‍ ലിംക ബുക്ക് ഓഫ് റെക്കോഡ്സില്‍ ഉള്‍പ്പെട്ടിരിക്കുന്നു. മലങ്കര ബിഷപ്പ് ജോസഫ് മാര്‍ തോമസിന്റെ കാരിക്കേച്ചര്‍ വരച്ചു കൊണ്ട് ലീഡര്‍ ശ്രീ കെ. കരുണാകരനായിരുന്നു അന്ന് വി. ജെ. ടി. ഹാളില്‍ കാര്‍ട്ടൂണ്‍ പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത്.
2008ലെ സംസ്ഥാന സര്‍ക്കാരിന്റെ മാധ്യമ പുരസ്ക്കാര ജേതാവ് കൂടിയാണ് ശ്രീ സുജിത്. Labels: കാര്‍ട്ടൂണ്‍, ബഹുമതി
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
കൂട്ടക്കൊലയില്‍ അവസാനിച്ച യുദ്ധം
ശ്രീലങ്കന്‍ തെരുവുകള്‍ ആഘോഷ ലഹരിയിലാണ്. 25 വര്‍ഷം നീണ്ടു നിന്ന ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് അറുതി വന്നതിന്റെ ആശ്വാസത്തില്‍ ആഘോഷിക്കുകയാണ് ശ്രീലങ്കന്‍ ജനത. സ്വതന്ത്ര തമിഴ് രാഷ്ട്രം എന്ന ആവശ്യവുമായി ശ്രീലങ്കയിലെ തമിഴ് വംശജരുടെ അനിഷേധ്യ നേതാവെന്ന് സ്വയം വിശേഷിപ്പിച്ച് 70,000 ത്തിലേറെ പേര്‍ കൊല്ലപ്പെട്ട ഏഷ്യയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ യുദ്ധത്തിന് നേതൃത്വം നല്‍കിയ പുലി തലവന്‍ വേലുപിള്ള പ്രഭാകരനെ ശ്രീലങ്കന്‍ സൈന്യം വെടി വെച്ചു കൊന്നു എന്ന വാര്‍ത്ത കേട്ട സിന്‍ഹള ജനത ആഹ്ലാദ തിമര്‍പ്പാല്‍ പടക്കം പൊട്ടിച്ചും പാട്ടു പാടിയും നൃത്തം ചവിട്ടിയുമാണ് ഈ വാര്‍ത്ത ആഘോഷിച്ചത്.
പ്രഭാകരന്റെ മരണം ആഘോഷിക്കുന്ന ശ്രീലങ്കക്കാര്‍ എന്നാല്‍ എല്‍.ടി.ടി.ഇ. ഈ വാര്‍ത്ത ഇനിയും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. നിരപരാധികളായ സാധാരണ ജനത്തെ വെടി വെച്ച് കൊന്നു മുന്നേറിയ ശ്രീലങ്കന്‍ സൈന്യത്തിന് മുന്‍പില്‍ പിടിച്ചു നില്‍ക്കാന്‍ ആവാതെ ഏകപക്ഷീയമായി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച് തങ്ങളുടെ ജനതയെ രക്ഷിക്കണം എന്ന്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചിട്ടും തങ്ങളുടെ അപേക്ഷ ചെവി കൊള്ളാതെ മുന്‍കൂട്ടി തീരുമാനിച്ച പ്രകാരം തങ്ങളുടെ നേതൃത്വത്തെ കൂട്ടക്കൊല ചെയ്യുകയാണ് ഉണ്ടായത് എന്ന് എല്‍.ടി.ടി.ഇ.യുടെ വെബ് സൈറ്റ് ആരോപിക്കുന്നു. പ്രഭാകരനും ഭാര്യയും - ഒരു പഴയ ചിത്രം തിങ്കളാഴ്ച്ച പുലര്‍ച്ചെ മൂന്ന് മണിക്ക് എല്‍.ടി.ടി.ഇ.യുടെ രാഷ്ട്രീയ കാര്യ മേധാവി ബി. നടേശനും സമാധാന സെക്രട്ടറിയേറ്റ് ഡയറക്ടര്‍ എസ്. പുലിവീടനും തങ്ങളുടെ യൂറോപ്പിലെ പ്രതിനിധികളെ ടെലിഫോണില്‍ ബന്ധപ്പെട്ടിരുന്നു. റെഡ് ക്രോസ് അധികൃതരോട് തങ്ങള്‍ യുദ്ധം നിര്‍ത്തി എന്ന് അറിയിക്കാന്‍ ഇവര്‍ ആവശ്യപ്പെട്ടു. ആയിരത്തോളം പേര്‍ പരിക്കേറ്റ് യുദ്ധ ഭൂമിയില്‍ കഴിയുന്നുണ്ട് എന്നും ഇവരെ എത്രയും പെട്ടെന്ന് ഇവിടെ നിന്നും രക്ഷപ്പെടുത്തി അടിയന്തര വൈദ്യ സഹായം നല്‍കണം എന്നും ഇവര്‍ അഭ്യര്‍ത്ഥിച്ചു. എന്നാല്‍ മണിക്കൂറുകള്‍ക്കകം ശ്രീലങ്കന്‍ അധികൃതര്‍ നടേശന്‍, പുലിവീടന്‍, തമിഴ് ഈളം പോലീസ് മേധാവി ഇളങ്കോ, പ്രഭാകരന്റെ പുത്രന്‍ ചാള്‍സ് ആന്റണി എന്നിവരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി അറിയിച്ചു. ശ്രീലങ്കന്‍ പട്ടാളം നടത്തിയ കൂട്ടക്കൊല തന്നെയാണ് ഇത് എന്ന് എല്‍.ടി.ടി.ഇ. വെബ് സൈറ്റ് അറിയിക്കുന്നു. നേതാക്കളെ മുഴുവന്‍ കൊന്നൊടുക്കി ശ്രീലങ്കന്‍ സര്‍ക്കാര്‍ തല്‍ക്കാലം പ്രശ്നത്തിന് ഒരു താല്‍ക്കാലിക വിരാമം ഇട്ടു എങ്കിലും തമിഴ് ജനതയുടെ രാഷ്ട്രീയ അവകാശങ്ങള്‍ക്കുള്ള സമരം ഇവിടെ തീരുന്നില്ല. Labels: മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
18 May 2009
കുവൈറ്റ് പാര്‍ലമെന്റില്‍ വനിതാ അംഗങ്ങള്‍
ചരിത്രത്തില്‍ ആദ്യമായി കുവൈറ്റിലെ ജനങ്ങള്‍ വനിതകളെ പാര്‍ലമെന്റിലേക്ക് തെരഞ്ഞെടുത്തു. ഒട്ടേറെ ഇസ്ലാമിക മൌലിക വാദികളെ തിരസ്ക്കരിക്കുക കൂടി ചെയ്ത ഈ തെരഞ്ഞെടുപ്പിലൂടെ കുവൈറ്റിലെ ഏറെ കാലമായി നില നിന്ന രാഷ്ട്രീയ അസ്ഥിരതക്ക് അറുതി വരും എന്ന് പ്രതീക്ഷിക്കപ്പെടുന്നു. 2005ല്‍ തന്നെ സ്ത്രീകള്‍ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കാം എന്ന നിയമം പ്രാബല്യത്തില്‍ വന്നിരുന്നു എങ്കിലും കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പിലും ഒരു വനിതക്ക് പോലും വിജയിക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ മിനിഞ്ഞാന്ന് നടന്ന തെരഞ്ഞെടുപ്പില്‍ നാല് വനിതകള്‍ വിജയിച്ചതായി ഇന്നലെ വൈകീട്ട് ടെലിവിഷനിലൂടെ നടന്ന ഫല പ്രഖ്യാപനത്തില്‍ അറിയിച്ചു.
