പ്രവാസികള്‍ മടങ്ങുമ്പോള്‍ ഗള്‍ഫില്‍ പനി ഭീതി
gulf-studentsവേനല്‍ അവധി കഴിഞ്ഞു വിദ്യാലയങ്ങള്‍ തുറക്കാറായി. ലക്ഷക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ഇന്ത്യയില്‍ നിന്നും മടങ്ങി ഗള്‍ഫിലേക്ക് എത്തുന്നത്. ലോകത്തെല്ലായിടത്തും പന്നി പനി പടര്‍ന്നു പിടിക്കുകയാണ്. ഇന്ത്യയില്‍ പനി ആയിരത്തിലേറെ പേരെ പിടി കൂടി കഴിഞ്ഞു. 19 പേര്‍ മരണത്തിനു കീഴടങ്ങി. വേനല്‍ അവധി കഴിഞ്ഞു ഗള്‍ഫിലേക്ക് ലക്ഷങ്ങള്‍ മടങ്ങുമ്പോള്‍ ഇവരില്‍ പലരും വയറസിന്റെ വാഹകരാവാം എന്ന സാധ്യത തള്ളി കളയാന്‍ ആവില്ല. കഴിഞ്ഞ വര്‍ഷം വേനല്‍ അവധി കഴിഞ്ഞ് പലരും ചിക്കുന്‍ ഗുനിയയുമായി ആയിരുന്നു തിരികെ വന്നത്. എന്നാല്‍ ഇതിനേക്കാള്‍ ഭീതിദമാണ് പന്നി പനി എന്ന് ഇത് പകരുന്നതിന്റെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. പനി ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട് ദിവസങ്ങള്‍ കൊണ്ടാണ് ഇത് ലോകമെമ്പാടും പകര്‍ന്നത്.
 
ഒരു ശീതീകരിച്ച, അടച്ച മുറിക്കുള്ളില്‍ നാല്‍പ്പതോളം കുട്ടികള്‍ തിക്കി തിരക്കി ഇരിക്കുന്ന സാഹചര്യമാണ് ഗള്‍ഫിലെ സ്കൂളുകളില്‍. ഇവരുടെ വിയര്‍പ്പിന്റെ ഗന്ധം പോലും ഈ ക്ലാസ് മുറികളെ ദുഃസ്സഹമാക്കുന്നു എന്നാണ് അധ്യാപകര്‍ പോലും പറയുന്നത്. ഈ മുറികളിലേക്കാവും പന്നി പനിയുടെ വയറസും പേറി കുട്ടികള്‍ അവധി കഴിഞ്ഞ് മടങ്ങി വരുന്നത്. ഈ അടച്ച മുറികളില്‍ വയറസ് പകര്‍ച്ച തടയുക അസാധ്യമാവും എന്നത് വളരെ ഏറെ അപകടം പിടിച്ച ഒരു സ്ഥിതി വിശേഷമാണ് കാഴ്ച വെക്കുന്നത്.
 
പന്നി പനി മൂലം മസ്ക്കറ്റിലെ ഇന്ത്യന്‍ സ്ക്കൂള്‍ ഓഗസ്റ്റ് 22 വരെ അടച്ചിടുവാന്‍ തീരുമാനിച്ചിരിക്കുന്നു. ഇവിടെ ഒരു കുട്ടി പനി മൂലം മരണമടഞ്ഞു എന്നാണ് ഇവിടെ നിന്നും ഉള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
 
പനി ഭീതി വളര്‍ത്താതിരിക്കാന്‍ വേണ്ടിയാവാം അധികൃതര്‍ മൌനം പാലിക്കുന്നത്. എന്നാല്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും പനിയെ നേരിട്ടത് വ്യാപകമായ ബോധവല്‍ക്കരണത്തിലൂടെയും വസ്തുതകള്‍ പൊതു ജനത്തിനു മുന്‍പില്‍ പരസ്യമായി വെളിപ്പെടുത്തിയും ആണ്. ഇന്ത്യയില്‍ മൂന്നില്‍ ഒന്നു പേര്‍ക്ക് പന്നി പനി ബാധിക്കാന്‍ സാധ്യത ഉണ്ടെന്ന് ഇന്ത്യന്‍ ആരോഗ്യ മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രസ്താവിച്ചത്.
 
പനി ഇവിടെയും ഒരു യാഥാര്‍ത്ഥ്യം ആണെന്ന് എല്ലാവരും മനസ്സിലാക്കി അത് പടരുന്നതിന് എതിരെ ആവശ്യമായ മുന്‍ കരുതലുകള്‍ എടുക്കുക തന്നെ വേണം. ഇതിന് പൊതുജനം അധികൃതരുമായി പരമാവധി സഹകരിക്കുകയും ഈ പ്രവര്‍ത്തനം ഒരു കൂട്ടായ സംരംഭമായി ഏറ്റെടുക്കുകയും വേണം. ഇത് നില നില്‍പ്പിന്റെ തന്നെ പ്രശ്നമാണ് എന്ന ബോധം ഒരോരുത്തര്‍ക്കും ആവശ്യമാണ്. ഇത്തരം ഒരു കൂട്ടായ പ്രവര്‍ത്തനം ഇവിടങ്ങളില്‍ നിലവില്‍ ഇല്ലാത്തതാണ്. പ്രവാസി സംഘടനകളേയും കൂട്ടായ്മകളേയും പങ്കാളികളാക്കി, ഇത്‍ സാഹചര്യത്തിന്റെ ആവശ്യമായി അംഗീകരിച്ച്, ഇത്തരം പ്രവര്‍ത്തനത്തിന് അധികൃതരും തയ്യാറായേ മതിയാകൂ.
 



