വ്യാഴം 17th ഏപ്രില്‍ 2025

16 July 2009

പനി പിടിച്ച കേരളം

aedes-aegypti-mosquitoകേരളം ചിക്കുന്‍ ഗുനിയ അടക്കമുള്ള പല തരം പകര്‍ച്ച പനികളുടെ പിടിയില്‍ അകപ്പെട്ടിരിക്കുന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കണ്ടു വരുന്ന ഈ ദുരവസ്ഥ മഴക്കാലം ആയതോടെ വീണ്ടും സംജാതം ആയിരിക്കുന്നു. പരിസ്ഥിതി മലിനീകരണം, പരിസര ശുചിത്വം ഇല്ലായ്മ, തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ കെടു കാര്യസ്ഥത, സര്‍ക്കാരിന്റെ അനാസ്ഥ, മരുന്നു കമ്പനികളുടെ ദുഷ്ട ലാക്കോടെയുള്ള ഗറില്ലാ പ്രവര്‍ത്തനം എന്ന് തുടങ്ങി സി. ഐ. എ. യുടെ പങ്ക് വരെ ഈ കാര്യത്തില്‍ കേരളം ചര്‍ച്ച ചെയ്തു കഴിഞ്ഞു. ഇത്രയെല്ലാം ചര്‍ച്ച ചെയ്തെങ്കിലും ഈ വര്‍ഷവും ജനം പനി പിടിച്ചു കിടപ്പിലായിരിക്കുന്നു.
 
പ്രതി ദിനം ആറായിരത്തോളം പേരാണ് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രം പനി പിടിച്ചു ചികിത്സ തേടി എത്തുന്നത് എന്ന് കോഴിക്കോട് ജില്ലയില്‍ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇതിലും എത്രയോ അധികമാണ് മറ്റ് ആശുപത്രികളിലും സ്വകാര്യ ചികിത്സകരുടേയും അടുത്ത് എത്തുന്ന രോഗികളുടെ എണ്ണം. പ്രത്യേകിച്ച് മരുന്ന് ഒന്നും ഇല്ലാത്ത പനിക്ക് ചികിത്സ പോലും തേടാത്ത ആളുകള്‍ ഇതിലും പതിന്മടങ്ങ് വരും.
 
കൊതുകു പരത്തുന്ന ചിക്കുന്‍ ഗുനിയ എന്ന കടുത്ത പനിയാണ് ഇപ്പോള്‍ കേരളത്തില്‍ പലയിടത്തും പരക്കുന്നത്. പല താല്പര്യങ്ങള്‍ കൊണ്ടും അധികൃതര്‍ ഇത് നിഷേധിക്കുന്നു. വെറും സാധാരണ പനി മാത്രമാണ് ഇത് എന്നാണ് സര്‍ക്കാര്‍ പറയുന്നതെങ്കിലും സ്വകാര്യ പരിശോധന ശാലകളില്‍ പരിശോധന ചെയ്ത പലരുടേയും പനി മാരകമായ ചിക്കുന്‍ ഗുനിയ ആണെന്ന് തെളിഞ്ഞിട്ടുണ്ട്.
 
നാല്‍പ്പത് ഡിഗ്രി വരെ ചൂടുള്ള പനിയുമായാണ് ചിക്കുന്‍ ഗുനിയ തുടങ്ങുന്നത്. ഇത് രണ്ടോ മൂന്നോ ദിവസത്തിനകം വിട്ടു മാറും. പിന്നീട് രണ്ട് ദിവസം ദേഹത്തില്‍ ചുവന്നു തുടുത്ത തിണര്‍പ്പുകള്‍ പ്രത്യക്ഷപ്പെടും. ഇതും രണ്ട് ദിവസത്തിനകം മാറും. എന്നാല്‍ ഇതിനോട് ചേര്‍ന്ന് വരുന്ന മറ്റ് അസ്വസ്ഥതകള്‍ ഒരാഴ്ച മുതല്‍ ചില ആളുകളില്‍ മാസങ്ങളോളം വരെ നില നില്‍ക്കും. കടുത്ത തലവേദന, സന്ധികളില്‍ വേദന, കാല്‍ മുട്ടിനു കീഴോട്ട് നീര് വെക്കുക, കാല്‍ നിലത്തു വെക്കാന്‍ ആവാത്ത വേദന, ഉറക്കം ഇല്ലായ്മ എന്നിങ്ങനെ ചിക്കുന്‍ ഗുനിയ മൂലം ഉണ്ടാവുന്ന ദുരിതങ്ങള്‍ ഏറെയാണ്.
 
