11 February 2009

പണ്ഡിറ്റ് ഭീം സേന്‍ ജോഷിക്ക് ഭാരത രത്ന സമ്മാനിച്ചു

ഹിന്ദുസ്ഥാനി ശാസ്ത്രീയ സംഗീതത്തിലെ ഇതിഹാസ പുരുഷനായ പണ്ഡിറ്റ് ഭീം സേന്‍ ജോഷിയ്ക്ക് രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരത രത്ന സമ്മാനിച്ചു. പൂനെയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ വെച്ചു നടന്ന ലളിതമായ ചടങ്ങിലാണ് അദ്ദേഹത്തിന് ഈ ബഹുമതി രാഷ്ട്രപതിക്ക് വേണ്ടി ആഭ്യന്തര മന്ത്രാലയം അഡീഷണല്‍ സെക്രട്ടറി സമ്മാനിച്ചത്. രാഷ്ട്ര പതി പ്രതിഭാ പാട്ടീലില്‍ നിന്നും ബഹുമതി നേരിട്ട് സ്വീകരിക്കാന്‍ അദ്ദേഹത്തെ ക്ഷണിച്ചിരുന്നു എങ്കിലും ആരോഗ്യ സ്ഥിതി അനുവദിക്കാഞ്ഞതിനാല്‍ അദ്ദേഹത്തിന്റെ അപേക്ഷ മാനിച്ചാണ് വീട്ടില്‍ വെച്ചു തന്നെ ചടങ്ങ് സംഘടിപ്പിച്ചത്. കൂടുതല്‍ വിപുലമായ ചടങ്ങൊന്നും വേണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.




ഹിന്ദുസ്ഥാനി സംഗീതത്തിലെ “കിര്‍ണ” ഖരാനയ്ക്കാരനായ ഭീം സേന്‍ ജോഷിയുടെ ഏഴ് പതിറ്റാണ്ട് കാലത്തെ സംഗീത സപര്യയ്ക്ക് തിലകം ചാര്‍ത്തുന്നതാണ് ഈ ബഹുമതി. എണ്‍പത്തി ഏഴുകാരനായ ഇദ്ദേഹം പത്തൊന്‍പത് വയസ്സിലാണത്രെ തന്റെ അരങ്ങേറ്റം കുറിച്ചത്.




കര്‍ണ്ണാടകയിലെ ഗഡാഗില്‍ 1922 ഫെബ്രുവരി 19ന് ജനിച്ച ഇദ്ദേഹത്തിന് 1972ല്‍ പദ്മശ്രീ, 1985ല്‍ പദ്മ ഭൂഷണ്‍, 1991ല്‍ പദ്മ വിഭൂഷണ്‍ എന്നിങ്ങനെ നിരവധി പുരസ്ക്കാരങ്ങളും ബഹുമതികളും ലഭിച്ചിട്ടുണ്ട്.




ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം ഇതാദ്യമായാണ് ഈ ബഹുമതി ഒരു അവതരണ കലാകാരന് ലഭിയ്ക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട്. ഇതിന് മുന്‍പ് ഷെഹനായ് വിദഗ്ദ്ധനായ ഉസ്താദ് ബിസ്മില്ലാ ഖാനെയായിരുന്നു ഈ ബഹുമതിയ്ക്ക് തെരഞ്ഞെടുത്തിരുന്നത്.




കലാ സാംസ്ക്കാരിക രംഗത്ത് നിന്നും ഈ ബഹുമതി ലഭിച്ച ആറാമത്തെ ആളാണ് ജോഷി. സത്യജിത് റേ, എം. എസ്. സുബ്ബുലക്ഷ്മി, പണ്ഡിറ്റ് രവി ശങ്കര്‍, ലതാ മങ്കേഷ്കര്‍, ഉസ്താദ് ബിസ്മില്ലാ ഖാന്‍ എന്നിവരാണ് ഇതിനു മുന്‍പ് ഈ ബഹുമതി ലഭിച്ച കലാകാരന്മാര്‍.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്