H1N1 (Swine Flu) fear grips middle east as expat students return for school reopening



 
 

Labels: , , ,

  - ജെ. എസ്.
   ( Wednesday, August 12, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് ഏറ്റവും പ്രിയം യു.എ.ഇ.
venu-rajamaniആഗോള മാന്ദ്യത്തെ തുടര്‍ന്നുള്ള പ്രതിസന്ധി തുടരുന്നതിന് ഇടയിലും ഇന്ത്യന്‍ തൊഴിലാളികള്‍ ഗള്‍ഫില്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുവാന്‍ ആഗ്രഹിക്കുന്നത് യു.എ.ഇ. യില്‍ തന്നെ ആണെന്ന് യു.എ.ഇ. യിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി അഭിപ്രായപ്പെട്ടു. പതിനഞ്ച് ലക്ഷം ഇന്ത്യന്‍ തൊഴിലാളികള്‍ യു.എ.ഇ. യില്‍ ഉണ്ട്. ഇതില്‍ 12 ലക്ഷത്തോളം പേര്‍ ദുബായ്, ഷാര്‍ജ എന്നിങ്ങനെയുള്ള വടക്കന്‍ എമിറേറ്റുകളിലാണ് ഉള്ളത്. യു.എ.ഇ. യില്‍ ഏറ്റവും അധികം ഇന്ത്യാക്കാര്‍ കേരളം, തമിഴ് നാട്, ആന്ധ്ര പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഉള്ളവരാണ് എന്നാണ് ഇന്ത്യന്‍ എംബസ്സിയുടെ കണ്ടെത്തല്‍ എന്നും അദ്ദേഹം അറിയിച്ചു. 2007 നെ അപേക്ഷിച്ച് 2008ല്‍ 11.87 ശതമാനം വര്‍ധനയാണ് ഇവിടെ ജോലി ലഭിച്ചവരുടെ എണ്ണത്തില്‍ ഉണ്ടായിട്ടുള്ളത്.
 
കേരളത്തിലെ സെന്റര്‍ ഫോര്‍ ഡെവലപ്മെന്റ് സ്റ്റഡീസ് ന്റെ ആഭിമുഖ്യത്തില്‍ ഗള്‍ഫിലെ സാമ്പത്തിക പ്രതിസന്ധി ദക്ഷിണ കിഴക്കന്‍ ഏഷ്യയിലേയും ദക്ഷിണ ഏഷ്യയിലേയും പ്രവാസി ജോലിക്കാരെ എങ്ങനെ ബാധിച്ചിരിക്കുന്നു എന്ന വിഷയത്തില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുക ആയിരുന്നു വേണു രാജാമണി.
 
യു.എ.ഇ. ക്ക് പിന്നാലെ സൌദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, മലേഷ്യ എന്നീ രാജ്യങ്ങളും ഏറ്റവും അവസാനമായി ബഹറൈനും ആണ് ഇന്ത്യന്‍ തൊഴിലാളികള്‍ക്ക് പ്രിയം എന്നും അദ്ദേഹം അറിയിച്ചു.
 
അന്‍പത് ലക്ഷം ഇന്ത്യന്‍ പ്രവാസികളാണ് ഈ രാജ്യങ്ങളില്‍ തൊഴില്‍ ചെയ്യുന്നത്.

Labels: , ,

  - ജെ. എസ്.
   ( Friday, July 31, 2009 )    

0അഭിപ്രായങ്ങള്‍ (+/-)



ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു
യു.എ.ഇ.യില്‍ ദേശീയ തിരിച്ചറിയല്‍ കാര്‍ഡ് വാങ്ങാനുള്ള തിരക്ക് വര്‍ദ്ധിച്ചു. ഡിസംബര്‍ 31 ആണ് അവസാന തിയതി. അതേ സമയം, രജിസ്റ്റര്‍ ചെയ്യാനുള്ള സ്ഥലത്തെല്ലാം വന്‍ തിരക്ക് ആണ് അനുഭവപ്പെടുന്നത്. ഒരു ദിവസം മുഴുവന്‍ ക്യൂ നിന്നാലും ഫോം വാങ്ങാനാകുന്നില്ലെന്ന പരാതിയും വ്യാപകമാകുന്നു. മാത്രമല്ല, തിരക്ക് കാരണം ഓണ്‍ലൈന്‍ വഴിയുള്ള രജിസ്ട്രേഷനും പ്രാവര്‍ത്തികമാകുന്നില്ല. പുലര്‍ച്ചെ രണ്ട് മണി മുതല്‍ നാല് മണി വരെ മാത്രമേ ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടക്കുന്നുള്ളുവെന്നും റിപ്പോര്‍ട്ടുണ്ട്. 2009ല്‍ തിരിച്ചറിയല്‍ കാര്‍ഡ് ഇല്ലാത്ത സ്വദേശികളും വിദേശീയരും അടക്കം എല്ലാവരുടെയും ബാങ്ക് അക്കൗണ്ട് മരവിപ്പിക്കാന്‍ ബാങ്കുകള്‍ തീരുമാനിച്ചിരുന്നു. കൂടാതെ, സര്‍ക്കാര്‍ സേവനങ്ങളൊന്നും ലഭ്യമാകില്ല. 2010 വരെ പ്രവാസികള്‍ക്ക് പിഴയടക്കേണ്ടി വരില്ലെന്ന് അധികൃതര്‍ അറിയിച്ചു.







