18 May 2008

പോലീസ് സ്റ്റേഷനില്‍ തോക്ക് സ്വാമിയുടെ വിളയാട്ടം

തോക്കുമായ് എത്തിയ ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ ആലുവ പോലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. ആത്മഹത്യാഭീഷണി മുഴക്കിയതിനെ തുടര്‍ന്നാണ് ഇയാളെ സ്റ്റേഷനില്‍ കൊണ്ടു വന്നത്. തോക്ക് ചൂണ്ടി പോലീസുകാരേയും മാധ്യമ പ്രവര്‍ത്തകരേയും ഭീഷണിപ്പെടുത്തിയ ഇയാള്‍ രണ്ട് തവണ വെടി വെച്ചു. ആലുവയിലെ അശോകപുരത്തില്‍ നിന്നുള്ള വീട്ടില്‍ നിന്നാണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ താന്‍ ആത്മഹത്യ ചെയ്യാന്‍ പോകുകയാണെന്ന് മാധ്യമങ്ങളെ അറിയിച്ചത്. വിവരമറിഞ്ഞെത്തിയ പോലീസ്മഹേശ്വര ഭദ്രാനന്ദയെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. മാധ്യമ പ്രവര്‍ത്തകരും സ്റ്റേഷനിലെത്തി. ആത്മഹത്യാ ഭീഷണി മുഴക്കിയ ഭദ്രാനന്ദ പക്ഷെ തോക്ക് കൈയില്‍ നിന്ന് താഴെ വെയ്ക്കാന്‍ കൂട്ടാക്കിയില്ല.സ്റ്റേഷനില്‍ ആളുകള്‍ കൂടിയതോടെ ഭദ്രാനന്ദ നാടകീയമായി രണ്ടു തവണ നിരയൊഴിച്ചു. പോലീസ് തോക്ക് തട്ടി മാറ്റിയതോടെയാണ് അപകടം ഒഴിവായത്. വടിവെപ്പിനിടയില്‍ കൈയ്ക്ക് പരിക്കേറ്റ ഭദ്രാനന്ദയെ പോലീസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വധ ശ്രമത്തിനും ആത്മഹത്യാ ശ്രമത്തിനുമാണ് ഭദ്രാനന്ദയ്ക്കെതിരെ പോലീസ് കേസെടുത്തിരിക്കുന്നത്. രണ്ട് ദിവസം മുന്‍പ് കാറില്‍ ബീക്കണ്‍ ലൈറ്റ് ഉപയോഗിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഭദ്രാനന്ദയ്ക്കെതിരെ എറണാകുളം സെന്‍ട്രല്‍ പോലീസും കേസെടുത്തിരുന്നു. തനിക്കെതിരെയുള്ള ആരോപണങ്ങളെല്ലാം തന്റെ തലയില്‍ കെട്ടിവെച്ചിരിക്കുകയാണെന്നും ഇനിയും ഒരു സ്വാമിയേയും ഇത് പോലെ ക്രൂശിക്കരുത് എന്നും ഇയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.




തോക്ക് കൈവശം വെയ്ക്കുന്നതിന് ഇയാള്‍ക്ക് പോലീസിന്റെ അനുമതി ഇല്ലായിരുന്നു. ഇതിനെ കുറിച്ച് അന്വേഷിക്കണമെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ ജില്ലാ കലക്ടറോട് ആവശ്യപ്പെട്ടു.




ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയ്ക്ക് മാര്‍ച്ച് 31നാണ് എറണാകുളം എ.ഡി.എം. തോക്കിനുള്ള ലൈസന്‍സ് നല്‍കിയത്. വിശ്വസനീയമായ കാരണങ്ങള്‍ കൊണ്ടാണ് ഭദ്രാനന്ദയ്ക്ക് തോക്കിനുള്ള ലൈസന്‍സ് നല്‍കുന്നതെന്നാണ് എ.ഡി.എം. ഉത്തരവില്‍ പറയുന്നത്. ലൈസന്‍സ് നല്‍കിയതിന് ശേഷമാണ് ഉത്തരവിന്റെ കോപ്പി തഹസില്‍ദാര്‍ക്കും സെന്‍ട്രല്‍ എസ്.ഐ.ക്കും കിട്ടിയത്. എന്നാല്‍ തങ്ങളുടെ അനുമതി റിപ്പോര്‍ട്ടില്ലാതെ തോക്കിനുള്ള ലൈസന്‍സ് നല്‍കാന്‍ ആര്‍ക്കും കഴിയില്ലെന്നാണ് പോലീസിന്റെ വാദം. എ.ഡി.എം.ന്റെ ഉത്തരവിന്റെ കോപ്പി കിട്ടിയതിന് ശേഷം ഭദ്രാനന്ദയുടെ തോക്കിന് നല്‍കിയ ലൈസന്‍സ് റദ്ദ് ചെയ്യണമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭദ്രാനന്ദയുടെ മറ്റ് പശ്ചാത്തലങ്ങളൊന്നും തോക്കിന് ലൈസന്‍സ് നല്‍കുമ്പോള്‍ അറിഞ്ഞില്ലെന്നായിരുന്നു എ.ഡി.എം. എ.കെ. തങ്കപ്പന്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞത്.




തോക്കിന് ലൈസന്‍സ് ഉണ്ടെന്ന് സ്വാമി ഹിമവല്‍ മഹേശ്വര ഭദ്രാനന്ദ പറഞ്ഞു. തന്നെ കുടുക്കാന്‍ ശ്രമിക്കുകയാണെന്നും മഹേശ്വര കൂട്ടിച്ചേര്‍ത്തു.





