കൊടകരപുരാണം വെബ്ബന്നൂരില്‍ വീണ്ടും
ബൂലോഗത്തില്‍ നിന്നും അച്ചടി ലോകത്തേയ്ക്ക് വന്ന ആദ്യ മലയാളം ബ്ലോഗ് ആയ കൊടകരപുരാണം ഇപ്പോള്‍ വെബ്ബന്നൂരില്‍ വീണ്ടും വ്യാപിക്കുന്നു. ഇത്തവണ ബ്ലോഗായല്ല, ebook ആയാണ് ഇത് വീണ്ടും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. pdf file formatല്‍ ആണ് കൊടകരപുരാണം പുനര്‍ അവതരിച്ചിരിക്കുന്നത്. ഈമെയില്‍ വഴി ഫോര്‍വേര്‍ഡ് ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന ഈ കൃതി ഓഫീസില്‍ വെച്ച് വായിയ്ക്കുന്നതിന് എതിരെ ഒരു മുന്നറിയിപ്പും ഈമെയിലില്‍ ഉണ്ട്. ഇത് നിങ്ങളുടെ ഓഫീസില്‍ വെച്ച് വായിച്ച് നിങ്ങള്‍ പൊട്ടിച്ചിരിച്ച് പോയാല്‍ നിങ്ങള്‍ക്ക് കൂടെ ജോലി ചെയ്യുന്നവരുടെയും നിങ്ങളുടെ ബോസിന്റെയും അടുത്ത് നിന്നും ഉണ്ടാകാവുന്ന പ്രത്യാഘാതങ്ങള്‍ ഓര്‍മ്മിപ്പിയ്ക്കുന്നതാണ് ഈ മുന്നറിയിപ്പ്.




എന്നാല്‍ ഈമെയില്‍ ആയി ഇത് ലഭിച്ച പലര്‍ക്കും ഇതിന്റെ പകര്‍പ്പവകാശം സംബന്ധിച്ച ആശയക്കുഴപ്പം ഉണ്ടായിരുന്നു. ഇങ്ങനെ ഇത് പ്രചരിപ്പിക്കുന്നതിന്റെ ധാര്‍മ്മികതയും മറ്റും പല ഈമെയില്‍ ഗ്രൂപ്പുകളിലും ചര്‍ച്ച ചെയ്യപ്പെടുകയുണ്ടായി. തങ്ങളുടെ ബ്ലോഗും ഒരു നാള്‍ പുസ്തകമാവും എന്ന സ്വപ്നവും മനസ്സില്‍ താലോലിയ്ക്കുന്ന, അത് മൂലം ഉണ്ടായേയ്ക്കാവുന്ന റോയല്‍റ്റി ആദായം കണക്ക് കൂട്ടി നോക്കിയ പലരും ഇതിനെ എതിര്‍ത്ത് എഴുതുകയും ഉണ്ടായി.




ഈ പ്രശ്നം അവസാനം പുരാണ രചയിതാവായ സജീവ് എടത്താടന്റെ അടുത്തും എത്തി. ഒരു ഈമെയില്‍ ഗ്രൂപ്പ് സജീവിനെ തന്നെ ഈ പ്രശ്നവുമായി സമീപിച്ചു. എന്നാല്‍ തന്റെ തൂലികാനാമം പോലെ തന്നെ താന്‍ ഒരു വിശാലമനസ്കനാണ് എന്ന് സജീവ് വെളിപ്പെടുത്തിയതോടെ പ്രശ്നം അവസാനിക്കുകയുണ്ടായി.