Labels: , , ,

  - സ്വന്തം ലേഖകന്‍
   ( Tuesday, November 18, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



പെണ്‍ വാണിഭ കേന്ദ്രത്തില്‍ നിന്ന് മലയാളി യുവതിയെ ചാനല്‍ പ്രവര്‍ത്തകര്‍ രക്ഷിച്ചു
ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ ഏഷ്യാനെറ്റ് ന്യൂസ് സംഘം രക്ഷപ്പെടുത്തി. ആയയുടെ ജോലി വാഗ്ദാനം ചെയ്ത് പറ്റിച്ചാണ് കൊല്ലം സ്വദേശിയായ ഈ യുവതിയെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ എത്തിച്ചത്. ദുബായില്‍ പെണ്‍ വാണിഭ കേന്ദ്രത്തില്‍ അകപ്പെട്ട മലയാളി യുവതിയെ രക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു ഫോണ്‍ കോള്‍ വന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണങ്ങള്‍ക്ക് ഒടുവില്‍ പെണ്‍കുട്ടിയെ ഹമരിയയിലെ ഒരു വില്ലയില്‍ താമസിപ്പിച്ചതായി വിവരം ലഭിച്ചു. ഈ വില്ലയിലെ ബോയിയെ ഫോണില്‍ വിളിച്ച് കസ്റ്റമര്‍ എന്ന വ്യാജേനെയാണ് മാധ്യമ സംഘം അവിടെ എത്തിയത്.




പെണ്‍കുട്ടിയെ പുറത്തേക്ക് കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അവിടെ കാര്യങ്ങള്‍ നോക്കി നടത്തുന്ന പോണ്ടിച്ചേരി സ്വദേശി പറഞ്ഞതോടെ പിന്നെ ബലം പ്രയോഗിക്കേണ്ടി വന്നു. വില്ലയിലെ ഓരോ മുറികളും തുറപ്പിച്ച് പെണ്‍കുട്ടിയെ താമസിപ്പിച്ച മുറി കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു.




ആയയുടെ ജോലി വാഗ്ദാനം ചെയ്ത് തന്റെ വീടിന് അടുത്തുള്ള ഒരു ആള്‍ വഴി പരിചയപ്പെട്ട ഏജന്റ് ആണ് തന്നെ ദുബായിലെത്തിച്ചതെന്ന് കൊല്ലം ജില്ലക്കാരിയായ യുവതി പറഞ്ഞു. ദുബായില്‍ എത്തി മൂന്ന് ദിവസത്തിനകം തന്നെ 23 കാരിയായ യുവതിയെ പെണ്‍ വാണിഭത്തിന് ഉപയോഗിക്കുകയായിരുന്നു.




ഹമരിയയിലെ പെണ്‍ വാണിഭ കേന്ദ്രത്തില്‍ തങ്ങള്‍ എത്തുമ്പോള്‍ മറ്റ് മുറികളില്‍ വേറെയും സ്ത്രീകള്‍ ഉണ്ടായിരുന്നു എന്ന് സംഘത്തിന് നേതൃത്വം നല്‍കിയ ഏഷ്യനെറ്റ് ദുബായ് ബ്യൂറോയിലെ ഫൈസല്‍ ബിന്‍ അഹമ്മദ് പറഞ്ഞു. എല്ലാ സൗകര്യങ്ങളും ഉള്ള മുറികളില്‍ ബോയിയുടെ മേല്‍ നോട്ടത്തിലാണ് പെണ്‍ വാണിഭ കേന്ദ്രം പ്രവര്‍ത്തിക്കുന്നത്. കേന്ദ്രത്തിന്റെ മുഖ്യ നടത്തിപ്പുകാരനായ ഒരു മലയാളി ക്യാമറയും മറ്റും കണ്ടതോടെ അവിടെ നിന്ന് പതിയെ മുങ്ങി എന്നും ഫൈസല്‍ പറയുന്നു.




പെണ്‍വാണിഭ കേന്ദ്രത്തില്‍ നിന്ന് രക്ഷപ്പെടുത്തിയ യുവതിയെ ഇപ്പോള്‍ ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റിലെ അഭയ കേന്ദ്രത്തില്‍ താമസിപ്പിച്ചിരിക്കുകയാണ്. അധികം വൈകാതെ തന്നെ ഇവരെ നാട്ടിലേക്ക് കയറ്റി വിടുമെന്ന് കോണ്‍സുലേറ്റ് അധികൃതര്‍ വ്യക്തമാക്കി.




ഇത്തരത്തില്‍ ചതിയില്‍ പ്പെട്ട് നിരവധി മലയാളി സ്ത്രീകള്‍ ഇപ്പോഴും യു.എ.ഇ. യില്‍ എത്തുന്നുണ്ട്. ഇന്ത്യ ഗവണ്‍മെന്‍റ് തന്നെയാണ് ഇത് തടയുവാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കേണ്ടത്.