ഗള്‍ഫില്‍ ജനാധിപത്യ സംവിധാനം നടപ്പിലാക്കുന്ന ആദ്യത്തെ രാഷ്ട്രമാണ് കുവൈറ്റ്. ഏറെ അധികാരങ്ങള്‍ നിക്ഷിപ്തമായ തെരഞ്ഞെടുക്കപ്പെട്ട ഒരു പാര്‍ലമെന്റ് ഇവിടെ നിലവില്‍ ഉണ്ടെങ്കിലും കാബിനറ്റിനെ തെരഞ്ഞെടുക്കുന്നത് ഇപ്പോഴും പരമാധികാരം കയ്യാളുന്ന രാജ കുടുംബം തന്നെയാണ്. Labels: കുവൈറ്റ്, സ്ത്രീ വിമോചനം
- ജെ. എസ്.
|
പുലികള്‍ പ്രതിരോധം നിര്‍ത്തി
ശ്രീലങ്കന്‍ സര്‍ക്കാരുമായി കഴിഞ്ഞ 25 വര്‍ഷമായി നടത്തി വന്ന യുദ്ധം എല്‍.ടി.ടി.ഇ. അവസാനിപ്പിച്ചു. ആസന്നമായ മരണത്തില്‍ നിന്നും ആയിരക്കണക്കിന് തമിഴ് വംശജരെ രക്ഷിക്കാന്‍ തങ്ങള്‍ അന്താരാഷ്ട്ര സമൂഹത്തോട് അപേക്ഷിച്ചു എങ്കിലും അന്താരാഷ്ട്ര സമൂഹം തങ്ങളുടെ മൌനം കൊണ്ടും നിഷ്ക്രിയത്വം കൊണ്ടും ശ്രീലങ്കന്‍ സൈന്യത്തെ പ്രോത്സാഹിപ്പിക്കുകയാണ് ഉണ്ടായത് എന്ന് വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു കോണ്ട് എല്‍. ടി. ടി. ഇ. യുടെ അന്താരാഷ്ട്ര നയതന്ത്ര വിഭാഗം തലവന്‍ സെല്‍വരാസ പത്മനാതന്‍ പറഞ്ഞു. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മൂവായിരത്തോളം ജനമാണ് തെരുവുകളില്‍ മരിച്ചു വീണത്. 25,000 പേര്‍ മാരകമായി പരിക്കേറ്റ് ചികിത്സ ലഭിക്കാതെ കിടക്കുന്നുമുണ്ട്. ഇവരുടെ ജീവന്‍ രക്ഷിക്കുക എന്നതാണ് ഇപ്പോഴത്തെ പരമ പ്രധാനമായ ആവശ്യം. തങ്ങളുടെ ജനത്തിന്റെ ജീവന്‍ രക്ഷിക്കുന്നതിനു വേണ്ടി തങ്ങള്‍ തങ്ങളുടെ തോക്കുകള്‍ നിശബ്ദം ആക്കുന്നതായി ലോകത്തെ അറിയിക്കുന്നു എന്ന് ഇന്നലെ തമിഴ് പുലികളുടെ വെബ് സൈറ്റ് ആയ തമിള്‍നെറ്റില്‍ പുറത്തിറക്കിയ അറിയിപ്പില്‍ പത്മനാതന്‍ അറിയിച്ചു.
Labels: പീഢനം, മനുഷ്യാവകാശം, യുദ്ധം
- ജെ. എസ്.
|
മന്‍മോഹന്‍ മന്ത്രിമാരെ ജനം പിന്തള്ളി
ഏറ്റവും വലിയ ഒറ്റ കക്ഷി എന്ന നിലയില്‍ യു. പി. എ. തെരഞ്ഞെടുപ്പില്‍ വിജയിച്ചു എങ്കിലും മന്‍മോഹന്‍ സിംഗ് മന്ത്രി സഭയിലെ ഒരു ഡസനോളം മന്ത്രിമാരെ ജനം ഇത്തവണ തെരഞ്ഞെടുപ്പില്‍ പുറംതള്ളിയത് യു. പി. എ. ക്ക് നാണക്കേട് തന്നെയായി. ബാക്കിയുള്ള മന്ത്രിമാരില്‍ 23 പേര്‍ ജന വിധി നേരിടാത്തവരും. ലാലു പ്രസാദ് പോലും രണ്ടിടത്ത് മത്സരിച്ചത് കൊണ്ടു മാത്രമാണ് ഇത്തവണ രക്ഷപ്പെട്ടത്.
രാം വിലാസ് പസ്വാന്‍, മണി ശങ്കര്‍ അയ്യര്‍, രേണുകാ ചൌധരി, സന്തോഷ് മോഹന്‍ ദേബ്, എ. ആര്‍. ആന്തുലെ, ശങ്കര്‍ സിന്‍ഹ് വഗേല, നരന്‍ഭായ് റാത്വ എന്നിവരാണ് തോറ്റ മന്ത്രിമാര്‍. പസ്വാന്റെ പാര്‍ട്ടി ഇത്തവണ തെരഞ്ഞെടുപ്പില്‍ ഒരൊറ്റ സീറ്റ് പോലും നേടിയില്ല എന്നതും ശ്രദ്ധേയമാണ്. ബീഹാറിലെ പാടലീപുത്രയില്‍ നിന്നും തോറ്റ ലാലു പ്രസാദ് യാദവ് താന്‍ നിന്ന രണ്ടാമത്തെ മണ്ഡലമായ സരണില്‍ നിന്നുമാണ് ജയിച്ചത്. ലാലുവിന്റെ പാര്‍ട്ടിയില്‍ നിന്നുമുള്ള മന്ത്രിമാരായ കാന്തി സിംഗ്, എം. എ. എ. ഫാത്തിമി, മൊഹമ്മദ് തസ്ലിമുദ്ദീന്‍, ജയ് പ്രകാശ് യാദവ്, അഖിലേഷ് പ്രസാദ് എന്നിവരേയും ഇത്തവണ ജനം പിന്തുണച്ചില്ല. Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
|
17 May 2009
തടയാന്‍ ഇനി ഇടതുപക്ഷം ഇല്ല
പരിഷ്ക്കാരങ്ങളും നയങ്ങളും നടപ്പിലാക്കുമ്പോള്‍ ഇനി മന്‍മോഹന്‍ സിംഗിന് ഇടതു പക്ഷത്തെ ഭയക്കേണ്ടി വരില്ല എന്നത് സാമ്പത്തിക രംഗത്തെ പ്രമുഖര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്നു. നയങ്ങളുടെ ദീര്‍ഘ കാല രാഷ്ട്രീയ പ്രത്യാഘാതങ്ങളും സാമൂഹ്യ നീതി ബോധവും ഒന്നും തങ്ങളുടെ തീരുമാനങ്ങളെ അലട്ടില്ല എന്ന ആത്മ വിശ്വാസത്തോടെ ഇനി ഇന്ത്യയില്‍ കോണ്‍ഗ്രസ്സിന് തങ്ങളുടെ നയങ്ങള്‍ നടപ്പിലാക്കാന്‍ ആവും. ഇനി കോണ്‍ഗ്രസ്സിന് തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ് ഇടതു പക്ഷത്തെ കൂടി പ്രീതിപ്പെടുത്തേണ്ടി വരില്ല എന്നത് ഏറെ ആശ്വാസകരം ആണെന്ന് യു.ബി. ഗ്രൂപ്പ് അധിപനും വ്യവസായ പ്രമുഖനും ആയ വിജയ് മല്യ അഭിപ്രായപ്പെട്ടു. ജനത്തിന്റെ വോട്ട് ഭരണ സ്ഥിരതക്കുള്ളതാണ്. സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ തന്നെ ആവും പുതിയ സര്‍ക്കാരിന്റെ അജണ്ടയില്‍ പ്രമുഖം എന്ന് പ്രധാന മന്ത്രിയുടെ സാമ്പത്തിക കാര്യ ഉപദേശകന്‍ സുരേഷ് ടെണ്ടുല്‍ക്കര്‍ അറിയിച്ചു.
