11 October 2008

കാശ്മീര്‍ തീവണ്ടി യാഥാര്‍ത്ഥ്യമായി

കാശ്മീര്‍ ജനതയുടെ ചിര കാല സ്വപ്നത്തിനു ചക്രങ്ങളേകി കൊണ്ട് പ്രധാന മന്ത്രി മന്‍ മോഹന്‍ സിംഗ് ആദ്യത്തെ കാശ്മീര്‍ തീവണ്ടിയ്ക്ക് പച്ച കൊടി കാണിച്ചു. സ്കൂള്‍ വിദ്യാര്‍ഥികള്‍ ആയിരുന്നു കന്നി വണ്ടിയിലെ യാത്രക്കാര്‍. യു. പി. എ. അധ്യക്ഷ സോണിയ ഗാന്ധി, റെയില്‍ വേ മന്ത്രി ലാലു പ്രസാദ് യാദവ്, ജമ്മു - കശ്മീര്‍ ഗവര്‍ണ്ണര്‍ എന്‍. എന്‍. വോഹ്റ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതര്‍ ആയിരുന്നു. പൂക്കളാല്‍ അലങ്കരിയ്ക്കപ്പെട്ട വണ്ടി ശ്രീനഗറിലെ നവ്ഗാം സ്റ്റേഷനില്‍ നിന്ന് ആണ് കന്നി യാത്രയ്ക്ക് തിരിച്ചത്.




1998 ല്‍ പ്രധാന മന്ത്രി ആയിരുന്ന ഐ. കെ. ഗുജ്റാള്‍ തുടങ്ങി വെച്ച പദ്ധതി പത്തു വര്‍ഷത്തിന് ശേഷം ഇന്നാണ് യാഥാര്‍ത്ഥ്യമായത്.




തുടക്കത്തില്‍ വണ്ടി ബദ്ഗാം ജില്ലയിലെ രാജ് വന്‍ശറില്‍ നിന്നും അനന്ത് നാഗ് വരെ ആയിരിയ്ക്കും സര്‍വീസ് നടത്തുക 66 കിലോ മീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ യാത്രയ്ക്ക് 15 രൂപയാവും വണ്ടി കൂലി. ഒന്നര മണിയ്ക്കൂര്‍ കൊണ്ട് ലക്ഷ്യ സ്ഥാനത്ത് എത്തുന്ന വണ്ടി ഇടയ്ക്കുള്ള ഏഴ് സ്റ്റേഷനുകളിലും നിര്‍ത്തും എന്നും റെയില്‍വേ അറിയിച്ചു. ദിവസേന രണ്ട് സര്‍വീസ് ഇരു വശത്തു നിന്നും ഉണ്ടാവും.




വണ്ടികളില്‍ താപ നിയന്ത്രണ സംവിധാനങ്ങളും ചാരി കിടക്കാവുന്ന സീറ്റുകളും ഉണ്ടാവും. ഇത്രയും സൌകര്യങ്ങള്‍ ഉള്ള ഒരു വണ്ടി ഇത്രയും ചെറിയ ഒരു പാതയില്‍ ഓടുന്നത് ഇന്ത്യന്‍ റെയില്‍വേയുടെ ചരിത്രത്തില്‍ തന്നെ ഇത് ആദ്യമായിട്ടാവും.




കാശ്മീര്‍ താഴ്വരയെ പക്ഷെ രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളുമായി റെയില്‍ മാര്‍ഗം ബന്ധിപ്പിയ്ക്കാന്‍ ഇനിയും വൈകും. താഴ്വരയില്‍ നിന്നും റെയില്‍ പാത പുറത്തേയ്ക്ക് കൊണ്ടു വരാന്‍ ഒട്ടനവധി തുരങ്കങ്ങള്‍ നിര്‍മ്മിയ്ക്കേ ണ്ടതായിട്ടുണ്ട്. ഇതാണ് റെയില്‍ വേയുടെ മുന്നിലെ അടുത്ത കടമ്പ.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്