10 October 2008

വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും ചേരാം : പാക്കിസ്ഥാന്‍

ഇറാന്‍ - പാക്കിസ്ഥാന്‍ - ഇന്ത്യാ വാതക കുഴല്‍ പദ്ധതിയില്‍ ഇന്ത്യയ്ക്ക് എപ്പോള്‍ വേണമെങ്കിലും പങ്ക് ചേരാം എന്ന് പാക്കിസ്ഥാന്‍ പ്രധാന മന്ത്രി യൂസഫ് രാസാ ഗിലാനി അറിയിച്ചു. പാക്കിസ്ഥാന്‍ സന്ദര്‍ശിയ്ക്കുന്ന ഇറാന്‍ വിദേശ കാര്യ മന്ത്രി മനൂച്ചര്‍ മൊട്ടാക്കിയുമായി വാതക കുഴല്‍ പദ്ധതിയെ പറ്റി ചര്‍ച്ച ചെയ്യവെയാണ് ഗിലാനി ഈ അഭിപ്രായം അറിയിച്ചത്. പദ്ധതിയുടെ തുടക്കം ഇറാനും പാക്കിസ്ഥാനും ചേര്‍ന്നാവും. ഇന്ത്യയ്ക്ക് പദ്ധതിയില്‍ പിന്നീട് ചേരാവുന്നതാണ്. പദ്ധതിയുടെ നടത്തിപ്പിനായി ഇറാനും പാക്കിസ്ഥാനും സംയുക്തമായി ഒരു കമ്പനി രൂപീകരിയ്ക്കും. പദ്ധതിയെ സംബന്ധിയ്ക്കുന്ന ഇനിയും പരിഹരിയ്ക്കപ്പെടാതെ കിടക്കുന്ന വിശദാംശങ്ങളില്‍ എത്രയും പെട്ടെന്ന് തീരുമാനം ഉണ്ടാക്കും. വാതക വില്‍പ്പന കരാര്‍ ഉടന്‍ തന്നെ ഒപ്പു വെയ്ക്കും എന്നും ഗിലാനി അറിയിച്ചു.




വാതക പദ്ധതിയുടെ നടത്തിപ്പിന് ഇറാന്‍ സന്നദ്ധമാണ്. പാക്കിസ്ഥാനുമായി നിലനില്‍ക്കുന്ന തര്‍ക്ക വിഷയങ്ങളില്‍ തന്റെ സന്ദര്‍ശന വേളയില്‍ തന്നെ പരിഹാരം കാണാന്‍ ആവും എന്ന് മൊട്ടാക്കി പ്രത്യാശ പ്രകടിപ്പിച്ചു.




പദ്ധതിയില്‍ പങ്കാളിയാകുന്നതിന് വൈകുന്നതിന് പാക്കിസ്ഥാന്‍ ഇന്ത്യയെ വിമര്‍ശിച്ചു. എന്തായാലും പാക്കിസ്ഥാന്‍ ഇറാനുമായി ചേര്‍ന്ന് പദ്ധതി മുന്നോട്ട് കൊണ്ടു പോകും. ഇന്ത്യയ്ക്ക് പിന്നീട് ഇതില്‍ പങ്ക് ചേരാവുന്നതാണ്.




പാക്കിസ്ഥാന്‍ പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി ഒക്ടോബര്‍ 14ന് ചൈന സന്ദര്‍ശിയ്ക്കുന്ന വേളയില്‍ ഈ പദ്ധതിയില്‍ പങ്കാളിയാവാന്‍ ചൈനയെ ഔപചാരികമായി ക്ഷണിയ്ക്കും എന്നാണ് അറിയുന്നത്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്