Labels: ഇന്ത്യ, രാഷ്ട്രീയം
- ജെ. എസ്.
|
16 May 2009
ഡോ. ബിനായക് സെന്‍ ന്റെ മോചനത്തിനായ് ലോകമെമ്പാടും പ്രതിഷേധം
മനുഷ്യാവകാശ പ്രവര്‍ത്തകനും പൊതു ആരോഗ്യ പ്രവര്‍ത്തകനും ആയ ഡോ. ബിനായക് സെന്‍ തടവില്‍ ആയിട്ട് രണ്ട് വര്‍ഷം തികഞ്ഞു. 2007 മെയ് 14നാണ് അദ്ദേഹത്തെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പോലീസ് അറസ്റ്റ് ചെയ്തത്. ലോകമെമ്പാടും മനുഷ്യാവകാശ പ്രവര്‍ത്തകര്‍ അദ്ദേഹത്തിന്റെ മോചനത്തിനായി പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി വരികയാണ്. അദ്ദേഹത്തിന്റെ തടവ് രണ്ടു വര്‍ഷം പിന്നിട്ട ദിവസം ലോകമെമ്പാടും പ്രകടനക്കാര്‍ തലസ്ഥാന നഗരികളില്‍ ഇന്ത്യന്‍ എംബസ്സികള്‍ക്ക് മുന്നിലും ഹൈ കമ്മീഷനുകള്‍ക്കു മുന്നിലും തടിച്ചു കൂടി ഡോ. സെന്നിനെ മോചിപ്പിക്കണം എന്ന് ആവശ്യപ്പെട്ടു.
ശിശു രോഗ വിദഗ്ദ്ധന്‍ ആയ ഡോ. സെന്‍ ഛത്തീസ്ഗഡിലെ ഗോത്ര വര്‍ഗ്ഗക്കാര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചു വരുന്നതിനിടയിലാണ് പോലീസിന്റെ പിടിയില്‍ ആയത്. മാവോയിസ്റ്റ് ഭീകരര്‍ എന്ന് മുദ്ര കുത്തി നിരപരാധികളായ നിരവധി ആദിവാസികളെ വളരെ അടുത്തു നിന്നും തലയില്‍ വെടി വെച്ചും വെട്ടിയും പോലീസുകാര്‍ കൊലപ്പെടുത്തിയ സംഭവം വെളിച്ചത്ത് കൊണ്ടു വന്നതാണ് ഇദ്ദേഹത്തിനെതിരെ പോലീസും സ്റ്റേറ്റും തിരിയാന്‍ ഇടയായത്. ഇദ്ദേഹം നേതൃത്വം കൊടുത്ത പ്രമുഖ മനുഷ്യാവകാശ സംഘടനയായ പീപ്പ്‌ള്‍സ് യൂണിയന്‍ ഫോര്‍ സിവില്‍ ലിബേട്ടീസ് (PUCL) എന്ന സംഘടനയുടെ ശ്രമ ഫലമായി ആദിവാസി കൊലപാതകത്തെ കുറിച്ച് അന്വേഷണം നടക്കുകയും അന്വേഷണത്തില്‍ പോലീസ് കുറ്റകരമായി പെരുമാറിയതായി കണ്ടെത്തുകയും ചെയ്തുവെങ്കിലും കൂടുതല്‍ നടപടികള്‍ പിന്നീട് സര്‍ക്കാര്‍ തലത്തില്‍ ഉണ്ടായില്ല. പോലീസുകാര്‍ക്കെതിരെ നടപടി ഉണ്ടാവില്ല എന്നാണ് അന്ന് മാധ്യമങ്ങളോട് ആഭ്യന്തര മന്ത്രി പറഞ്ഞത്. അടുത്ത ആഴ്ച്ച തന്നെ സംഭവം വെളിച്ചത്ത് കൊണ്ടു വന്ന ഡോ. ബിനായക് സെന്‍ അറസ്റ്റിലാവുകയും ചെയ്തു. അന്ന് മുതല്‍ തുടര്‍ച്ചയായി ഇദ്ദേഹത്തിന് ജാമ്യം നിഷേധിക്കുകയും ഇദ്ദേഹത്തിന്റെ കുറ്റ വിചാരണ പല കാരണങ്ങളാലും അനിശ്ചിതമായി നീട്ടി കൊണ്ടു പോകുകയും ആയിരുന്നു. രണ്ടു വര്‍ഷത്തിനു ശേഷം ഈ കഴിഞ്ഞ ഏപ്രില്‍ 24ന് വിചാരണ പുനരാരംഭിച്ചിട്ടുണ്ട്. അന്താരാഷ്ട്ര മനുഷ്യാവകാശ സംഘടനയായ ആംനെസ്റ്റി ഇന്റര്‍നാഷണല്‍ മതിയായ കുറ്റപത്രം സമര്‍പ്പിക്കാതെ രാഷ്ട്രീയമായ കാരണങ്ങളാല്‍ അന്യായമായി രണ്ടു വര്‍ഷം തടവില്‍ വെച്ച ഡോ. ബിനായക് സെന്നിനെ ഉടന്‍ മോചിപ്പിക്കണം എന്ന് കഴിഞ്ഞ മാസം ആവശ്യപ്പെടുകയുണ്ടായി. സാമൂഹ്യ പ്രവര്‍ത്തകരെ തളയ്ക്കാന്‍ ഇന്ത്യന്‍ അധികൃതര്‍ സുരക്ഷാ നിയമങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നതിന്റെ ഉദാഹരണമായി ഡോ. സെന്നിന്റെ അറസ്റ്റ് ആംനെസ്റ്റി ഇന്റര്‍നാഷണല്‍ തങ്ങളുടെ വെബ് സൈറ്റില്‍ ചൂണ്ടി കാണിക്കുന്നു. Labels: പീഢനം, പോലീസ്, പ്രതിഷേധം, മനുഷ്യാവകാശം
- ജെ. എസ്.
