20 February 2009

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആസ്ത്രേലിയയില്‍ സാമൂഹിക വിലക്കുകള്‍

വ്യത്യസ്തവും വൈവിധ്യവും ആയ സമൂഹങ്ങളേയും സംസ്ക്കാരങ്ങളേയും തങ്ങളുടെ മണ്ണിലേക്ക് എന്നും സ്വാഗതം ചെയ്യുകയും, അവരുടെ സാമൂഹ്യ സാംസ്ക്കാരിക സ്വത്വം നഷ്ടപ്പെടാതെ തങ്ങളുടെ പൊതു സാമൂഹിക ധാരയില്‍ നില നില്‍ക്കുകയും ചെയ്യുവാന്‍ കഴിയുന്ന വിശാലമായ സാമൂഹിക കാഴ്ച്ചപ്പാടിനും സഹിഷ്ണുതക്കും പേര് കേട്ട ആസ്ത്രേലിയയില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് നേരെ അടുത്ത കാലത്ത് നടന്ന വംശീയ ആക്രമണങ്ങളെ നേരിടുന്ന ശ്രമത്തിന്റെ ഭാഗമായി മെല്‍ബോണിലെ പോലീസ് ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നു. ഇന്ത്യാക്കാര്‍ക്ക് നേരെയുള്ള ഇത്തരം ആക്രമണങ്ങള്‍ ആസ്ത്രേലിയയില്‍ “കറി ബാഷിങ്” എന്നാണ് അറിയപ്പെടുന്നത്.




ഇന്ത്യന്‍ ഭാഷകളില്‍ ഉച്ചത്തില്‍ സംസാരിക്കുന്നതിന് വിലക്ക് ഏര്‍പ്പെടുത്തിയ പോലീസ് ഇവര്‍ പൊതു സ്ഥലത്ത് തങ്ങളുടെ പെരുമാറ്റ രീതികള്‍ നിയന്ത്രിക്കണം എന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ആസ്ത്രേലിയയിലെ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സംഘടനയായ ഫെഡറേഷന്‍ ഓഫ് ഇന്‍ഡ്യന്‍ സ്റ്റ്യൂഡന്‍സ് ഓഫ് ഓസ്ട്രേലിയയുടെ (FISA) നേതാവ് രാമന്‍ വൈദ് പറയുന്നത് ഇത്തരം ഒരു വിലക്ക് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ ഉള്ളൂ എന്നാണ്. ലാപ്ടോപ്പുകളും, ഐ ഫോണ്‍, എം‌പിത്രീ പ്ലേയര്‍ എന്നിവയും മറ്റും കൊണ്ടു നടക്കരുത് എന്നും പോലീസ് ഇവരെ വിലക്കിയിട്ടുണ്ട് എന്നും ഇദ്ദേഹം അറിയിച്ചു.




ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ പെരുമാറ്റം നിയന്ത്രിക്കുന്നതിന് ആവശ്യമായ പരിശീലനം നല്‍കുവാനും പോലീസിന് പരിപാടിയുണ്ട്. എന്നാല്‍ ഇത്തരം നിയന്ത്രണങ്ങള്‍ ആഗോള തലത്തില്‍ ആസ്ത്രേലിയയുടെ പ്രതിച്ഛായക്ക് മങ്ങലേല്‍പ്പിക്കും എന്ന് ആസ്ത്രേലിയന്‍ അധികൃതര്‍ ഭയപ്പെടുന്നുമുണ്ട്. ഇത്തരം വംശീയ വിവേചനം മൂലം ആസ്ത്രേലിയയില്‍ ഉന്നത പഠനത്തിനായി വരുവാന്‍ ഇനി വിദ്യാര്‍ത്ഥികള്‍ മടിക്കും എന്നും ചൂണ്ടി കാണിക്കപ്പെടുന്നു.

Labels: , , , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്