ഫൈസല്‍ ബിന്‍ അഹമദിനൊപ്പം ഈ ഉദ്യമത്തില്‍ ക്യാമറമാന്‍ തന്‍വീറും, കെ. എം. സി. സി. നേതാവ് എബ്രാഹിം എളേറ്റിലും മറ്റു ചില പ്രവര്‍ത്തകരുമുണ്ടായിരുന്നു.

Labels: , , , ,

  - ജെ. എസ്.
   ( Wednesday, September 17, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



യു.എ.ഇ. കൂടുതല്‍ വിളിക്കുന്നു; സെല്‍‍ ഫോണില്‍
മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ അറബ് ലോകത്ത് യു.എ.ഇ.യ്ക്ക് ഒന്നാം സ്ഥാനം. യു.എ.ഇ.യില്‍ ഓരോ 100 പേര്‍ക്കും 173 മൊബൈല്‍ ഫോണ്‍ ഉണ്ടെന്നാണ് കണക്ക്.




ഖത്തറിനാണ് രണ്ടാം സ്ഥാനം. ഖത്തറില്‍ ഓരോ 100 പേര്‍ക്കും 150 മൊബൈല്‍ ഫോണ്‍ വീതമാണ് ഉള്ളത്. കുവൈറ്റ് ആസ്ഥാന മായുള്ള ഇന്‍റര്‍ അറബ് ഇന്‍വസ്റ്റ് മെന്‍റ് ഗാരന്‍റി കോര്‍പ്പറേഷന്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കുന്നത്. ആകെ 76 ലക്ഷം മൊബൈല്‍ വരിക്കാന്‍ യു.എ.ഇ.യിലു ണ്ടെന്നാണ് കണക്കാ ക്കുന്നത്.




മൊബൈല്‍ ഫോണ്‍ ഉപയോഗി ക്കുന്നവരുടെ എണ്ണത്തില്‍ ബഹ്റിനാണ് മൂന്നാം സ്ഥാനത്ത്.

Labels: ,

  - ജെ. എസ്.
   ( Wednesday, August 13, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



പ്രവാസികള്‍ക്ക് പരിശീലനം നല്‍കും
ഗള്‍ഫ് രാഷ്ട്രങ്ങളില്‍ ജോലി തേടി എത്തുന്ന ഇന്ത്യാക്കാര്‍ക്ക് ഇവിടത്തെ പ്രത്യേക സാഹചര്യങ്ങളില്‍ ജോലി ചെയ്യുവാനുള്ള അടിസ്ഥാന തയ്യാറെടുപ്പുകള്‍ നടത്തുവാന്‍ ഉതകുന്ന പരിശീലന പരിപാടി പ്രവാസി കാര്യ വകുപ്പ് തയ്യാറാക്കുന്നു.




ആദ്യഘട്ടമാ‍യി പതിനായിരത്തോളം പേര്‍ക്കാണ് പരിശീലനം നല്‍കുക എന്ന് പ്രവാസി കാര്യ മന്ത്രി ശ്രീ വയലാര്‍ രവി അറിയിച്ചു. ഏറ്റവും അധികം തൊഴിലാളികള്‍ ഗള്‍ഫിലേയ്ക്ക് പോകുന്ന ഇന്ത്യയിലെ എട്ട് സംസ്ഥാനങ്ങളിലാണ് പരിശീലന പരിപാടി ഒരുക്കുന്നത്. ആദ്യ ഘട്ടത്തില്‍ കേരളം, കര്‍ണ്ണാടകം, ആന്ധ്ര, തമിഴ് നാട്, പഞ്ചാബ്, ഹരിയാന, മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലാവും പദ്ധതി നടപ്പിലാക്കുക. മറ്റ് സംസ്ഥാനങ്ങളിലും അടുത്ത ഘട്ടത്തില്‍ പരിശീലന പരിപാടി സംഘടിപ്പിയ്ക്കും.

Labels: , ,

  - ജെ. എസ്.
   ( Thursday, July 10, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫില്‍ ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പ്രിയമേറുന്നു
മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള കമ്പനികള്‍ ചൈനീസ് ഉത്പന്നങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് വര്‍ധിക്കുന്നതായി സര്‍വേ റിപ്പോര്‍ട്ട്. ഇന്ത്യക്കാര്‍ അടക്കമുള്ളവര്‍ ചൈനീസ് ഉത്പന്നങ്ങള്‍ കൂടുതലായി വാങ്ങുന്നുവെന്നാണ് കണക്കാക്കുന്നത്.




മിഡില്‍ ഈസ്റ്റില്‍ നിന്നുള്ള ഭൂരിഭാഗം കമ്പനികളും ഇറക്കുമതി ചെയ്യുന്ന ചൈനീസ് ഉത്പന്നങ്ങളുടെ അളവ് വര്‍ധിപ്പിച്ചിട്ടുണ്ട്. 96 ശതമാനം കമ്പനികളും അടുത്ത ഒരു വര്‍ഷത്തേക്ക് ചൈനയില്‍ നിന്ന് കൂടുതല്‍ ഇറക്കുമതി ചെയ്യുമെന്നും സര്‍വേയില്‍ പറയുന്നു. ഗ്ലോബല്‍ സോഴ്സസ് എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച് സര്‍വേ നടത്തിയത്.




