04 May 2008

അബുദാബിയിലെ പ്രവാസികളുടെ വരുമാനത്തിന്റെ പകുതി താമസത്തിന്

അബുദാബിയില്‍ താമസിക്കുന്ന സാധാരണക്കാര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട്. പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തിറക്കിയിരിക്കുന്നത്.




അബുദാബിയിലെ കെട്ടിട വാടക കുതിച്ചുയരാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. താമസ സ്ഥലങ്ങളുടെ ലഭ്യത കുറഞ്ഞതോടെയാണ് വാടക ക്രമാതീതമായി വര്‍ധിക്കാന്‍ തുടങ്ങിയത്. അബുദാബിയിലെ സാധാരണ വരുമാനക്കാര്‍‍ തങ്ങളുടെ ശമ്പളത്തിന്‍റെ 50 ശതമാനവും ചെലവാക്കുന്നത് താമസ വാടക ഇനത്തിലാണെന്ന് പുതിയ സര്‍വേ വ്യക്തമാക്കുന്നു.




അബുദാബി പ്ലാനിംഗ് ആന്‍ഡ് എക്കണോമി ഡിപ്പാര്‍ട്ട്മെന്‍റാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്. ഉയര്‍ന്ന വരുമാനമുള്ളവര്‍ തങ്ങളുടെ ശമ്പളത്തിന്‍റെ 23 ശതമാനവും ചെലവാക്കുന്നത് വാടക ഇനത്തിലാണെന്നും സര്‍വേ പറയുന്നു. ഈ വര്‍ഷത്തെ ആദ്യ മൂന്ന് മാസങ്ങളില്‍ അബുദാബിയില്‍ കെട്ടിട വാടക 17 ശതമാനമാണ് വര്‍‍ധിച്ചിരിക്കുന്നത്.




വേണ്ടത്ര കെട്ടിടങ്ങള്‍ ഇല്ലാത്തതാണ് വാടക വര്‍ധിക്കാന്‍ പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഹോട്ടലുകള്‍ അടക്കമുള്ള കൊമേഴ്സ്യല്‍ ആവശ്യങ്ങള്‍ക്കായി കൂടുതല്‍ കെട്ടിടങ്ങള്‍ ഉപയോഗിക്കാന്‍ തുടങ്ങിയതോടെ റെസിഡന്‍ഷ്യല്‍ യൂണിറ്റുകളുടെ എണ്ണം കുറഞ്ഞുവെന്നും സര്‍വേ ചൂണ്ടിക്കാട്ടുന്നു.
വാടക യാതൊരു നിയന്ത്രണവുമില്ലാതെ കുതിച്ചുയരുന്നത് തുടര്‍ന്നാല്‍ രാജ്യത്തെ വിവിധ മേഖലകളിലെ ഉത്പാദനച്ചെലവിനെതന്നെ ഇത് ബാധിക്കുമെന്നും സര്‍വേ മുന്നറിയിപ്പ് നല്‍കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്