28 January 2009

ശ്രീ രാമ സേനാ മുഖ്യന്‍ പിടിയില്‍

താലിബാന്‍ ശൈലിയില്‍ ഇന്ത്യയില്‍ “മോറല്‍ പോലീസിങ്ങ്” സംവിധാനം ഏര്‍പ്പെടുത്താന്‍ തുനിഞ്ഞ ശ്രീ രാമ സേന എന്ന ഹിന്ദു തീവ്രവാദി സംഘത്തിന്റെ മുഖ്യനും മുന്‍ വിശ്വ ഹിന്ദു പരിഷദ് നേതാവും ആയ പ്രമോദ് മുത്തലിക്ക് പോലീസ് പിടിയില്‍ ആയി. മംഗലാപുരത്തെ ഒരു പബില്‍ കഴിഞ്ഞ ശനിയാഴ്ച അതിക്രമിച്ച് കയറിയ സേനാ പ്രവര്‍ത്തകര്‍ പെണ്‍കുട്ടികളെ മര്‍ദ്ദിക്കുകയും അപമാനിക്കുകയും പിന്നാലെ ഓടി അടിക്കുകയും ചെയ്ത സംഭവം ലോക സമൂഹത്തിനു മുന്നില്‍ രാജ്യത്തിന് ആകെ അപമാനം വരുത്തി വെച്ചിരുന്നു. പബില്‍ പെണ്‍കുട്ടികള്‍ മദ്യപിച്ച് നഗ്ന നൃത്തം ചെയ്യുന്നു എന്ന് തങ്ങള്‍ക്ക് പൊതു ജനത്തില്‍ നിന്നും പരാതി ലഭിച്ചതിനെ തുടര്‍ന്നാണ് തങ്ങള്‍ ഇത്തരം ഒരു നടപടി സ്വീകരിച്ചത് എന്നാണ് ശ്രീ രാമ സേനയുടെ വിശദീകരണം. ഇതൊരു വളരെ ചെറിയ സംഭവം ആണ്. ഇതിനെ ബി. ജെ. പി. സര്‍ക്കാരിനെ ആക്രമിക്കുവാന്‍ ആയി രാഷ്ട്രീയമായി ഉപയോഗിക്കുകയാണ്. പൊതു സ്ഥലത്ത് പെണ്‍കുട്ടികള്‍ നഗ്ന നൃത്തം ചെയ്യുന്നതും മയക്ക് മരുന്ന് ഉപയോഗിക്കുന്നതും തെറ്റാണ്. ഇത് ഭാരതീയ സംസ്ക്കാരത്തിന് ചേര്‍ന്നതല്ല. ഇതിനെതിരെയാണ് ഞങ്ങള്‍ നടപടി എടുത്തത്. ഭാരതീയ സംസ്ക്കാരത്തില്‍ സ്ത്രീ ആദരണീയയായ അമ്മയാണ്. സ്ത്രീകളുടെ സംരക്ഷണത്തിനാണ് തങ്ങള്‍ ശ്രമിച്ചത് എന്നും അറസ്റ്റില്‍ ആവുന്നതിന് മുന്‍പ് ശ്രീ രാമ സേനാ മേധാവി മുത്തലിക്ക് പറഞ്ഞു.




എന്നാല്‍ ടെലിവിഷനില്‍ ഈ രംഗങ്ങള്‍ കണ്ട ആര്‍ക്കും ഇതിനോട് യോജിക്കാന്‍ ആവില്ല.




ഫെബ്രുവരി 14ന് വാലന്റൈന്‍സ് ഡേ എന്ന പേരില്‍ നടക്കുന്ന ആഘോഷങ്ങള്‍ക്ക് എതിരേയും തങ്ങള്‍ ആഞ്ഞടിക്കും എന്നും സേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.




ഇയാളോടൊപ്പം 32 സേനാ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്ത കര്‍ണ്ണാടകയിലെ ബി. ജെ. പി. സര്‍ക്കാര്‍ പക്ഷെ ഇവര്‍ക്ക് സംഘ പരിവാറുമായി ബന്ധം ഒന്നും ഇല്ല എന്ന് ആവര്‍ത്തിച്ചു പറയുന്നു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്