ഇന്ത്യന്‍ വംശജര്‍ പ്രത്യേകിച്ച് കേരളീയര്‍ ചൈനീസ് ഉത്പന്നങ്ങള്‍ വാങ്ങുന്നത് വര്‍ധിച്ചിട്ടുണ്ട്. അടുത്ത ആറ് മാസത്തിനകം മിക്ക ചൈനീസ് കമ്പനികളും വില വര്‍ധിപ്പിക്കുമെന്ന് ഗ്ലോബല്‍ സോഴ്സസ് ജനറല്‍ മാനേജര്‍ ബില്‍ ജെനേരി പറഞ്ഞു.




പണപ്പെരുപ്പം പല കമ്പനികളേയും ദോഷകരമായി ബാധിച്ചിട്ടുണ്ട്. 73 ശതമാനം കമ്പനികളും ഇത് സ്ഥീരീകരിച്ചതായും സര്‍വേ പറയുന്നു. ചൈനയില്‍ നിന്നുള്ള ഇറക്കുമതി വര്‍ധിച്ച സാഹചര്യത്തില്‍ ജൂണ്‍ 9 മുതല്‍ 11 വരെ ദുബായില്‍ ചൈനീസ് ഉത്പന്നങ്ങളുടെ വിപണന മേള സംഘടിപ്പിക്കാനും ഗ്ലോബല്‍ സോഴ്സസ് പദ്ധതിയിട്ടിട്ടുണ്ട്.




ഇന്ത്യയിലും ചൈനീസ് ഉത്പ്പന്ന വിപണന മേള നടത്താനും ഗ്ലോബല്‍ സോഴ്സസ് തീരുമാനിച്ചു കഴിഞ്ഞു. നവംബറിലായിരിക്കും മുംബൈയിലായിരിക്കും ഈ മേള നടക്കുക.

Labels: ,

  - ജെ. എസ്.
   ( Sunday, June 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എമിറേറ്റ്സ് ദുബായ് - കോഴിക്കോട് റൂട്ടില്‍ സര്‍വീസ് ആരംഭിക്കും
പ്രമുഖ വിമാനക്കമ്പനിയായ എമിറേറ്റ്‌സ്‌ ജൂലായ്‌ ഒന്നിനു കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ സര്‍വീസ്‌ തുടങ്ങുന്നു. ആഴ്‌ചയില്‍ ആറു ദിവസമാണ്‌ സര്‍വീസ്‌ ഉണ്ടാവുക.




നിലവില്‍ തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളില്‍നിന്ന്‌ എമിറേറ്റ്‌സ്‌ സര്‍വീസ്‌ നടത്തുന്നുണ്ട്‌. സര്‍വീസിനു മുന്നോടിയായി ഏപ്രില്‍ 26ന്‌ റോഡ്‌ഷോ സംഘടിപ്പിക്കും. കോഴിക്കോട്‌ ടൗണ്‍ ഓഫീസും എയര്‍പോര്‍ട്ട്‌ ഓഫീസും കാര്‍ഗോ ഓഫീസും തുറക്കുമെന്നും കമ്പനിയുടെ കൊമേഴ്‌സ്യല്‍ ഓപ്പറേഷന്‍സ്‌ സീനിയര്‍ വൈസ്‌ പ്രസിഡന്റ്‌ സലീം ഒബൈദുള്ള, ഇന്ത്യ-നേപ്പാള്‍ വൈസ്‌ പ്രസിഡന്റ്‌ ഒര്‍ഹാന്‍ അബ്ബാസ്‌ എന്നിവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. ആഗസ്‌ത്‌ 15 വരെ പ്രത്യേക നിരക്കിലായിരിക്കും കോഴിക്കോട്‌-ദുബായ്‌ റൂട്ടില്‍ വിമാന സര്‍വീസ്‌. ഇക്കണോമി ക്ലാസില്‍ വണ്‍വെ നിരക്ക്‌ 7500 രൂപയും റിട്ടേണ്‍ നിരക്ക്‌ 14,995 രൂപയുമാണ്‌. ബോയിങ്‌ 777-200, എയര്‍ ബസ്‌ എ 330-2 വിമാനങ്ങളാണ്‌ സര്‍വീസിനായി ഉപയോഗിക്കുന്നത്‌.




ദുബായില്‍ നിന്ന്‌ തിങ്കള്‍, ചൊവ്വ, ബുധന്‍, വെള്ളി ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ്‌ 2.15ന്‌ പുറപ്പെടുന്ന വിമാനം രാത്രി 7.50ന്‌ കോഴിക്കോട്ടെത്തും. തിരികെ കോഴിക്കോട്ടു നിന്ന്‌ രാത്രി 9.20ന്‌ പുറപ്പെട്ട്‌ 11.40ന്‌ ദുബായിലെത്തും. വ്യാഴം, ശനി ദിവസങ്ങളില്‍ പുലര്‍ച്ചെ 3.30ന്‌ ദുബായില്‍ നിന്നു പുറപ്പെട്ട്‌ രാവിലെ 9.05ന്‌ കോഴിക്കോട്ടെത്തും. കോഴിക്കോട്ടു നിന്ന്‌ രാവിലെ 10.35ന്‌ പുറപ്പെട്ട്‌ ഉച്ചയ്‌ക്ക്‌ 12.25ന്‌ ദുബായില്‍ എത്തും.