താന്‍ പുരാണം രചിച്ചത് തന്റെ ഒഴിവ് സമയത്തെ ഒരു നേരമ്പോക്ക് മാത്രം ആയിട്ട് ആണെന്ന്‍ ആയിരുന്നു വിശാലമനസ്കന്റെ മറുപടി. അത് ആരെ എങ്കിലും ഒക്കെ പൊട്ടിച്ചിരിപ്പിച്ചാല്‍ താന്‍ അതിന് തന്റെ പുസ്തകത്തിന് ലഭിച്ചേയ്ക്കാവുന്ന റോയല്‍റ്റി പണത്തിനേക്കാള്‍ ഏറെ വിലമതിയ്ക്കുന്നു. എന്നാല്‍ കുറേയേറെ വായനക്കാര്‍ ഇത് പുസ്തക രൂപത്തില്‍ വായിയ്ക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ചതിനാല്‍ ഈ വര്‍ഷം അവസാനത്തോടെ പുരാണത്തിന്റെ രണ്ടാം പതിപ്പ് കൂടുതല്‍ മെച്ചപ്പെട്ട കെട്ടും മട്ടുമായി പുറത്തിറങ്ങുന്നുണ്ട് എന്നും വിശാലമനസ്കന്‍ അറിയിച്ചു.





Labels: ,

  - ജെ. എസ്.
   ( Tuesday, July 01, 2008 )    

1അഭിപ്രായങ്ങള്‍ (+/-)

1 Comments:

ente gedi...visaalamanaskante manassu serikkum visaalam thanne!

July 1, 2008 at 12:45 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്



വത്തിക്കാന്‍ പത്രം ഇനി മലയാളത്തിലും
ചരിത്രത്തില്‍ ആദ്യമായി വത്തിക്കാന്‍ പത്രം ഒരു യൂറോപ്യനേതര ഭാഷയില്‍ ഇറങ്ങുന്നു, അതും മലയാളത്തില്‍. ഇന്ത്യയിലെ കേരളത്തില്‍ ഉള്ള കത്തോലിക്കര്‍ക്ക് വേണ്ടി ഇങ്ങനെ ഒരു മലയാളം പതിപ്പ് ഇറങ്ങിയതിനെ മാര്‍പാപ്പ ബെനഡിക്ട് പതിനാറാമന്‍ വത്തിക്കാനില്‍ നിന്നും പുറത്തിറക്കിയ സന്ദേശത്തില്‍ സ്വാഗതം ചെയ്തു.




ഇത് കേരളത്തിലെ അറുപത് ലക്ഷത്തിലേറെയുള്ള കത്തോലിക്കര്‍ക്ക് വത്തിക്കാന്റെ പ്രവര്‍ത്തനങ്ങളെ പറ്റി കൂടുതല്‍ മനസ്സിലാക്കാന്‍ സഹായകമാവും എന്ന് മാര്‍പാപ്പ അഭിപ്രായപ്പെട്ടു.




വത്തിക്കാന്‍ പത്രത്തിന്റെ മുഖ്യ പതിപ്പ് ഇറ്റാലിയന്‍ ഭാഷയില്‍ ദിനപത്രമായാണ് ഇറങ്ങുന്നത്. ഇംഗ്ലീഷ്, സ്പാനിഷ്, പോര്‍ചുഗീസ്, ഫ്രെഞ്ച്, ജര്‍മ്മന്‍, പോളീഷ് എന്നീ ഭാഷകളില്‍ പത്രം ആഴ്ചപ്പതിപ്പായാണ് ഇറങ്ങുന്നത്. ഇന്ത്യയില്‍ ഇതിന്റെ ഇംഗ്ലീഷ് പതിപ്പ് പ്രസിദ്ധീകരിക്കുന്നത് കാര്‍മല്‍ ഇന്റര്‍നാഷണല്‍ പബ്ലിഷിങ് ഹൌസാണ്.




മലയാളം പതിപ്പിന്റെ ആദ്യ കോപ്പികള്‍ ജൂലൈ 3ന് കേരളത്തില്‍ വിതരണം ചെയ്യും എന്ന് വത്തിക്കാന്‍ പത്രം അറിയിച്ചു.

