26 March 2009

ഇന്ത്യയും പാക്കിസ്ഥാനും ഐക്യത്തോടെ സഹവര്‍ത്തിക്കുന്നത് എന്റെ സ്വപ്നം : കലാം

യൂറോപ്പില്‍ അയല്‍ രാജ്യങ്ങള്‍ ഐക്യത്തോടെയും ഒരുമയോടെയും സഹവര്‍ത്തിക്കുന്നത് പോലെ ഇന്ത്യക്കും പാക്കിസ്ഥാനും ഒത്തൊരുമയോടെ നിലനില്‍ക്കാന്‍ ആവും എന്നാണ് താന്‍ കരുതുന്നത് എന്ന് മുന്‍ രാഷ്ട്രപതി എ. പി. ജെ. അബ്ദുള്‍ കലാം പ്രത്യാശ പ്രകടിപ്പിച്ചു. വര്‍ഷങ്ങളോളം തമ്മില്‍ തമ്മില്‍ യുദ്ധവും സ്പര്‍ധയും വെച്ചു പുലര്‍ത്തിയ യൂറോപ്പിലെ രാജ്യങ്ങള്‍ തങ്ങളുടെ അഭിപ്രായ വ്യത്യാസങ്ങള്‍ എല്ലാം മാറ്റി വെച്ച് യൂറോപ്യന്‍ യൂണിയന്‍ രൂപീകരിച്ച് തങ്ങളുടെ സംഘ ബലം കൂട്ടുകയാണ് ഉണ്ടായത്. ഇതേ മാതൃക തന്നെ ഇന്ത്യക്കും പാക്കിസ്ഥാനും സ്വീകരിക്കാവുന്നതാണ്. പതിവു പോലെ യുവാക്കളുമായുള്ള സംവാദത്തിനിടയിലാണ് കലാം ഈ അഭിപ്രായം പറഞ്ഞത്. കാശ്മീര്‍ പ്രശ്നത്തില്‍ രമ്യമായ ഒരു പരിഹാരത്തില്‍ ഇന്ത്യക്കും പാക്കിസ്ഥാനും എത്തി ചേരാന്‍ ആവുമോ എന്ന ജലന്ധറിലെ ഒരു എഞ്ചിനീയറിങ് കോളെജ് വിദ്യാര്‍ത്ഥിയുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.




നിരന്തരമായ ഭീകര ആക്രമണങ്ങള്‍ക്കും സാമ്പത്തിക മാന്ദ്യതക്കും ഇടയില്‍ പെട്ട് ഉഴലുന്ന ഇന്ത്യക്ക് ഇനി വികസിത രാജ്യമായി മാറാന്‍ ആകുമോ എന്നായിരുന്നു മറ്റൊരു ചോദ്യം. 2020 ആവുമ്പോഴേക്കും ഇന്ത്യ ഒരു വികസിത രാജ്യമായി മാറും എന്ന കലാമിന്റെ സ്വപ്നത്തെ കുറിച്ചായിരുന്നു ഈ ചോദ്യം പരാമര്‍ശിച്ചത്. വളര്‍ച്ചയുടെ പാതയില്‍ പല തരം വെല്ലുവിളികളും രാജ്യത്തിനു നേരിടേണ്ടതായി വരും. ഇവക്കു മുന്നില്‍ പകച്ചു നില്‍ക്കാതെ ലക്ഷ്യ ബോധത്തോടെ മുന്നേറുകയാണ് വേണ്ടത്, കലാം മറുപടി പറഞ്ഞു. ഗ്രാമീണ സമ്പദ് ഘടന ശക്തിപ്പെടുത്തേണ്ടുന്ന ആവശ്യകത അദ്ദേഹം എടുത്തു പറയുകയുണ്ടായി. നമ്മുടേത് ഒരു സംരക്ഷിത സമ്പദ് ഘടനയാണ്. ഇന്ത്യാക്കാര്‍ പൊതുവേ സമ്പാദ്യ ശീലമുള്ളവരും ആണ്. ഇത് രണ്ടും ഈ ഘട്ടത്തില്‍ നമ്മെ തുണക്കും. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ നമ്മുടെ വളര്‍ച്ചാ നിരക്ക് 9 ശതമാനം ആയിരുന്നത് സ്സ്മ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് 6.57 ശതമാനം ആയിട്ടുണ്ട്. എന്നാല്‍ ഗ്രാമീണ സമ്പദ് വ്യവസ്ഥയെ ശക്തിപ്പെടുത്തിയാല്‍ അടുത്ത വര്‍ഷത്തോടെ അത് വീണ്ടും 9 ശതമാനം ആകും എന്നും കലാം അറിയിച്ചു.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്