|
15 May 2009
സാന്‍ സൂ ചി യെ തടവറയില്‍ അടച്ചു
മ്യാന്മാര്‍ ജനാധിപത്യ അനുകൂല പ്രക്ഷോഭത്തിന്റെ പ്രതീകമായി കഴിഞ്ഞ 13 വര്‍ഷമായി മ്യാന്മാറിലെ സൈനിക ഭരണകൂടത്തിന്റെ വീട്ട് തടങ്കലില്‍ കഴിഞ്ഞിരുന്ന ഔങ് സാന്‍ സൂ ചി യുടെ തടവ് ശിക്ഷയുടെ കാലാവധി തീരുവാന്‍ വെറും ദിവസങ്ങള്‍ ബാക്കി നില്‍ക്കേ വീട്ടു തടങ്കലിന്റെ ഉപാധികള്‍ ലംഘിച്ചു എന്ന കുറ്റം ചുമത്തി ഇവരെ പട്ടാളം ജയിലില്‍ അടച്ചു. മെയ് 27 വരെയായിരുന്നു സൂ ചി യുടെ ശിക്ഷാ കാലാവധി. കഴിഞ്ഞ ദിവസം ഒരു അമേരിക്കക്കാരന്‍ പട്ടാളത്തിന്റെ കണ്ണ് വെട്ടിച്ച് ഒരു തടാകം നീന്തി കടന്ന് സൂ ചി യുടെ വീട്ടില്‍ ഒളിച്ചു കയറിയത് വീട്ടു തടങ്കലിന്റെ ഉപാധികളുടെ ലംഘനം ആണെന്ന് കാണിച്ചാണ് സൂ ചി യെ വീണ്ടും പട്ടാള കോടതി വിചാരണ ചെയ്യുവാന്‍ വേണ്ടി എന്നും പറഞ്ഞ് ജയിലില്‍ അടച്ചത്.
സൂ ചി യുടെ വീട്ടില്‍ അതിക്രമിച്ചു കയറിയ ജോണ്‍ യേട്ടോ ജോണ്‍ എന്ന ഈ അമേരിക്കക്കാരന്‍ രണ്ട് ദിവസം സൂ ചി യുടെ വീട്ടില്‍ താമസിച്ചു. പട്ടാള ഭരണത്തിന്റെ കര്‍ശ്ശന നിയമപ്രകാരം കുടുംബാംഗങ്ങള്‍ ആല്ലാത്തവര്‍ വീട്ടില്‍ രാത്രി തങ്ങുകയാണെങ്കില്‍ അത് പ്രാദേശിക അധികാരികളെ അറിയിക്കണം. ഈ നിയമമാണ് സൂ ചി ലംഘിച്ചത്. സൂ ചി യുടെ തടവ് നീട്ടുവാന്‍ ഉള്ള അടവ് മാത്രം ആണിത് എന്ന് വ്യാപകമായി പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ചുമത്തിയിരിക്കുന്ന കുറ്റത്തിന് ശിക്ഷിക്കപ്പെട്ടാല്‍ 63 കാരിയായ സൂ ചി ക്ക് അഞ്ചു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കും. മ്യാന്മാര്‍ സ്വാതന്ത്ര്യ സമര നേതാവും സ്വതന്ത്ര ബര്‍മ്മയുടെ (മ്യാന്മാറിന്റെ പഴയ പേരാണ് ബര്‍മ്മ) ആദ്യത്തെ പ്രധാന മന്ത്രിയുമായ ഔങ് സാനിന്റെ മകളായി 1945 ജൂലൈ 19ന് ജനിച്ച സൂ ചി 1947ല്‍ തന്റെ അച്ഛന്‍ വധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജീവിതത്തിന്റെ നല്ലൊരു പങ്ക് ഇന്ത്യയിലും മ്യാന്മാറിലും കഴിച്ചു കൂട്ടി. 1960ല്‍ ഉന്നത വിദ്യാഭ്യാസത്തിനായ് ഓക്സ്ഫോര്‍ഡില്‍ എത്തിയ സൂ ചി ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയില്‍ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് 1962ല്‍ മ്യാന്മാറില്‍ പട്ടാളം ഭരണം പിടിച്ചെടുത്തത്. 1988ല്‍ തന്റെ അമ്മയുടെ മരണത്തെ തുടര്‍ന്ന് മ്യാന്മാറില്‍ എത്തിയ സൂ ചി സെപ്റ്റംബര്‍ 24ന് സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ കൊടുമ്പിരി കൊള്ളുന്നതിനിടയില്‍ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി എന്ന് സംഘടനക്ക് രൂപം നല്‍കുന്നതില്‍ ഒരു സുപ്രധാന പങ്ക് വഹിച്ചു. ഇതിനെ തുടര്‍ന്ന് സൈനിക ഭരണകൂടം ഇവരെ വീട്ടു തടങ്കലില്‍ ആക്കുകയും ചെയ്തു. 1990ല്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ സൂ ചി യുടെ പാര്‍ട്ടി 80% സീറ്റുകള്‍ നേടി അട്ടിമറി വിജയം നേടിയെങ്കിലും വീട്ടു തടങ്കലില്‍ ആണെന്ന കാരണം പറഞ്ഞ് പട്ടാള ഭരണ കൂടം സൂ ചി യുടെ തെരഞ്ഞെടുപ്പ് അസാധുവാക്കുകയും തെരഞ്ഞെടുപ്പ് ഫലം പൂര്‍ണ്ണമായും തള്ളി കളയുകയും ചെയ്തു. വീട്ടു തടങ്കലില്‍ ആയിരിക്കെ 1991ല്‍ സൂ ചി ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയുണ്ടായി. അതേ വര്‍ഷം തന്നെ സ്വതന്ത്ര ചിന്തയ്ക്കുള്ള സഖറോവ് പുരസ്ക്കാരവും 1992ല്‍ സമാധാനവും ഐക്യദാര്‍ഡ്യവും പ്രോത്സാഹിപ്പിക്കുന്ന വനിതകള്‍ക്കുള്ള മറീസ ബെല്ലിസാറിയോ പുരസ്ക്കാരവും ലഭിച്ചു. 2000 ഡിസംബറില്‍ അമേരിക്കന്‍ പ്രസിഡണ്ട് ബില്‍ ക്ലിന്റണ്‍ സൂ ചി ക്ക് പ്രസിഡണ്ടിന്റെ മെഡല്‍ ഓഫ് ഫ്രീഡം സൂ ചി യുടെ അസാന്നിധ്യത്തില്‍ സമ്മാനിച്ചു. സര്‍ക്കാരിനെതിരെ പ്രക്ഷോഭം നടത്തിയ 40 ബുദ്ധ സന്യാസിമാര്‍ ഉള്‍പ്പടെ നൂറ് കണക്കിന് പേരെ ഇതിനോടകം പട്ടാളം കൊന്നൊടുക്കി. 