Labels:

  - ജെ. എസ്.
   ( Thursday, June 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസികള്‍ക്കായി മലയാളം മിഷ്യന്‍
ലോകമെമ്പാടുമുള്ള മലയാളികളുടെ ഇടയില്‍ മലയാള ഭാഷയും സംസ്ക്കാ‍രവും പ്രചരിപ്പിക്കുന്നതിനായി കേരള സര്‍ക്കാര്‍ മലയാളം മിഷ്യന്‍ സ്ഥാപിക്കും.


പ്രശസ്ത കവി ശ്രീ ഓ.എന്‍.വി. കുറുപ്പിന്റെ നേതൃത്വത്തിലുള്ള വിദഗ്ദ്ധ സമിതി സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും ഒരു സ്വയംഭരണ സ്ഥപനമായി കേരള മിഷ്യന്‍ സ്ഥാപിക്കുക എന്ന് മുഖ്യമന്ത്രി ശ്രീ വി. എസ്. അച്യുതാനന്ദന്‍ വിശദീകരിച്ചു.


ഇന്ത്യയ്ക്കകത്തും പുറത്തുമായി പ്രവാസി മലയാളികളുടെ സാന്ദ്രത കൂടിയ സ്ഥലങ്ങളിലെല്ലാം മലയാള ഭാഷാ പഠന കേന്ദ്രങ്ങള്‍ സ്ഥാപിക്കാന്‍ വിദഗ്ദ്ധ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.


വിദ്യാഭ്യാസ മേഖലയില്‍ മലയാളം നിര്‍ബന്ധിത വിഷയമാക്കാനും സമിതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇംഗ്ലീഷ് മീഡിയം സ്കൂളുകളില്‍ മലയാളം പഠിപ്പിക്കുവാന്‍ ചുരുങ്ങിയത് രണ്ട് പീരിയഡെങ്കിലും നീക്കി വെയ്ക്കണം. മലയാളത്തിന് പരീക്ഷ വെച്ച് ഇതിലെ വിജയത്തിന്റെ അടിസ്ഥനത്തില്‍ മാത്രമേ ക്ലാസ് കയറ്റം നല്‍കാവൂ.


മലയാളം മിഷ്യന്റെ വകയായി സര്‍ക്കാര്‍ സ്ഥാപിയ്ക്കുന്ന പഠനകേന്ദ്രങ്ങളില്‍ മലയാളം ഡിപ്ലോമ കോഴ്സുകളും ലഭ്യമാക്കും.


വിദഗ്ദ്ധ സമിതിയില്‍ കവയത്രി സുഗതകുമാരി, നടകകൃത്തായ പിരപ്പന്‍ കോട് മുരളി, അദ്ധ്യാപകനായ എഴുമറ്റൂര്‍ രാജരാജ വര്‍മ എന്നിവരും അംഗങ്ങളാണ്.


ഇത്തരം സാംസ്കാരിക കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്നത് പ്രവാസികളുടെ ഏറെക്കാലമായ ആവശ്യങ്ങളിലൊന്നായിരുന്നു. ഈ വര്‍ഷത്തെ ഗവര്‍ണറുടെ നിയമസഭാ അഭിസംബോധനയിലും ഇത് പരാമര്‍ശിക്കപ്പെട്ടിരുന്നു.

Labels: ,

  - ജെ. എസ്.
   ( Thursday, June 19, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കേരളത്തിലെ കമ്പ്യൂട്ടറുകളില്‍ ഇനി മലയാളം - വി. എസ്.
മലയാള ഭാഷ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുക വഴി വിവര സാങ്കേതിക വിദ്യ സാധാരണക്കാരന് പരമാവധി പ്രയോജനപ്പെടുത്തുവാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ നയത്തിന്റെ ഭാഗമായ “നമ്മുടെ കമ്പ്യൂട്ടര്‍, നമ്മുടെ ഭാഷ” എന്ന സംസ്ഥാന തല പ്രചാരണ സംരംഭം മുഖ്യമന്ത്രി വി. എസ്. അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു.