വിവിധ ഭാഗങ്ങളിലേക്ക്‌ ആഗസ്‌ത്‌ 15വരെ നിലവിലുള്ള നിരക്കുകള്‍ ചുവടെ. സെക്ടര്‍, വണ്‍വേ നിരക്ക്‌, റിട്ടേണ്‍ നിരക്ക്‌ എന്നീ ക്രമത്തില്‍.


കോഴിക്കോട്-ദുബായ്-7500, 14,995.

കോഴിക്കോട്-മസ്കറ്റ്-7500, 22,415.

കോഴിക്കോട്-ബഹ്റിന്/ദോഹ-8500, 22,415.

കോഴിക്കോട്-കുവൈത്ത്-9000, 22,415.

കോഴിക്കോട്-ദമാം-12,000, 22,415.

കോഴിക്കോട്-റിയാദ്-12,000, 25,005.

Labels: ,

  - ജെ. എസ്.
   ( Saturday, April 26, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എല്ലാ കോണ്‍ഗ്രസ്സ് സംഘടനകളുംഓ.ഐ.സി.സി യില്‍ ലയിക്കണം
യു.എ.ഇയിലെ കോണ്‍ഗ്രസ് അനുഭാവ സംഘടനകള്‍ കാലന്തരത്തില്‍ ഓവര്‍സീസ് ഇന്ത്യന്‍ കള്‍ച്ചറല്‍ കോണ്‍ഗ്രസില്‍ ലയിക്കണമെന്ന് കെ.പി.സി.സി പ്രസിഡന്‍റ് രമേശ് ചെന്നിത്തല നിര്‍ദേശിച്ചു.
ദുബായില്‍ ഇന്ത്യന്‍ മീഡിയ ഫോറം സംഘടിപ്പിച്ച മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം

Labels: ,

  - JS
   ( Friday, April 11, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫില്‍ അരിക്ക് തീവില
അരിയുടെ കയറ്റുമതി നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ നടപടി പ്രവാസികളെ പ്രതികൂലമായി ബാധിക്കും. ഇപ്പോള്‍ തന്നെ അരിക്ക് വന്‍ വില നല്‍കുന്ന പ്രവാസികള്‍ക്ക് ഇനിയും ഉയര്‍ന്ന വില നല്‍കേണ്ടിവരും. നിത്യ ചെലവ് പല മടങ്ങ് വര്‍ദ്ധിച്ച ഗള്‍ഫില്‍ ഇത് പ്രവാസികളുടെ നടുവൊടിക്കും.

കഴിഞ്ഞ മൂന്ന് മാസങ്ങള്‍ക്കിടയില്‍ നാല് പ്രാവശ്യത്തിലധികമാണ് അരിയുടെ വില യു.എ.ഇയില്‍ വര്‍ധിച്ചത്. ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം വന്ന സാഹചര്യത്തില്‍ 25 ശതമാനം വരെ അരിക്ക് വില വര്‍ധിക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി നിരോധനം ഇതിനകം തന്നെ യു.എ.ഇയിലെ അരി വിലയില്‍ പ്രകടമായി.

കിലോയ്ക്ക് രണ്ടര മുതല്‍ മൂന്ന് ദിര്‍ഹം വരെ വിലയുണ്ടായിരുന്ന അരിക്ക് ഇപ്പോള്‍ നാല് ദിര്‍ഹം വരെയാണ് വില വര്‍ധിച്ചിരിക്കുന്നത്. ഹോള്‍ സെയില്‍ വിലയിലും ഒറ്റ ദിവസം കൊണ്ട് വന്‍ മാറ്റമാണ് വന്നത്. 60 ദിര്‍ഹം വിലയുണ്ടായിരുന്ന 20 കിലോയുടെ ബാഗിന് ഇപ്പോള്‍ 70 ഉം 75 ദിര്‍ഹമായാണ് വില വര്‍ധിച്ചിരിക്കുന്നത്.

Labels: ,

  - ജെ. എസ്.
   ( Wednesday, April 02, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഗള്‍ഫില്‍ അരിയില്ല
ബസുമതി അരി ഒഴികെയുള്ള എല്ലാത്തരം അരിയുടെയും കയറ്റുമതി ഇന്ത്യ നിര്‍ത്തലാക്കിയതോടെ യു.എ.ഇ ഉള്‍പ്പടെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ അരിക്ഷാമം അനുഭവപ്പെട്ടു തുടങ്ങി.

ഈ നില തുടര്‍ന്നാല്‍ വരും ദിവസങ്ങളില്‍ അരിക്ഷാമം രൂക്ഷമാകും.

ഇന്നലെയാണ് കേന്ദ്ര മന്ത്രിസഭ കയറ്റുമതി നിയന്ത്രണം സംബന്ധിച്ച തീരുമാനമെടുത്തത്. യു.എ.ഇ. യിലെ വിതരണക്കാര്‍ക്ക് ഇതിന്റെ അറിയിപ്പ് ലഭിച്ചിട്ടുണ്ട്.

ഇന്ത്യയുടെ തീരുമാനം 1 വര്‍ഷത്തേക്ക് തുടരാനാണ് സാധ്യത. അങ്ങനെയാണെങ്കില്‍ ‍ഇത് അരി വിതരണക്കാരെയും, ഉപഭോക്താക്കളെയും പ്രതികൂലമായി ബാധിക്കും.