പോലീസിന്റെ റിപ്പോര്‍ട്ടില്ലാതെ ഭദ്രാനന്ദന് ലൈസന്‍സ് ലഭിച്ചത് എങ്ങനെ എന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.





ആലുവ പോലീസ് സ്റ്റേഷനിലുണ്ടായ സംഭവം പോലീസിന്റെ അന്തസ്സ് കെടുത്തുന്നതാണെന്ന് മുഖ്യമന്ത്രി വി. എസ്. അച്ച്യുതാനന്ദന്‍ പറഞ്ഞു. സ്വാമി തോക്കുമായി പോലീസ് സ്റ്റേഷനില്‍ എത്തിയത് എങ്ങനെ എന്ന് അന്വേഷിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.





കൊച്ചിയില്‍ ആത്മഹത്യാ ഭീഷണി മുഴക്കി വെടി ഉതിര്‍ത്ത ഹിമവല്‍ ഭദ്രാനന്ദയുടെ ആലുവയിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ഭദ്രാനന്ദയുടെ തോക്കിന്റെ ലൈസന്‍സ് അമ്മയില്‍ നിന്നും പോലീസ് കണ്ടെടുത്തു. ഇടപ്പള്ളിയിലും തിരുവനന്തപുരത്തും രണ്ടു ബാങ്കുകളിലായി ഭദ്രാനന്ദയ്ക്ക് അക്കൌണ്ടുകള്‍ ഉള്ളതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സ നല്‍കിയ ശേഷം ആലുവ പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടു വന്ന ഭദ്രാനന്ദയെ ഐ.ജി. യും റൂറല്‍ എസ്. പി. യും ചോദ്യം ചെയ്തു. പോലീസ് അറിയാതെ എങ്ങനെയാണ് ഭദ്രാനന്ദയ്ക്ക് തോക്കിന് ലൈസന്‍സ് കിട്ടിയത് എന്ന കാര്യം അന്വേഷിക്കുമെന്ന് ഐ. ജി. മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.




തിരുവനന്തപുരം കുമാരപുരം സ്വദേശി ഹേമചന്ദ്രന്റേയും മധൂജയുടേയും മകന്‍ അരുണ്‍ ചന്ദ് ആണ് ഹിമവല്‍ മഹേശ്വര ഭദ്രാനന്ദയായത്. നാട്ടില്‍ വേരുറയ്ക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേയ്ക്കും പിന്നീട് കൊച്ചിയിലേയ്ക്കും താവളം മാറ്റുകയായിരുന്നു.




കോഴിക്കോട്ട് നിന്നും ഇയാളെ നാട്ടുകാര്‍ ഓടിക്കുകയും ചെയ്തു.



തിരുവനന്തപുരത്തെ ഒരു കോളേജില്‍ പ്രീഡിഗ്രിക്ക് ചേര്‍ന്ന അരുണ്‍ ചന്ദ് ബാങ്ക്ലൂരില്‍ ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സ് പഠിക്കാന്‍ പോയി തിരികെയെത്തി. മാനസിക വിഭ്രാന്തി കാണിക്കുകയും ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലര്‍ത്തുകയും ചെയ്ത അരുണ്‍ ചന്ദിനെ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും ഇറക്കി വിടുകയായിരുന്നു. ക്രിമിനല്‍, കഞ്ചാവ് കേസുകളിലും അരുണ്‍ ചന്ദ് പ്രതിയാണ്. സ്വാമിയായി തിരുവനന്തപുരത്ത് അവതരിച്ചെങ്കിലും നാട്ടുകാര്‍ അംഗീകരിക്കാത്തതിനെ തുടര്‍ന്ന് കോഴിക്കോട്ടേക്ക് മാറി. 2005 സെപ്റ്റമ്പര്‍ 11ന് ഹിമവല്‍ ഭദ്രാനന്ദ എന്ന പേരില്‍ കോഴിക്കോട് മാങ്കാവില്‍ വൈദ്യശാല തുടങ്ങാനെന്ന പേരില്‍ ഒരു വീട് വാടകയ്ക്കെടുത്തിരുന്നു. വീട്ടില്‍ അര്‍ധരാത്രി ആളുകള്‍ വന്നു പോകുന്നത് പതിവായി. ഒപ്പം പൂജയും ഭജനയും തുടങ്ങിയതോടെ സംശയം തോന്നിയ നാട്ടുകാര്‍ ഇയാളെ ഓടിക്കുകയായിരുന്നു. രണ്ട് മാസം ഇവിടെ കഴിഞ്ഞ ഭദ്രാനന്ദ വാടക പോലും നല്‍കാതെയാണ് സ്ഥലം വിട്ടത്. പിന്നീട് കൊച്ചിയിലെത്തിയ ഇയാള്‍ക്ക് രാഷ്ട്രീയ സിനിമാ രംഗങ്ങളില്‍ അനുയായികള്‍ ഉണ്ടായി. സാമൂഹ്യ സേവനത്തിനെന്ന പേരില്‍ കര്‍മ എന്ന സംഘടനയും രൂപീകരിച്ചു. നിയമവിരുദ്ധ ഇടപാടുകളോ സമ്പാദ്യങ്ങളോ ഭദ്രാനന്ദയ്ക്ക് ഉണ്ടായിരുന്നോ എന്നാണിപ്പോള്‍ പോലീസ് അന്വേഷിക്കുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്