അടുത്ത മൂന്ന് വര്‍ഷത്തിനകം ഇതിന്റെ പ്രയോജനം 50 ലക്ഷം കുടുംബങ്ങള്‍ക്ക് ലഭ്യമാകും എന്ന് ഉദ്ഘാടന പ്രസംഗത്തില്‍ മുഖ്യമന്ത്രി അറിയിച്ചു.




പദ്ധതിയുടെ ആദ്യ പടിയായി കമ്പ്യൂട്ടറുകളുടെ ഉപയോഗത്തില്‍ മലയാളത്തിന്റെ സാദ്ധ്യതയെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കും. സംസ്ഥനത്ത് ഉടനീളം ഉള്ള മൂവായിരത്തോളം അക്ഷയ കേന്ദ്രങ്ങള്‍ വഴി മലയാളം ഉപയോഗിക്കുവാനുള്ള പരിശീലനം നല്‍കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും ഈ ഉദ്ദ്യമത്തില്‍ പങ്കു ചേരും.




അന്താരാഷ്ട്ര മാതൃഭാഷാ വര്‍ഷമായി ആചരിക്കുന്ന ഈ വര്‍ഷം കേരളത്തിന്റെ ഈ മാതൃക മറ്റ് ഭാഷാ സമൂഹങ്ങള്‍ക്കും തങ്ങളുടെ ഭാഷയില്‍ വിവര സാങ്കേതിക വിദ്യ ഉപയോഗിക്കുവാനുള്ള പ്രചോദനം ആവട്ടെ എന്ന് വി. എസ്. പ്രത്യാശ പ്രകടിപ്പിച്ചു.




മലയാളം കമ്പ്യൂട്ടിങ്ങിനെ പറ്റിയുള്ള സര്‍ക്കാരിന്റെ വെബ് സൈറ്റ് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.



നിങ്ങളൂടെ കമ്പ്യൂട്ടറില്‍ മലയാളം കൈകാര്യം ചെയ്യാനുള്ള സഹായം ഇവിടെ ലഭ്യമാണ്.

Labels: , , ,

  - ജെ. എസ്.
   ( Monday, June 09, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



രണ്ടാം ബ്ലോഗ് ശില്പശാല ഏപ്രില് 27നു കോഴിക്കോട്
പ്രസ്തുത ശില്പശാലയില്‍ ബ്ലോഗിനെക്കുറിച്ചും ബ്ലോഗിന്റെ സാങ്കേതികവശങ്ങളെക്കുറിച്ചും വിശദമായ ക്ലാസുകള്‍ ഉണ്ടായിരിക്കുന്നതാണ്. കോഴിക്കോട് കല്ലായി റോഡിലുള്ള സഹകരണ അര്‍ബ്ബന്‍ ബാങ്ക് ആഡിറ്റോറിയത്തില്‍ ഉച്ചക്ക് 2 മണിക്ക് ശില്പശാല ആരംഭിക്കും. ശില്പശാലയില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ blogacademy@gmail.com എന്ന വിലാസത്തില്‍ ഇമെയില്‍ അയക്കുകയോ താഴെപ്പറയുന്ന ഫോണ്‍ നമ്പറുകളില്‍ (9745030154, 9447619890) വിളിച്ച് രജിസ്റ്റര്‍ ചെയ്യുകയോ ചെയ്യേണ്ടതാണ്. ശില്പശാലയില്‍ പ്രവേശനം സൌജന്യമായിരിക്കും.




മലയാളം ബ്ലോഗിന്റെ പ്രചരണത്തിനും, വികാസത്തിനും വേണ്ടി പ്രവര്‍ത്തിക്കാനുള്ള പൊതു വേദി എന്ന നിലയില്‍ കേരളാ ബ്ലോഗ് അക്കാദമി പ്രവര്‍ത്തിച്ചു തുടങ്ങി.