5 കിലോ, 10 കിലോ പാക്കറ്റുകള്‍ ഇറക്കുമതി ചെയ്യാനുള്ള അനുമതി നല്‍കിയാല്‍ പ്രശ്നത്തിന് ഒരു പരിധി വരെ പരിഹാരം കാണാന്‍ സാധിക്കുമെന്ന് നിറപറ ബ്രാന്‍ഡ് മാനേജര്‍ അനീഷ് പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി അരിക്ഷാമം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Labels: ,

  - ജെ. എസ്.
   ( Tuesday, April 01, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം
ഏപ്രീല്‍ രണ്ട് മുതല്‍ 10 വരെ അബുദാബിയില്‍ ഒട്ടക സൌന്ദര്യ മത്സരം സംഘടിപ്പിക്കുന്നു. വിവിധ അറബ് രാജ്യങ്ങളില്‍ നിന്ന് 10,000 ത്തിലധികം ഒട്ടകങ്ങള്‍ ഇതില്‍ പങ്കെടുക്കും. യു.എ.ഇയ്ക്ക് പുറമേ സൗദി അറേബ്യ, ഖത്തര്‍, ബഹ്റിന്‍, കുവൈറ്റ്, ഒമാന്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഒട്ടകങ്ങള്‍ മത്സരത്തിന് എത്തുക. മൊത്തം 350 ലക്ഷം ദിര്‍ഹമും നൂറ് കാറുകളുമാണ് വിവിധ വിഭാഗങ്ങളിലായി സമ്മാനം നല്‍കുന്നുണ്ട്. അബുദാബി സായിദ് സിറ്റിയില്‍ ആണ് മത്സരം. വയസിന്‍റെ അടിസ്ഥാനത്തില്‍ വിവിധ വിഭാഗങ്ങളിലായാണ് ഒട്ടക സൗന്ദര്യ മത്സരം സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , ,

  - ജെ. എസ്.
   ( Sunday, March 30, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകം
കുട്ടികളില്‍ പഠന വൈകല്യവും ബുദ്ധിമാന്ദ്യവും ഗള്‍ഫിലും വ്യാപകമാണെന്ന് കുട്ടികളുടെ മനോരോഗ വിദഗ്ധനും മലയാളിയുമായ ഡോ. ഫിലിപ്പ് ജോണ്‍ പറഞ്ഞു.

ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ ഹാളില്‍ ശനിയാഴ്ച രാവിലെ ഒന്‍പതര മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും ബോധവത്ക്കരണ ശില്പശാല സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. സണ്ണി കുര്യനും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Labels: , ,

  - ജെ. എസ്.
   ( Thursday, March 27, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



എസ്‌.എസ്‌.എല്‍.സി, ഹയര്‍ സെക്കണ്‍ഡറി പരീക്ഷകള്‍ ഇന്ന് മുതല്‍ ആരംഭിക്കും
ഗള്‍ഫില്‍ 15 സെന്ററുകളിലായി 625 പേരാണ്‌ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ മാത്രം 515 വിദ്യാര്‍ത്ഥികളാണ്‌ പരീക്ഷയ്‌ക്ക്‌ ഇരിക്കുന്നത്‌. ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌ ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂളാണ്‌. 117 പേരാണ്‌ ഇവിടെ എസ്‌.എസ്‌.എല്‍.സി പരീക്ഷ എഴുതുന്നത്‌. ഗള്‍ഫില്‍ 10 സെന്ററുകളിലായി 737 വിദ്യാര്‍ത്ഥികളാണ ്‌ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. യു.എ.ഇയില്‍ എട്ട്‌ സെന്ററുകളിലായി 640 പേരാണ്‌ ഹയര്‍ സെക്കന്‍ഡറി പരീക്ഷ എഴുതുന്നത്‌. ദുബായ്‌ എന്‍.ഐ മോഡല്‍ സ്‌കൂള്‍ തന്നെയാണ്‌ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തിലും ഏറ്റവും കൂടുതല്‍ വിദ്യാര്‍ത്ഥികളെ പരീക്ഷയ്‌ക്ക്‌ ഇരുത്തുന്നത്‌. 123 പേരാണ്‌ ഇവിടെ പരീക്ഷ എഴുതുന്നത്‌. എസ്‌്‌.എസ്‌.എല്‍.സി പരീക്ഷ യു.എ.ഇ സമയം ഉച്ചയ്‌ക്ക്‌ 12.15 നും ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെ 8.30 നുമാണ്‌ എല്ലാ ദിവസവും ആരംഭിക്കുക.