3000 പേരെയെങ്കിലും തടവില്‍ ആക്കിയിട്ടുണ്ട് എന്ന് പട്ടാളം തന്നെ അറിയിക്കുന്നു. അടുത്ത വര്‍ഷം രാജ്യത്തെ ജനാധിപത്യത്തിലേക്ക് നയിക്കുവാനായി പൊതു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സൂ ചി അടക്കം ഒട്ടു മിക്ക രാഷ്ട്രീയ നേതാക്കള്‍ക്കും 2010ലെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാന്‍ അനുവാദം ഇല്ല എന്നിരിക്കെ പട്ടാള ഭരണത്തിന്റെ കാലാവധി നീട്ടുവാന്‍ മാത്രമേ ഇത് ഉപകരിക്കൂ എന്നാണ് മനുഷ്യാവകാശ സംഘടനകളുടെ നിഗമനം. സൂ ചി യെ തടവില്‍ ഇട്ടിരിക്കുന്ന കുപ്രസിദ്ധമായ ഇന്‍സേന്‍ തടവറ കുപ്രസിദ്ധമായ ഇന്‍സേന്‍ എന്ന ജയിലില്‍ ആണ് ഇപ്പോള്‍ സൂ ചി എന്നത് പ്രശ്നം കൂടുതല്‍ ഗൌരവം ഉള്ളതാക്കുന്നു. മര്‍ദ്ദനവും കസ്റ്റഡി മരണവും ഇവിടെ പതിവാണ്. വധ ശിക്ഷ കാത്തു കിടക്കുന്ന കുറ്റവാളികള്‍ നിറഞ്ഞ ഈ തടവറയില്‍ വധ ശിക്ഷ ലഭിക്കാത്തവരും ഇവിടത്തെ മര്‍ദ്ദനമേറ്റ് കൊല്ലപ്പെടുന്നത് സാധാരണമാണ്. വരുന്ന തെരഞ്ഞെടുപ്പില്‍ പട്ടാളത്തിന് ഏറ്റവും വലിയ തലവേദനയായ സൂ ചി യെ ഈ തടവറയിലേക്ക് തന്നെ പറഞ്ഞയച്ചത് ഈ അവസരത്തില്‍ ഏറെ ആശങ്ക ഉളവാക്കുന്നുണ്ട്. Labels: അന്താരാഷ്ട്രം, പീഢനം, മനുഷ്യാവകാശം
- ജെ. എസ്.
|
14 May 2009
ബ്രസീല്‍ പ്രസിഡണ്ടിന് സമാധാന പുരസ്ക്കാരം
യുനെസ്കോ (UNESCO) സമാധാന പുരസ്ക്കാരം ബ്രസീല്‍ പ്രസിഡണ്ട് ലൂയിസ് ഇനാഷിയോ ലുലാ ഡ സില്‍വക്ക് ലഭിച്ചു. 2008ലെ ഫെലിക്സ് ഹൂഫോ ബോണി സമാധാന പുരസ്ക്കാരമാണ് ഇദ്ദേഹത്തിന് നല്‍കാന്‍ ജൂറിയുടെ തീരുമാനം ആയത്. ഇദ്ദേഹം നേതൃത്വം നല്‍കിയ സമാധാന ചര്‍ച്ചകള്‍ക്കും, ജനാധിപത്യം, സാമൂഹ്യ നീതി, തുല്യ അവകാശങ്ങള്‍ എന്നിവക്ക് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കും, ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും, ന്യൂന പക്ഷ അവകാശ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കും ഉള്ള അംഗീകാരമാണ് ഈ പുരസ്ക്കാരം എന്ന് ജൂറി അറിയിച്ചു.
ജൂലൈയില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്ക്കാരം നല്‍കും. നെല്‍സണ്‍ മണ്ഡേല, യാസ്സര്‍ അറഫാത്, ജിമ്മി കാര്‍ട്ടര്‍ എന്നിവര്‍ക്ക് ഈ പുരസ്ക്കാരം മുന്‍പ് ലഭിച്ചിട്ടുണ്ട്. Labels: അന്താരാഷ്ട്രം, ബഹുമതി
- ജെ. എസ്.
|
വിശ്വാസമുള്ള വിപണികളില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്
ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള വിപണികളില്‍ മൂന്നാം സ്ഥാനം ഇന്ത്യയ്ക്ക്. ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. പ്രമുഖ മാധ്യമ ഏജന്‍സിയായ നീല്‍ സെന്‍ 52 രാജ്യങ്ങളില്‍ നടത്തിയ സര്‍വേയിലാണ് ഈ വിവരങ്ങളുള്ളത്.
ആഗോള സാമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തില്‍ ലോകം എങ്ങനെ ചിന്തിക്കുന്നു എന്നറിയാനാണ് പ്രമുഖ മാധ്യമ ഏജന്‍സിയായ നീല്‍ സെന്‍ സര്‍വേ നടത്തിയത്. ആഗോള ഉപഭോക്താക്കളുടെ വിശ്വാസ സൂചിക എത്രത്തോളമുണ്ട് എന്നാണ് ഇവര്‍ കണക്കാക്കിയത്. ഉപഭോക്താക്കള്‍ക്ക് ഏറ്റവും വിശ്വാസമുള്ള വിപണികളില്‍ മൂന്നാം സ്ഥാനം 99 പോയിന്‍റുമായി ഇന്ത്യയ്ക്കാണ്. 104 പോയന്‍റുള്ള ഇന്തോനേഷ്യയാണ് ഒന്നാം സ്ഥാനത്ത്. 102 പോയന്‍റുമായി ഡെന്‍മാര്‍ക്ക് രണ്ടാം സ്ഥാനത്തെത്തി. ഈ ഗണത്തില്‍ ഏറ്റവും പുറകില്‍ 31 പോയന്‍റുമായി കൊറിയയാണ്. ദുബായില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ നീല്‍ സെന്‍ റീജണല്‍ മാനേജിംഗ് ഡയറക്ടര്‍ പിയൂഷ് മാത്തൂറാണ് സര്‍വേ ഫലങ്ങള്‍ പ്രഖ്യാപിച്ചത്. ഉപഭോക്താക്കളുടെ വിശ്വാസ സൂചിക ലോകത്താകമാനം കുറഞ്ഞ് വരികയാണെന്ന് അദ്ദേഹം പറഞ്ഞു. 52 രാജ്യങ്ങളിലാണ് നീല്‍ സെന്‍ കണ്‍സ്യൂമര്‍ കോണ്‍ഫിഡന്‍സ് ഇന്‍ഡക്സ് സര്‍വേ നടത്തിയത്.ജോലി സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുള്ളവരുടെ എണ്ണത്തില്‍ ലോകത്താകമാനം 22 ശതമാനത്തിന്‍റെ വര്‍ധനവുണ്ടായിട്ടുണ്ടെന്നും സര്‍വേ സൂചിപ്പിക്കുന്നു. ഈ ഗണത്തില്‍ യു.എ.ഇയാണ് ഏറ്റവും മുന്നില്‍. 36 ശതമാനം. 33 ശതമാനവുമായി ഹോങ്കോംഗും 29 ശതമാനവുമായി ഇന്ത്യയും തൊട്ടു പിന്നില്‍ നില്‍ക്കുന്നു. യു.എ.ഇയിലെ ഉപഭോക്താക്കള്‍ക്കിടയില്‍ കഴിഞ്ഞ ആറ് മാസങ്ങള്‍ക്കിടയില്‍ ജോലി സുരക്ഷിതത്വം സംബന്ധിച്ച ആശങ്ക മൂന്നിരട്ടിയായി വര്‍ധിച്ചിട്ടുണ്ടെന്നും സര്‍വേ വെളിപ്പെടുത്തുന്നു.
