02 June 2009

ചാവേര്‍ പോരാളികള്‍ ആകാന്‍ കുട്ടികളും

കുട്ടികളെ പോലും താലിബാന്‍ ചാവേര്‍ പോരാളികള്‍ ആക്കാന്‍ പരിശീലനം കൊടുക്കുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. സ്വാത്ത് താഴ്വരയില്‍, താലിബാന് എതിരെ പാകിസ്താന്‍ സൈന്യത്തിന്റെ നടപടികള്‍ തുടങ്ങിയ ശേഷം ആണിത്. താലിബാന്‍ ഓരോ വീട്ടില്‍ നിന്നും ഓരോ ചെറിയ ആണ്കുട്ടിയയോ യുവാവിനെയോ ആണ് ആവശ്യപ്പെടുന്നത്.
 
14-15 വയസുള്ള ആണ്‍കുട്ടികള്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനങ്ങളില്‍ കയറി വിട പറയുന്ന ദൃശ്യങ്ങള്‍ ചില പാക് മാധ്യമങ്ങള്‍ പുറത്തു വിടുകയുണ്ടായി. ചാവേര്‍ ആക്രമണങ്ങള്‍ വിരളം ആയിരുന്ന പാകിസ്ഥാനില്‍ കുറച്ചു വര്‍ഷങ്ങള്‍ ആയി ഇത്തരത്തില്‍ വന്‍ തോതിലുള്ള ആക്രമണങ്ങള്‍ ആണ് നടന്നു വരുന്നത് . 2007 മുതല്‍ സ്വാത്തില്‍ താലിബാന്റെ പിടി മുറുകിയതിന് ശേഷം ആണ് ഈ സ്ഥിതി വിശേഷം.
 
പണം കൊടുത്തും, മനം മാറ്റിയുമാണ്‌ ആണ്കുട്ടികളെയും യുവാക്കളെയും വീടുകളില്‍ നിന്ന് കൊണ്ട് പോകുന്നതെന്ന ആരോപണങ്ങള്‍ താലിബാന്‍ നിഷേധിച്ചു. നൂറു കണക്കിന് താലിബാന്‍ തീവ്രവാദികള്‍ 2.4 ലക്ഷത്തോളം വരുന്ന അഭയാര്ത്ഥികള്‍ക്ക് ഇടയില്‍ ഒളിച്ചു ജീവിക്കുകയാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
 
തീവ്രവാദികള്‍ എന്ന് സംശയിക്കുന്ന 30 ഓളം പേരെ അഭയാര്‍ത്ഥികള്‍ക്കിടയില്‍ നിന്നും അറ്റസ്റ്റ് ചെയ്യുകയുണ്ടായി. ചാവേര്‍
ആക്രമണങ്ങള്‍ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ 10 പേരില്‍ കൂടുതല്‍ ഉള്ള സംഘം ചേരലുകള്‍ പാകിസ്ഥാനിലെ പെഷവാറില്‍ നിരോധിച്ചിരിക്കുകയാണ് എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

Labels: , ,

  - ജ്യോതിസ് (e പത്രം കറസ്പോണ്ടന്റ്)    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്