സമ്പൂര്‍ണ്ണമായ വിശ്രമം മാത്രമാണ് ഇതിനൊരു ആശ്വാസം. വിശ്രമിക്കുന്നതോടെ കാല് വേദന വിട്ടു മാറും. എന്നാല്‍ വേദന മാറി എന്നു കരുതി എന്തെങ്കിലും ജോലി ചെയ്താല്‍ അടുത്ത ദിവസം ഇരട്ടി വേദനയുമായി കാല് വേദന തിരിച്ചു വരികയും ചെയ്യും എന്ന് അനുഭവസ്ഥര്‍ പറയുന്നു. കേരളത്തില്‍ സുലഭമായ “കമ്മ്യൂണിസ്റ്റ് പച്ച” എന്നും “കാട്ട് അപ്പ” എന്നും വിളിക്കുന്ന ചെടിയുടെ ഇല വെള്ളത്തില്‍ ഇട്ടു തിളപ്പിച്ച വെള്ളം കൊണ്ട് കുളിക്കുന്നത് ഈ വേദന ശമിപ്പിക്കാന്‍ സഹായകരമാണ് എന്ന് കണ്ട് പലരും ഇത് ചെയ്യുന്നുണ്ട്.
 
കടുത്ത വേദനക്ക് ഡോക്ടര്‍മാര്‍ വേദന സംഹാരികള്‍ നല്‍കുന്നുണ്ടെങ്കിലും ഇത് കഴിക്കുന്നത് നിര്‍ത്തുന്നതോടെ വേദന വീണ്ടൂം അനുഭവപ്പെടുന്നു.
 
കന്യാകുമാരിയിലെ “കാണി” ഗോത്ര വര്‍ഗ്ഗക്കാരുടെ ഇടയില്‍ ചിക്കുന്‍ ഗുനിയ പകരാതിരിക്കുവാന്‍ ഉള്ള ഒരു പച്ചില മരുന്നു പ്രയോഗം ഉണ്ട് എന്ന് പറയപ്പെടുന്നു. അമല്‍‌പൊരി, ചിത്തിരതൈ, ചുക്ക്, മിഴഗ്, തിപ്പിലി എന്നിവ ചേര്‍ത്ത് ഉണ്ടാക്കിയ കരുപ്പട്ടി കാപ്പി കഴിച്ചാല്‍ ഈ പകര്‍ച്ച വ്യാധി പകരുന്ന വേളയില്‍ ശരീരത്തിന്റെ രോഗ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിച്ച് രോഗം വരാതെ രക്ഷ നേടാം എന്ന് 2006ല്‍ ഇവിടങ്ങളില്‍ ചിക്കുന്‍ ഗുനിയ പകര്‍ന്ന വേളയിലെ അനുഭവങ്ങള്‍ തെളിയിക്കുന്നു.
 
അമേരിക്ക തങ്ങളുടെ ജൈവ ആയുധ വികസന പരിപാടിയില്‍ പോലും ഉള്‍പ്പെടുത്തിയ വൈറസ് ആണ് ചിക്കുന്‍ ഗുനിയ എന്ന് അറിയുമ്പോള്‍ ആണ് വര്‍ഷാവര്‍ഷം പനി കണ്ട് ശീലമായ നമുക്ക് ഇത് എത്ര വലിയ വിപത്താണ് എന്ന് ബോധ്യപ്പെടുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്




Loading...