12 December 2008

ഭീകരര്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിച്ചു : ശശി തരൂര്‍

ഭീകരര്‍ വിദേശികളെ ഉന്നം വെച്ചത് അന്താരാഷ്ട്ര ശ്രദ്ധ പിടിച്ചു പറ്റുവാന്‍ വേണ്ടി ആയിരുന്നു എങ്കിലും അത് മൂലം വാസ്തവത്തില്‍ ശക്തരായ ശത്രുക്കളെ സൃഷ്ടിക്കുകയാണ് അവര്‍ ചെയ്തത് എന്ന് മുന്‍ ഐക്യ രാഷ്ട്ര സഭാ അണ്ടര്‍ സെക്രട്ടറി ശശി തരൂര്‍ അഭിപ്രായപ്പെട്ടു. ഡല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് വേണ്ടി നടന്ന ഒരു വിശദീകരണ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെ ആണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്. ഈ വിദേശ ശക്തികള്‍ നമ്മെ പോലെ ഇതൊന്നും മറക്കുകയോ പൊറുക്കുകയോ ചെയ്യില്ല. ഇത്രയും നാള്‍ ഈ ഭീകരരും ആയുള്ള യുദ്ധത്തില്‍ ഇന്ത്യ തനിച്ച് ആയിരുന്നു. എന്നാല്‍ ഇനി നമുക്ക് അമേരിക്ക, യു.കെ. ഇസ്രായേല്‍ എന്നീ കരുത്തരായ കൂട്ടാളികള്‍ ഈ യുദ്ധത്തില്‍ ഉണ്ടാകും. ഇത്തവണ തീവ്രവാദികള്‍ വിദേശികളെ ഉന്നം വെക്കുക വഴി അതിരു വിടുക തന്നെ ചെയ്തു. ഇനി പാക്കിസ്ഥാനിലെ ഭീകര സങ്കേതങ്ങള്‍ നമ്മുടെ മാത്രം പ്രശ്നമല്ലാതായി. പാക്കിസ്ഥാനുമായി ഒരു യുദ്ധം നടത്തിയാലും പ്രത്യേകിച്ചൊരു രാഷ്ട്രീയ പരിഹാരം ഉണ്ടാവാന്‍ ഇടയില്ല. ഈ സാഹചര്യത്തില്‍ കുറേ സൈനികരുടെ ജീവന്‍ ബലി അര്‍പ്പിക്കുവാന്‍ മാത്രമേ യുദ്ധം ഉതകൂ. പാക്കിസ്ഥാനിലും ജനാധിപത്യ വിശ്വാസികള്‍ ഉണ്ട്. ഒരു യുദ്ധമുണ്ടായാല്‍ ഈ ജനാധിപത്യ വിശ്വാസികളും ഇന്ത്യക്കെതിരെ തീവ്ര നിലപാടെടുക്കുന്നവരും എല്ലാം ഒറ്റക്കെട്ടാവും. ഇത് നമുക്ക് ഗുണകരം ആവില്ല. പാക്കിസ്ഥാന്‍ ബജറ്റില്‍ പട്ടാളത്തിന് വകയിരുത്തിയിട്ടുള്ള കനത്ത തുക കുറയും എന്ന കാരണത്താല്‍ മാത്രം ഇന്ത്യയുമായി ശത്രുതയും യുദ്ധവും തുടരാന്‍ ആഗ്രഹിക്കുന്ന പട്ടാള മേധാവികള്‍ പാക്കിസ്ഥാന്‍ സൈന്യത്തിലുണ്ട് എന്നും തരൂര്‍ പറഞ്ഞു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്