Labels: ,

  - ജെ. എസ്.
   ( Wednesday, March 12, 2008 )    

0അഭിപ്രായങ്ങള്‍ (+/-)



ഇന്തോ അറബ് സാംസ്ക്കാരികോത്സവത്തിന് ഔദ്യോഗിക തുടക്കം
രണ്ടാഴ്ച നീളുന്ന ഇന്തോ- അറബ് കള്‍ച്ചറല്‍ ഫെസ്റ്റ് ഇന്നലെ അബുദാബിയില്‍ ആരംഭിച്ചു. അബുദാബി കേരള സോഷ്യല്‍ സെന്‍ററും എമിറേറ്റ്സ് റൈറ്റേഴ്സ് യൂണിയനും സംയുക്തമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. ഇന്ന് രാത്രി എട്ടിന് കേരള സോഷ്യല്‍ സെന്‍ററില്‍ യു.എ.ഇ ഉന്നത വിദ്യാഭ്യാസ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക്ക് അല്‍ നഹ്യാന്‍ ഉദ്ഘാടനം ചെയ്യുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ഇന്തോ അറബ് എഴുത്തുകാര്‍ തമ്മിലുള്ള സാംസ്കാരിക വിനിമയം, മാധ്യമ സെമിനാര്‍, വനിതാ മീറ്റ്, കാവ്യോത്സവം, ചലച്ചിത്രോത്സവം, സിനിമാ വര്‍ക്ക് ഷോപ്പ്, ഡാന്‍സ് വര്‍ക്ക് ഷോപ്പ് തുടങ്ങി വൈവിധ്യമേറിയ പരിപാടികളാണ് ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ചിരിക്കുന്നത്.

Labels: , , ,

  - ജെ. എസ്.
   ( Friday, March 07, 2008 )    




വ്യാജ ചായപ്പൊടി റാസല്‍ ഖൈമയില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു
ഒരു പ്രമുഖ തേയില കമ്പനിയുടെ വന്‍ തോതിലുള്ള വ്യാജ ചായപ്പൊടി റാസല്‍ ഖൈമയില്‍ നിന്ന് അധികൃതര്‍ പിടിച്ചെടുത്തു. റാസല്‍ ഖൈമയിലെ വിവിധ സൂപ്പര്‍മാര്‍ക്കറ്റുകള്‍ ഗ്രോസറികള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ഇവ പിടിച്ചെടുത്തത്. പ്രമുഖ തേയില കമ്പനി നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് വ്യാജ ഉത്പന്നം പിടിച്ചെടുത്തതെന്ന് അധികൃതര്‍ വ്യക്തമാക്കി. വ്യാജ ഉത്പന്നം പിടികൂടിയ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ക്കും ഗ്രൈസറികള്‍ക്കും കനത്ത പിഴ നല്‍കിയിട്ടുണ്ട്.

Labels: ,

  - ജെ. എസ്.
   ( Wednesday, March 05, 2008 )    




അറബ് വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം
അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ മന്ത്രിമാരുടെ സമ്മേളനം സൗദി അറേബ്യയിലെ റിയാദില്‍ ആരംഭിച്ചു. മൂന്ന് ദിവസം നീണ്ട് നില്‍ക്കുന്ന സമ്മേളനം അറബ് രാജ്യങ്ങളിലെ വിദ്യാഭ്യാസ പുരോഗതിയെക്കുറിച്ചും ഏകീകൃത പാഠ്യ പദ്ധതിയെക്കുറിച്ചും ചര്‍ച്ച ചെയ്യും.

Labels: ,

  - ജെ. എസ്.
   ( Monday, March 03, 2008 )    




സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു
ഗള്‍ഫിലെ വിവിധ സ്കൂളുകളില്‍ സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷ ആരംഭിച്ചു. മൊത്തം ഏഴായിരിത്തോളം വിദ്യാര്‍ത്ഥികളാണ് ഈ പരീക്ഷ എഴുതുന്നത്. ഇതില്‍ 3223 പേര്‍ യു.എ.ഇയിലാണ് പരീക്ഷയ്ക്ക് ഇരിക്കുന്നത്. സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷ മറ്റന്നാള്‍ മുതല്‍ ആരംഭിക്കും. മൊത്തം 10,384 പേരാണ് ഗള്‍ഫില്‍ നിന്ന് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷ എഴുതുന്നത്. ഇതില്‍ 4452 വിദ്യാര്‍ത്ഥികള്‍ യു.എ.ഇയില്‍ നിന്നുള്ളവരാണ്.

Labels: ,

  - ജെ. എസ്.
   ( Monday, March 03, 2008 )    




ഖത്തറില്‍ അരി വില വര്‍ധിക്കും
ഖത്തര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് വിപണിയില്‍ അരിയുടെ വില വീണ്ടും വര്‍ധിക്കാന്‍ സാധ്യത. ഇന്ത്യയില്‍ നിന്ന് അരി കയറ്റുമതി ചെയ്യുന്നത് നിരോധിച്ചതോടെ മേഖലയിലെ വിപണികളില്‍ അരിവിതരണത്തിലുണ്ടായ നിയന്ത്രണമാണ് പുതിയ സാഹചര്യത്തിന് കാരണം.

Labels: ,

  - ജെ. എസ്.
   ( Tuesday, February 26, 2008 )    




ഗള്‍ഫ് മേഖലയില്‍ ഇന്ത്യന്‍ ആധിക്യം
ഗള്‍ഫ് മേഖലയിലെ പ്രധാനപ്പെട്ട രാജ്യങ്ങളിലൊന്നായ യു.എ.ഇയിലെ തൊഴിലാളികളില്‍ 75 ശതമാനവും ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്ന് പഠനറിപ്പോര്‍ട്ട്. ഇതില്‍ തന്നെ ഭൂരിഭാഗവും ഇന്ത്യയില്‍ നിന്നുള്ളവരാണ്.

Labels: , ,

  - ജെ. എസ്.
   ( Tuesday, February 26, 2008 )    






ആര്‍ക്കൈവ്സ്