- സ്വന്തം ലേഖകന്‍
|
13 May 2009
താലിബാന് വേട്ട പ്രഹസനം
പാക്കിസ്ഥാന്‍ താലിബാന് എതിരെ നടത്തുന്ന ഏറ്റുമുട്ടലുകള്‍ വെറും പ്രഹസനം മാത്രം ആണെന്ന് അമേരിക്കന്‍ ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ അഭിപ്രായപ്പെട്ടു. പാക്കിസ്ഥാന്‍ സൈന്യം ദിവസേന പുറത്തു വിടുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസനീയം അല്ല എന്നാണ് യുദ്ധം വളരെ അടുത്തു നിന്നും നിരീക്ഷിക്കുന്ന അമേരിക്കന്‍ സൈനിക നിരീക്ഷകരും ഇന്റലിജന്‍സ് വൃത്തങ്ങളും പറയുന്നത്. നൂറ് കണക്കിന് താലിബാന്‍ ഭീകരര്‍ ദിവസേന കൊല്ലപ്പെടുന്നു എന്നൊക്കെ പാക്കിസ്ഥാന്‍ സൈന്യം പറയുന്നത് ഊതി വീര്‍പ്പിച്ച കണക്കുകള്‍ ആണെന്ന് ഇവര്‍ വെളിപ്പെടുത്തി. താലിബാന് എതിരെ തങ്ങള്‍ ഫലപ്രദം ആയി വിജയം കൊയ്യുന്നു എന്ന് ലോകത്തെ ധരിപ്പിക്കാന്‍ ഉള്ള അടവ് മാത്രം ആണിത്. പരമാവധി 7000 ഭീകരര്‍ സ്വാത് താഴ്വരയില്‍ ഉണ്ടെന്നാണ് കരുതപ്പെടുന്നത്. ഇവരെ നേരിടാന്‍ സര്‍വ്വ വിധ സന്നാഹങ്ങളോടും കൂടെ 15000 പാക് സൈനികരാണ് ഇത്രയും നാള്‍ ഏറ്റുമുട്ടുന്നത്. എന്നാല്‍ സ്വാത് താഴ്വര ഇപ്പോഴും ഭീകരരുടെ കയ്യില്‍ തന്നെയാണ് എന്നത് പാക്കിസ്ഥാന്റെ അവകാശ വാദങ്ങള്‍ സത്യമല്ല എന്നാണ് കാണിക്കുന്നത് എന്ന് വിദഗ്ദ്ധര്‍ പറയുന്നു.
താലിബാനെ തുരത്തി കൊണ്ട് സൈന്യം മുന്നേറുന്നു എന്ന് പാക്കിസ്ഥാന്‍ അവകാശപ്പെടുന്ന പല ഇടങ്ങളിലും സൈന്യം താലിബാന്റെ ആക്രമണത്തെ പ്രതിരോധിച്ച് നിര്‍ത്തുക മാത്രമാണ് ചെയ്യുന്നത്. എന്നാല്‍ താലിബാന്‍ ആകട്ടെ ആക്രമണം നിര്‍ബാധം തുടരുകയും ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം ദറാ അദം ഖേല്‍ എന്ന സ്ഥലത്തെ സൈനിക ചെക് പോസ്റ്റ് ആക്രമിച്ച താലിബാന്‍ ഭീകരര്‍ 13 പാക് പൌരന്മാരെയാണ് കൊലപ്പെടുത്തിയത്. Labels: പാക്കിസ്ഥാന്‍, യുദ്ധം
- ജെ. എസ്.
|
ഇന്ത്യന്‍ ശാസ്ത്രജ്ഞന് അംഗീകാരം
രാജീവ് ഗാന്ധി വധം അന്വേഷിച്ച ഇന്ത്യന്‍ ഫോറന്‍സിക് ശാസ്ത്രജ്ഞന്‍ പ്രൊഫ. പക്കിരിസാമി ചന്ദ്ര ശേഖരന് അമേരിക്കന്‍ കോളജ് ഓഫ് ഫോറന്‍സിക് എക്സാമിനേഴ്സ് ഇന്‍സ്റ്റിട്യൂട്ടില്‍ (ACFEI) ഫെല്ലോ പദവി ലഭിച്ചു. 1993 മെയ് 21 ന് വധിക്കപ്പെട്ട ഇന്ത്യന്‍ പ്രധാന മന്ത്രി രാജീവ് ഗാന്ധി ഒരു തമിഴ് പുലി മനുഷ്യ ബോംബ് ആയി വന്ന് സ്വയം പൊട്ടിത്തെറിച്ചാണ് കൊല്ലപ്പെട്ടത് എന്ന് ഫോറന്‍സിക് ശാസ്ത്ര സങ്കേതങ്ങള്‍ ഉപയോഗിച്ച് ലോകത്തിന് വെളിപ്പെടുത്തി കൊടുത്തത് ചന്ദ്രശേഖരന്‍ ആണ്.
ഇതേ കുറിച്ച് അദ്ദേഹം ഒരു പുസ്തകവും പ്രസിദ്ധീകരിച്ചിട്ടുണ്ട് - "The First Human Bomb - The Untold Story of the Rajiv Gandhi Assassination" എന്നാണ് ഈ പുസ്തകത്തിന്റെ പേര്‍. ഫോറന്‍സിക് ശാസ്ത്ര രംഗത്ത് പ്രവര്‍ത്തിച്ച് ഉയര്‍ന്ന നിലവാരവും പ്രവര്‍ത്തി പരിചയവും പ്രകടിപ്പിക്കുന്ന തെരഞ്ഞെടുക്കപ്പെട്ട കുറച്ചു പേര്‍ക്ക് മാത്രം ലഭിക്കുന്ന ഒരു ഉന്നത അംഗീകാരം ആണ് ഈ അംഗത്വം. ചന്ദ്രശേഖരന് നേരത്തേ ഭാരത സര്‍ക്കാറിന്റെ പദ്മ ഭൂഷണ്‍ പുരസ്ക്കാരവും ലഭിച്ചിട്ടുണ്ട്. Labels: ബഹുമതി
- ജെ. എസ്.
