28 December 2009

ഷിബു സോറന്‍ വീണ്ടും മുഖ്യമന്ത്രിയാവുന്നു

ഡിസംബര്‍ 30ന് നടക്കുന്ന സത്യ പ്രതിജ്ഞാ ചടങ്ങോടെ ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച നേതാവായ ഷിബു സോറന്‍ ജാര്‍ഖണ്ഡിന്റെ ഏഴാമത് മുഖ്യ മന്ത്രി ആയി അധികാരത്തില്‍ കയറും. ഗവര്‍ണര്‍ കെ. ശങ്കര നാരായണനെ ഇത് സംബന്ധിച്ചു കൂടിക്കാഴ്‌ച്ച നടത്തിയ സോറന്‍ തന്നെയാണ് ബുധനാഴ്‌ച്ച സത്യ പ്രതിജ്ഞ ചെയ്യാം എന്ന നിര്‍ദ്ദേശം വെച്ചത്. ബി. ജെ. പി. യും ഓള്‍ ജാര്‍ഖണ്ഡ് സ്റ്റുഡന്‍സ് യൂണിയനുമായി (എ. ജെ. എസ്. യു.) ധാരണയിലെത്തിയ ജെ. എം. എം. ശനിയാഴ്‌ച്ചയാണ് ഗവര്‍ണറെ കണ്ട് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള തങ്ങളുടെ അവകാശ വാദം ഉന്നയിച്ചത്. ബി. ജെ. പി. യുടെ 18 എം. എല്‍. എ. മാരും എ. ജെ. എസ്. യു. വിന്റെ അഞ്ചു എം. എല്‍. എ. മാരും കൂടി ചേര്‍ന്നതോടെ 81 അംഗ സഭയില്‍ സോറന് 45 അംഗങ്ങളുടെ പിന്തുണയായി.
 
ലോക് സഭയില്‍ അംഗങ്ങളായ ജാര്‍ഖണ്ഡ്‌ മുക്തി മോര്‍ച്ചയുടെ രണ്ട്‌ എം. പി. മാരും അറിയപ്പെടുന്ന ക്രിമിനലുകളാണ്‌. അവരുടെ നേതാവ്‌ ഷിബു സോറന്‍ ഒന്നിലേറെ കൊലപാതകങ്ങളുടെ സൂത്രധാരനും. ജാര്‍ഖണ്ഡ്‌ സംസ്ഥാനത്തിന്റെ മുഖ്യ മന്ത്രിയായും ദേശീയ കാബിനറ്റ്‌ മന്ത്രിയായും അദ്ദേഹം നേരത്തേ നമ്മെ ഭരിച്ചിരുന്നു. രണ്ട് നാള്‍ക്കകം അദ്ദേഹം വീണ്ടും മുഖ്യ മന്ത്രി പദത്തിലേറുകയും ചെയ്യും.
 
മന്‍‌മോഹന്‍ മന്ത്രിസഭയില്‍ കല്‍ക്കരി മന്ത്രി ആയിരുന്ന ഷിബു സോറനെതിരെ പത്തു പേരെ കൊന്ന കേസില്‍ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചതിനെ തുടര്‍ന്ന് അദ്ദേഹം രാജി വെയ്ക്കാന്‍ നിര്‍ബന്ധിതനായി. ആദ്യം ഒളിവില്‍ പോയ അദ്ദേഹം, പിന്നീട് അറസ്റ്റ് വരിക്കുകയും ജാമ്യത്തില്‍ പുറത്തിറങ്ങുകയും ചെയ്തു. എന്നാല്‍ ജാര്‍ഖണ്ഡിലെ തെരഞ്ഞെടുപ്പ് വേളയില്‍ സോറനുമായി കോണ്‍ഗ്രസ് ധാരണയില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ വീണ്ടും മന്ത്രിസഭയില്‍ കല്‍ക്കരി വകുപ്പ് തന്നെ നല്‍കി കൊണ്ട് തിരിച്ചെടുക്കുകയും ചെയ്തു.
 
2005 മാര്‍ച്ചില്‍ സോറനെ ജാര്‍ഖണ്ഡ് മുഖ്യമന്ത്രിയായി സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയുണ്ടായി. എന്നാല്‍ ഒന്‍പതാം ദിവസം നടന്ന വിശ്വാസ വോട്ടെടുപ്പില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് സോറന് രാജി വെയ്ക്കേണ്ടി വന്നു.
 
തുടര്‍ന്ന് നടന്ന അസംബ്ലി തെരഞ്ഞെടുപ്പില്‍ സോറന്‍ വന്‍ അതിക്രമങ്ങള്‍ നടത്തിയെങ്കിലും തെരഞ്ഞെടുപ്പ് നീതിപൂര്‍വ്വമാക്കാന്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് 5 ബറ്റാലിയന്‍ കേന്ദ്ര സേനയെ അയക്കേണ്ടി വന്നു. തെരഞ്ഞെടുപ്പില്‍ സോറന്‍ പരാജയപ്പെടുകയും ചെയ്തു.
 
2006 നവംബറില്‍ തന്റെ പേഴ്സണല്‍ സെക്രട്ടറിയെ കൊലപ്പെടുത്തിയ കേസില്‍ സോറനെ കോടതി കുറ്റക്കാരനെന്നു കണ്ടെത്തുകയും സോറനെ ജീവ പര്യന്തം തടവിനായി ജയിലിലേക്ക് അയക്കുകയും ചെയ്തു.
 
2007 ഓഗസ്റ്റില്‍ പക്ഷെ ഡല്‍ഹി ഹൈക്കോടതി പ്രോസിക്യൂഷന്‍ വാദങ്ങള്‍ ദുര്‍ബലമാണെന്ന് ചൂണ്ടിക്കാട്ടി സോറനെ വെറുതെ വിട്ടു. സോറനെതിരെയുള്ള കുറ്റം തെളിയിക്കാന്‍ കഴിയാഞ്ഞ സി. ബി. ഐ. പ്രോസിക്യൂട്ടര്‍ ഈ കേസ് കൈകാര്യം ചെയ്ത രീതിയെ കോടതി നിശിതമായി വിമര്‍ശിക്കുകയും ചെയ്തു.
 



Shibu Soren becomes Chief Minister again



 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്