24 October 2008

റിയാലിറ്റി ഷോ പീഡനം തടയാന്‍ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍

റിയാലിറ്റി ഷോ എന്ന പേരില്‍ കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങള്‍ക്ക് അറുതി വരുത്താന്‍ ചില മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറായി. കുട്ടികളുടെ അവകാശ സംരക്ഷണത്തിനുള്ള ദേശീയ കമ്മീഷനാണ് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയത്. ഒരു റിയാലിറ്റി ഷോയ്ക്കിടെ ഷിന്‍ജിനി എന്ന ഒരു പെണ്‍കുട്ടി ജഡ്ജിമാരുടെ പരിഹാസം സഹിയ്ക്കാന്‍ വയ്യാതെ ബോധ രഹിതയായതും തുടര്‍ന്ന് ശരീരം തളര്‍ന്ന് പോയതും അധികൃതരുടെ ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ടെലിവിഷനിലും സിനിമയിലും മറ്റും അഭിനയിയ്ക്കുന്ന കുട്ടികളുടെ ക്ഷേമത്തിനായി മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിയ്ക്കും എന്ന് വനിതാ ശിശു വികസന മന്ത്രി രേണുക ചൌധരി ജൂലായില്‍ പ്രഖ്യാപിച്ചിരുന്നു.




ഇപ്പോള്‍ തയ്യാറാക്കിയിരിയ്ക്കുന്ന മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം കുട്ടികളും നിര്‍മ്മാതാക്കളും താഴെ പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിയ്ക്കണം:




  • കുട്ടികളെ രാത്രി ജോലി ചെയ്യിപ്പിയ്ക്കരുത്.
  • ഷൂട്ടിങ് സെറ്റില്‍ ഒരു ഡോക്ടറും പ്രത്യേക പരിശീലനം ലഭിച്ച കുട്ടികളുടെ കൌണ്‍സലറും സന്നിഹിതരായിരിയ്ക്കണം.
  • കുട്ടികള്‍ക്കുള്ള പ്രതിഫലം വിദ്യാഭ്യാസ ബോണ്ടുകള്‍ ആയോ സ്ഥിര നിക്ഷേപങ്ങള്‍ ആയോ നല്‍കണം.





മത്സരബുദ്ധിയും മാനസിക സമ്മര്‍ദ്ദവും നിറഞ്ഞ ഈ അന്തരീക്ഷം മുതിര്‍ന്നവര്‍ക്ക് തന്നെ താങ്ങാനാവുന്നതിലും അപ്പുറമാണ്. അപ്പോള്‍ പിന്നെ കുട്ടികളുടെ കാര്യം പ്രത്യേകം പറയേണ്ട ആവശ്യമില്ല എന്ന് കമ്മീഷന്‍ അംഗം സന്ധ്യ ബജാജ് അഭിപ്രായപ്പെട്ടു. പ്രായമാവുന്നത് വരെ കുട്ടികള്‍ കുട്ടികള്‍ ആയി തന്നെ നില നില്‍ക്കണം എന്നതാണ് കമ്മീഷന്റെ നിലപാട് എന്നും അതിന് ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഉപകരിയ്ക്കും എന്നും അവര്‍ പ്രത്യാശ പ്രകടിപ്പിച്ചു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്