|
പൈലറ്റിന്റെ പ്രേമ സല്ലാപത്തില്‍ പൊലിഞ്ഞത് 50 ജീവന്‍
27കാരിയും സുന്ദരിയുമായ തന്റെ സഹ പൈലറ്റുമായി പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട പൈലറ്റിന്റെ അശ്രദ്ധ മൂലം വിമാനം ഇടിച്ച് 50 പേര്‍ കൊല്ലപ്പെട്ടു. ന്യൂ യോര്‍ക്കിലെ ബഫലോ വിമാന താവളത്തില്‍ കഴിഞ്ഞ ഫെബ്രുവരി മാസത്തില്‍ ആണ് സംഭവം നടന്നത്. 47 കാരനായ ക്യാപ്റ്റന്‍ മാര്‍വിന്‍ 27 കാരിയായ റെബേക്കയുമായി ജീവിത ബന്ധങ്ങളെ കുറിച്ചും മറ്റും പ്രേമ സല്ലാപം നടത്തിയതിന്റെ ശബ്ദ രേഖ കോക്ക് പിറ്റിലെ ഫ്ലൈറ്റ് റെക്കോഡര്‍ പരിശോധിച്ചപ്പോഴാണ് കണ്ടെത്തിയത്. 10,000 അടിക്ക് താഴെ ഉയരത്തില്‍ പറക്കുന്ന വേളയില്‍ വിമാനവുമായി ബന്ധമില്ലാത്ത കാര്യങ്ങള്‍ പൈലറ്റുമാര്‍ തമ്മില്‍ സംസാരിക്കരുത് എന്നാണ് നിയമം.
അപകടത്തില്‍ കത്തി എരിയുന്ന വിമാനം 50 യാത്രക്കാരോടൊപ്പം പ്രേമ സല്ലാപത്തില്‍ ഏര്‍പ്പെട്ട രണ്ട് പൈലറ്റുമാരും വിമാന അപകടത്തില്‍ കൊല്ലപ്പെട്ടു. Labels: അപകടങ്ങള്‍
- ജെ. എസ്.
|
12 May 2009
ശ്രീലങ്കയില്‍ ചോര പുഴ
പുലി വേട്ടക്കിടെ നൂറ് കണക്കിന് സാധാരണ ജനത്തെ കൊന്നൊടുക്കി മുന്നേറുന്ന ശ്രീലങ്കന്‍ സൈന്യം ശ്രീലങ്കയില്‍ ചോര പുഴ ഒഴുക്കുന്നു എന്ന് ഐക്യ രാഷ്ട്ര സഭ അറിയിച്ചു. ഇത്തരം ഒരു രക്ത രൂഷിത പോരാട്ടം ഒഴിവാക്കുന്നതിനു വേണ്ടി ആയിരുന്നു ഇത്രയും നാള്‍ ലോക രാഷ്ട്രങ്ങള്‍ ശ്രീലങ്കന്‍ സര്‍ക്കാരിനോട് യുദ്ധ ഭൂമിയില്‍ കുടുങ്ങി കിടക്കുന്ന ജനത്തെ ഒഴിപ്പിക്കണം എന്ന് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ ആവശ്യം ശ്രീലങ്ക ചെവി കൊണ്ടില്ല. തമിഴ് പുലികളിടെ നിയന്ത്രണത്തില്‍ അവശേഷിക്കുന്ന രണ്ടര ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള കടപ്പുറവും കാടും തിരിച്ചു പിടിക്കാനുള്ള സൈന്യത്തിന്റെ ശ്രമത്തിനിടയില്‍ 380 പേര്‍ കൊല്ലപ്പെടുകയും ആയിരക്കണക്കിന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു എന്ന് രക്ഷാ പ്രവര്‍ത്തകര്‍ പറയുന്നു. നൂറ് കണക്കിന് കുട്ടികള്‍ കഴിഞ്ഞ ദിവസം ഇവിടെ കൊല്ലപ്പെട്ടു എന്ന് ഐക്യ രാഷ്ട്ര സഭാ വക്താവ് കൊളംബോയില്‍ അറിയിച്ചു.
രണ്ടര ലക്ഷത്തോളം പേര്‍ യുദ്ധ ഭൂമിയില്‍ കുടുങ്ങിയിട്ടുണ്ട് എന്ന് ഐക്യ രാഷ്ട്ര സഭ കണക്ക് കൂട്ടിയപ്പോള്‍ വെറും 70,000 പേര്‍ മാത്രമാണ് ഇവിടെ ഉള്ളത് എന്നാണ് ഔദ്യോഗിക കണക്ക് എന്ന് ശ്രീലങ്കന്‍ സര്‍ക്കാര്‍ നേരത്തേ പറഞ്ഞിരുന്നു. എന്നാല്‍ പിന്നീട് ഇവിടെ നിന്ന് 116,000 പേരെ രക്ഷപ്പെടുത്തി എന്നും ഇവര്‍ക്ക് തന്നെ സമ്മതിക്കേണ്ടി വന്നു. ഇപ്പോള്‍ ഇവിടെ വെറും 10,000 പേര്‍ മാത്രമാണ് അവശേഷിക്കുന്നത് എന്നാണ് സൈന്യത്തിന്റെ വാദം. എന്നാല്‍ 120,000 പേരെങ്കിലും ഇനിയും ഇവിടെ ഉണ്ട് എന്ന് നയതന്ത്ര വൃത്തങ്ങളും രക്ഷാ പ്രവര്‍ത്തകരും കണക്ക് കൂട്ടുന്നു. Labels: യുദ്ധം
- ജെ. എസ്.
|
11 May 2009
അമിതവ്യയം ചെയ്യുന്ന ഭാര്യയെ തല്ലാം എന്ന് ജഡ്ജി
ധാരാളിയായ ഭാര്യയെ തല്ലുന്നതില്‍ തെറ്റില്ല എന്ന് സൌദി അറേബ്യയിലെ ഒരു ജഡ്ജി അഭിപ്രായപ്പെട്ടു. ഒരാള്‍ തന്റെ ഭാര്യക്ക് 1200 റിയാല്‍ നല്‍കിയതില്‍ 900 റിയാലിന് ഭാര്യ വില കൂടിയ പര്‍ദ്ദ വാങ്ങിയാല്‍ ഭാര്യക്ക് ഒരു തല്ല് കൊടുക്കുന്നതില്‍ തെറ്റൊന്നും ഇല്ല എന്ന് മാത്രമല്ല ആ ശിക്ഷ ഭാര്യ അര്‍ഹിക്കുകയും ചെയ്യുന്നു എന്നാണ് ജിദ്ദയിലെ ജഡ്ജിയുടെ പക്ഷം. ഗാര്‍ഹിക പീഢനം തടയുന്നതില്‍ ജുഡീഷ്യറിക്കും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കും ഉള്ള പങ്കിനെ പറ്റി നടന്ന ഒരു സെമിനാറില്‍ ആണ് ജഡ്ജി ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ദേശീയ കുടുംബ സുരക്ഷാ പദ്ധതിയിലെ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും ഉദ്യോഗസ്ഥരും മറ്റും പങ്കെടുത്ത സെമിനാറില്‍ ഇത്തരം ഒരു പരാമര്‍ശം ജഡ്ജി നടത്തിയത് ഏവരേയും അമ്പരപ്പിച്ചു. സൌദിയില്‍ ഗാര്‍ഹിക പീഢനം വര്‍ധിക്കുന്നുണ്ട് എന്ന് പറഞ്ഞ ജഡ്ജി പക്ഷെ ഇതിന് ഒരളവു വരെ സ്ത്രീകളും ഉത്തരവാദികള്‍ ആണ് എന്നും പറഞ്ഞു. സ്ത്രീകളുടെ മേല്‍ ആരും ഇതിന്റെ പഴി ചാരുന്നില്ല എന്ന് അദ്ദേഹം കുണ്ഠിതപ്പെടുകയും ചെയ്തു എന്നും ഈ വാര്‍ത്ത പുറത്തു വിട്ട അറബ് ന്യൂസ് പത്രം പറയുന്നു.
