01 April 2009

പുതിയ വനിതാ നിയമം താലിബാനേക്കാള്‍ കഷ്ടം

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി തിരക്കിട്ട് നടപ്പിലാക്കിയ പുതിയ വനിതാ നിയമം അഫ്ഗാനിലെ സ്ത്രീകളുടെ നില താലിബാന്‍ ഭരണത്തിനു കീഴില്‍ ഉണ്ടായതിനേക്കാള്‍ പരിതാപകരം ആക്കിയിരിക്കുന്നു. ഐക്യ രാഷ്ട്ര സഭ പുറത്തിറക്കിയ ഒരു റിപ്പോര്‍ട്ടില്‍ ഈ നിയമം ഐക്യ രാഷ്ട്ര സഭയുടെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ക്കും അഫ്ഗാന്‍ ഭരണ ഘടനക്കും വിരുദ്ധം ആണെന്ന് പറയുന്നു. അഫ്ഗാനിസ്ഥാന്‍ പാര്‍ലമെന്റിലെ വനിതാ അംഗങ്ങളും ഈ നിയമത്തിന് എതിരെ ശക്തമായ് രംഗത്ത് വന്നിട്ടുണ്ട്. ശരിയാം വണ്ണം ചര്‍ച്ച ചെയ്യാന്‍ സമയം നല്‍കാതെ തിരക്കിട്ട് ഈ നിയമം പാസ്സാക്കി എടുക്കുകയായിരുന്നു എന്ന് ഇവര്‍ പറയുന്നു.
 
പുതിയ വനിതാ നിയമ പ്രകാരം ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് കുറ്റകരം അല്ല. അത്തരം ബലാല്‍ക്കാരം നടത്താനുള്ള അധികാരം പുരുഷന് നിയമം അനുവദിച്ചു കൊടുക്കുന്നു. ഇതിനെതിരെ സ്ത്രീക്ക് യാതൊരു വിധ നിയമ സംരക്ഷണവും ഈ നിയമത്തില്‍ ലഭിക്കുന്നില്ല. ഭര്‍ത്താവിന്റെ അനുവാദം ഇല്ലാതെ ഭാര്യക്ക് വീടിനു വെളിയില്‍ ഇറങ്ങാനാവില്ല. വിദ്യാഭ്യാസം, തൊഴില്‍ എന്നിവക്കും ഭര്‍ത്താവിന്റെ അനുവാദം കൂടിയേ തീരൂ. ഡോക്ടറുടെ അടുത്ത് ചികിത്സക്ക് പോകുവാന്‍ പോലും ഭര്‍ത്താവിന്റെ അനുമതിയോടെ മാത്രമെ ഇനി ഒരു അഫ്ഗാന്‍ വനിതക്ക് കഴിയൂ.
 
ജനസംഖ്യയുടെ 10 ശതമാനത്തോളം വരുന്ന ഷിയ വിഭാഗത്തിന്റെ വ്യക്തമായ വോട്ട് ബാങ്ക് ലക്ഷ്യമാക്കി ആണ് ഈ നിയമം കൊണ്ടു വന്നിരിക്കുന്നത്. അഫ്ഗാന്‍ തെരഞ്ഞെടുപ്പില്‍ നിര്‍ണ്ണായക സ്വാധീനം ഉള്ള ഹസാര എന്ന ന്യൂന പക്ഷ കക്ഷിയെ പ്രീണിപ്പിക്കുക എന്ന ലക്ഷ്യവും ഈ നിയമത്തിനുണ്ട്.
 
അമേരിക്കന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റണ്‍ ഒരു സ്വകാര്യ ചര്‍ച്ചയില്‍ തങ്ങള്‍ക്ക് ഈ വിഷയത്തില്‍ ഉള്ള നീരസം കര്‍സായിയെ അറിയിച്ചു. സ്ത്രീകളുടെ അവകാശം സംരക്ഷിക്കുന്നതില്‍ നിന്നും പുറകോട്ട് പോകുന്നതില്‍ അമേരിക്കക്ക് എതിര്‍പ്പുണ്ട്. സ്ത്രീകളുടെ അവകാശ സംരക്ഷണം ഒബാമയുടെ വിദേശ നയത്തിന്റെ ഒരു പ്രധാന ഘടകം ആണെന്നു ചര്‍ച്ചക്ക് ശേഷം ക്ലിന്റണ്‍ അറിയിച്ചു.
 
അഫ്ഗാനിസ്ഥാന് ഒരു സ്വതന്ത്ര രാഷ്ട്രം എന്ന നിലയില്‍ തങ്ങളുടെ നിയമങ്ങള്‍ നടപ്പിലാക്കാന്‍ അധികാരം ഉണ്ട്. എന്നാല്‍ അഫ്ഗാനിസ്ഥാനിലെ സ്ത്രീകള്‍ക്ക് നേരെ താലിബാന്റെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനം ആയിരുന്നു അന്താരാഷ്ട്ര സമൂഹത്തെ അഫ്ഗാന്‍ പ്രശ്നത്തില്‍ ഇടപെടാന്‍ പ്രേരിപ്പിച്ച ഒരു പ്രധാന ഘടകം. ലോക രാഷ്ട്രങ്ങള്‍ തങ്ങളുടെ സൈന്യ ബലം വിനിയോഗിച്ച് അഫ്ഗാനിസ്ഥാനില്‍ നടത്തിയ പോരാട്ടത്തിന്റെ ഫലമായി നിലവില്‍ വന്ന പുതിയ ഭരണ കൂടവും പഴയ പാത പിന്തുടരുന്നത് ഇപ്പോള്‍ പുതിയ ഉല്‍ക്കണ്ഠക്ക് കാരണം ആയിരിക്കുന്നു.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്