05 August 2009

കൗമുദി ടീച്ചര്‍ അന്തരിച്ചു

kaumudi-teacherപ്രമുഖ സ്വാതന്ത്ര സമര സേനാനിയും ഹിന്ദി പ്രചാരകയും ആയിരുന്ന കൗമുദി ടീച്ചര്‍ (92) അന്തരിച്ചു. കണ്ണൂരില്‍ 1917-ല്‍ കടത്തനാട്ടു തമ്പുരാന്റെയും ചിറക്കല്‍ തമ്പുരാട്ടിയുടെയും മകളായി ജനിച്ച കൗമുദി ടീച്ചര്‍ ദീര്‍ഘ കാലം ഹിന്ദി അധ്യാപികയായി ജോലി നോക്കി. റിട്ടയര്‍മന്റിനു ശേഷവും ഹിന്ദി പ്രചാരകയായി തുടര്‍ന്ന അവര്‍ ഗാന്ധിയന്‍ ആശയങ്ങളെയും ആദര്‍ശങ്ങളെയും ജീവിതത്തില്‍ ഉടനീളം പിന്തുടര്‍ന്നു.
 
1934-ല്‍ വടകരയില്‍ വച്ചു നടന്ന ഒരു ചടങ്ങില്‍ വച്ച്‌ ഹരിജന ഉദ്ധാരണ ഫണ്ടിലേക്ക്‌ സംഭാവനയ്ക്കായി അഭ്യര്‍ത്ഥിച്ച ഗാന്ധിജിക്ക്‌ തന്റെ സ്വര്‍ണ്ണ ആഭരണങ്ങള്‍ നല്‍കി ക്കൊണ്ടാണ്‌ ടീച്ചര്‍ ഇന്ത്യന്‍ സ്വാതന്ത്ര ചരിത്രത്തില്‍ ഇടം പിടിക്കുന്നത്‌. അതു കേവലം നൈമിഷികമായ ആവേശത്തിന്റെ പുറത്ത്‌ ചെയ്ത കാര്യം അല്ലായിരുന്നു എന്ന് അവരുടെ തുടര്‍ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. മാതാ പിതാക്കളുടെ അനുമതിയുണ്ടോ എന്ന ഗാന്ധിജിയുടെ അന്വേഷണത്തിനു ഉണ്ടെന്ന് മറുപടി നല്‍കിയ അവര്‍ തുടര്‍ന്നുണ്ടായ സംഭാഷണ ത്തിനിടെ താനിനി ഒരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ അണിയില്ലെന്നു പ്രതിഞ്ജ ചെയ്യുകയും ചെയ്തു.
 
വിവാഹ സമയത്ത്‌ ആഭരണം അണിയാ തിരിക്കുന്നത്‌ ബുദ്ധിമുട്ടാവില്ലേ എന്ന രീതിയില്‍ പിന്നീട്‌ ഒരിക്കല്‍ ഗാന്ധിജിയുടെ അന്വേഷണത്തിനു സ്വര്‍ണ്ണത്തോട്‌ താല്‍പര്യം ഇല്ലാത്ത ആളെയേ വിവാഹം കഴിക്കൂ എന്ന് അവര്‍ മറുപടി നല്‍കി.
 
സ്വന്തം സന്തോഷ ത്തേക്കാള്‍ വലുതാണ്‌ തന്റെ ത്യാഗത്തിലൂടെ ഒരു പാടു പേര്‍ക്ക്‌ ലഭിക്കുന്ന സഹായം എന്ന് തിരിച്ചറിഞ്ഞു പ്രവര്‍ത്തിച്ച അന്നത്തെ ആ പെണ്‍കുട്ടിയുടെ കഥ ഗാന്ധിജി പിന്നീട്‌ പല വേദികളിലും പരാമര്‍ശിക്കുകയും ഇന്ത്യന്‍ യുവത്വത്തത്തിനു അതൊരു ആവേശമായി മാറുകയും ചെയ്തു. "ഹരിജന്‍" മാസികയില്‍ ഈ സംഭവത്തെ കുറിച്ച്‌ ഗാന്ധിജി ഒരു ലേഖനം എഴുതുകയുണ്ടായി. പിന്നീട്‌ ഈ ലേഖനം വിദ്യാര്‍ത്ഥി കള്‍ക്ക്‌ പഠിക്കാനായി ഹിന്ദി പുസ്തകത്തില്‍ "കൗമുദി കാ ത്യാഗ്‌" എന്ന പേരില്‍ ഇടം പിടിക്കുകയും, തന്റെ തന്നെ ജീവിതാനുഭവം ഒരു ഹിന്ദി അധ്യാപികയായ കൗമുദി ടീച്ചര്‍ക്ക്‌ തന്റെയടുക്കല്‍ ഹിന്ദി ട്യൂഷ്യനു വരുന്ന കുട്ടികളെ പഠിപ്പിക്കുവാന്‍ ഉള്ള അവസരവും ഉണ്ടായി എന്നത്‌ കൗതുക കരമാണ്‌. ജീവിതത്തില്‍ പിന്നീടൊരിക്കലും സ്വര്‍ണ്ണാ ഭരണങ്ങള്‍ ഉപയോഗി ക്കാതിരുന്ന കൗമുദി ടീച്ചര്‍ യാദൃശ്ചിക മെന്നോണം അവിവാഹി തയായി തന്നെ ജീവിതാ വസാനം വരെ തുടര്‍ന്നു.
 
ഇന്ത്യന്‍ സ്വാതന്ത്ര്യ ചരിത്രത്തിലെ മറക്കാ നാവാത്ത ഒരു സംഭവത്തിലെ നായികയെ ആണ്‌ ടീച്ചറുടെ മരണത്തിലൂടെ നഷ്ടമാകുന്നത്‌.
 
- എസ്. കുമാര്‍
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്