Labels: പീഢനം, സൌദി, സ്ത്രീ വിമോചനം
- ജെ. എസ്.
1 Comments:
Subscribe to Post Comments [Atom] |
10 May 2009
ഇന്ത്യന്‍ കോഴ്സുകള്‍ക്ക് സ്വീകാര്യത
ഇന്ത്യന്‍ സര്‍വകലാ ശാലകളുടെ വിദൂര വിദ്യാഭ്യാസ കോഴ്സുകള്‍ക്ക് ലോകത്തില്‍ വലിയ സ്വീകാര്യത ലഭിച്ചു വരുന്നുണ്ടെന്ന് മധുരൈ കാമരാജ് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ ഡോ. ആര്‍. കരപ്പക കുമരവേല്‍ ദുബായില്‍ പറഞ്ഞു. റാസല്‍ ഖൈമ ഫ്രീസോണില്‍ വിസ്ഡം ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍റെ കാമ്പസില്‍ മധുരൈ കാമരാജ് സര്‍വകലാ ശാലയുടെ കോഴ്സുകള്‍ ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്താ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം. ആഗോള സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് കോഴ്സുകളുടെ ഫീസ് കുറയ്ക്കാന്‍ തീരുമാനിച്ചി ട്ടുണ്ടെന്ന് സി.ഇ.ഒ അഹമ്മദ് റാഫി പറഞ്ഞു. ഡോ. എം.എ. മുഹമ്മദ് അസ് ലമും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.
Labels: യു.എ.ഇ., വിദ്യാഭ്യാസം
- സ്വന്തം ലേഖകന്‍
|
ഇന്ത്യന്‍ നാവികന്‍ കൊല്ലപ്പെട്ടു
സോമാലിയന്‍ കടല്‍ കൊള്ളക്കാര്‍ ഒരു ഇന്ത്യന്‍ നാവികനെ വെടി വെച്ചു കൊലപ്പെടുത്തി എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് വെളിപ്പെടുത്തി. കഴിഞ്ഞ ജനുവരിയില്‍ കടല്‍ കൊള്ളക്കാര്‍ തട്ടി എടുത്ത എം.റ്റി. സീ പ്രിന്‍സസ് 2 എന്ന കപ്പലിലെ ജോലിക്കാരനായ സുധീര്‍ സുമന്‍ ആണ് കടല്‍ കൊള്ളക്കാരുടെ വെടിയേറ്റ് മരിച്ചത്. ജനുവരി രണ്ടിന് വെടിയേറ്റ സുമന്‍ ഏറെ നാള്‍ പരിക്കുകളോടെ കടല്‍ കൊള്ളക്കാരുടെ നിയന്ത്രണത്തില്‍ ഉള്ള കപ്പലില്‍ കഴിഞ്ഞു എങ്കിലും ഏപ്രില്‍ 26ന് ആരോഗ്യ സ്ഥിതി വഷളായതിനെ തുടര്‍ന്ന് മരണ മടയുക യായിരുന്നു. ശവ ശരീരം കൊള്ളക്കാര്‍ കടലില്‍ എറിഞ്ഞു കളഞ്ഞു എന്ന് ഇന്ത്യന്‍ ഷിപ്പിങ് ഡയറക്ടറേറ്റ് പുറത്തു വിട്ട പത്ര കുറിപ്പില്‍ അറിയിച്ചു. കപ്പലിലെ മറ്റൊരു ഇന്ത്യന്‍ ജീവനക്കാരന്‍ ആയ കമല്‍ സിങ്ങിനും കൊള്ളക്കാരുടെ വെടി ഏറ്റിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരിക്കുകള്‍ ഭേദം ആയതിനെ തുടര്‍ന്ന് ഇദ്ദേഹം കപ്പലില്‍ ജോലി പുനരാരംഭിച്ചിട്ടുണ്ട് എന്ന് കപ്പലിന്റെ മാനേജര്‍ അറിയിച്ചു.
Labels: അന്താരാഷ്ട്രം, കുറ്റകൃത്യം
- ജെ. എസ്.
|
09 May 2009
അമേരിക്കയില്‍ 49% ഇറാനെതിരെ
അമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
പൊതു ജന അഭിപ്രായം സ്വരൂപിക്കുകയും, പ്രസിദ്ധപ്പെടുത്തുകയും, വിതരണം ചെയ്യുകയും മറ്റും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള റസ്മുസ്സന്‍ റിപ്പോര്‍ട്ട്സ് എന്ന പ്രസിദ്ധീകരണ ശാലയാണ് പ്രസ്തുത അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ടെലിഫോണ്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ മെയ് 5, 6 തിയതികളില്‍ ആണ് ഈ സര്‍വ്വേ നടത്തിയത്. ശാസ്ത്രീയമായി ഇതില്‍ 3% തെറ്റ് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് വിദഗ്ദ്ധ മതം. അത് കൊണ്ടു തന്നെ ലോകത്തിലെ തന്നെ ഒന്നാം കിട അഭിപ്രായ സര്‍വ്വേ നടത്തുന്ന ഏജന്‍സിയായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്.
- ജെ. എസ്.
|
2 Comments:
good one, bur could have been some more elaborate how she countinued to be in ours minds
കാണണമെന്ന് എത്രയോ മോഹിച്ചു പക്ഷ ഒടുവില്‍ ഗുല്‍മോഹര്‍ മരതന്നലില്‍ കൃഷ്ണനെയും മാരില്‍ ചെര്തുറങ്ങാന്‍ വന്നപ്പോള്‍ കാണാന്‍ തോന്നിയില്ല... രോഗം തിന്ന മുഖം, തണുത്തുറഞ്ഞ മുഖം, അടഞ്ഞ കണ്ണുകള്‍, വേണ്ട കാണാന്ടെന്നുരപ്പിച്ചു... പക്ഷെ കാണുന്നു എന്നും നിന്നെ ഞാന്‍ ... പ്രിയ അമീ നീ എന്നില്‍ തന്നെ ഉണ്ടല്ലോ ..എവിടെയും പോയിട്ടില്ലല്ലോ
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്