കേരളാ ബ്ലോഗ് അക്കാദമി ഒരു അധികാര സ്ഥാപനമല്ല. നിശ്ചിത ഭരണ ഘടനയോ, ഭാരവാഹികളോ ഉള്ള സംഘടനയുമല്ല. ബ്ലോഗ് അക്കാദമി എന്നത് ഒരു ആശയത്തില്‍ നിന്നും ഉടലെടുത്ത താല്‍ക്കാലിക സംവിധാനമാണ്. മലയാളം ബ്ലോഗേഴ്സല്ലാത്തവര്‍ക്ക് ബ്ലോഗിങ്ങിന്റെ പ്രാഥമിക കാര്യങ്ങള്‍ ലളിതമായി നേരില്‍ പരിചയപ്പെടുത്തുന്ന ശില്‍പ്പശാലകളിലൂടെ ബ്ലോഗിങ്ങ് പ്രചരിപ്പിക്കുകയാണ് അക്കാദമിയുടെ പ്രഥാന പ്രവര്‍ത്തനം. മലയാളത്തെ സ്നേഹിക്കുന്ന ആര്‍ക്കും ഇതുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കാം. ബ്ലോഗര്‍മാര്‍ക്ക് ഈ വേദിയില്‍ വലിപ്പച്ചെറുപ്പങ്ങളോ ഭേദഭാവങ്ങളോ ഇല്ല. എല്ലാവരും സമന്മാരും ബഹുമാന്യരുമാണ്. ബ്ലോഗിങ്ങ് ജനകീയമാകുന്നതോടെ ഈ ബ്ലോഗ് അക്കാദമി സ്വയം ഇല്ലാതാകുന്നതായിരിക്കും.


കേരള ബ്ലോഗ് അക്കാദമിയുടെ ബ്ലോഗ്: http://keralablogacademy.blogspot.com/


ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളുമായി സഹകരിക്കാനാഗ്രഹിക്കുന്നവര്‍ തങ്ങള്‍ക്ക് സൌകര്യപ്രദമായ ജില്ലയുടെ ബ്ലോഗ് അക്കാദമി ബ്ലോഗില്‍ ഏതെങ്കിലും പോസ്റ്റിനു താഴെ ഈ മെയില്‍ വിലാസം ഒരു കമന്റായി നല്‍കിയാല്‍ മറ്റു ബ്ലോഗ്ഗര്‍മാര്‍ക്ക് ബന്ധപ്പെടാനുള്ള വഴിയൊരുങ്ങുകയും, തുടര്‍ പരിപാടികളില്‍ കഴിയുന്ന വിധം സഹകരിക്കാനാകുന്നതുമാണ്. ഇതുകൂടാതെ blogacademy@gmail.com എന്ന വിലാസത്തില്‍ മെയിലയച്ചാലും മതിയാകും.





ബ്ലോഗ് അക്കാദമിയുടെ ആദ്യ ശില്പശാല കണ്ണൂരില്‍ വച്ചു മാര്‍ച്ച് 23നു നടക്കുകയുണ്ടായി. 35 പേരോളം പങ്കെടുത്ത പ്രസ്തുത ശില്പശാല വന്‍ വിജയമായിരുന്നു. പ്രസ്തുത ശില്പശാലയില്‍ വച്ചു തന്നെ ബ്ലോഗാര്‍ത്ഥികള്‍ ബ്ലോഗുകള്‍ തുടങ്ങുകയുണ്ടായി. ശില്പശാലയുടെ ചിത്രങ്ങളും അവലോകനവും വായിക്കാന്‍ താഴെ പറയുന്ന ലിങ്കുകള്‍ കാണുക: http://keralablogacademy.blogspot.com/2008/03/blog-post.htmlhttp://kannuran.blogspot.com/2008/03/blog-post_23.html

Labels: ,

  - ജെ. എസ്.
   ( Sunday, April 20, 2008 )    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്